സ്കൂൾ സമയമാറ്റം; വിവിധ സംഘടനകളുമായി ചർച്ച ബുധനാഴ്ച്ച നടക്കും;നീക്കം സമസ്തയുടെ എതിര്‍പ്പിന് പിന്നാലെ

Spread the love

കേരളത്തില്‍ സ്കൂള്‍ വിദ്യാ‍ര്‍ത്ഥികളുടെ പഠന സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുമായി സംസ്ഥാന സര്‍ക്കാര്‍ ച‍ര്‍ച്ച നടത്തും.ബുധനാഴ്ച വൈകിട്ട് 3 മണിക്കാണ് ച‍ര്‍ച്ച തീരുമാനിച്ചിരിക്കുന്നത്. സമയ മാറ്റത്തെ സമസ്തയടക്കം വിവിധ സംഘടനകള്‍ എതിർത്തിരുന്നു. സമരം അടക്കം നടത്തുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.

സ്കൂള്‍ സമയം അര മണിക്കൂർ വർധിപ്പിച്ച്‌ രാവിലെ 9.45 മുതല്‍ വൈകിട്ട് 4.15 വരെയാക്കിയതാണ് പ്രധാനമായും കേരളത്തില്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. 220 പ്രവൃത്തി ദിനങ്ങള്‍ എന്ന ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റമെന്നാണ് സർക്കാർ വിശദീകരണം. അഞ്ചംഗ വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പുതിയ സമയക്രമം.

പുതിയ സമയക്രമം മദ്രസാ പഠനത്തെ ബാധിക്കുമെന്നും മത വിദ്യാഭ്യാസത്തിന് തടസ്സമാകുമെന്നും ആരോപിച്ചാണ് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ ഉള്‍പ്പെടെയുള്ള മുസ്ലിം സംഘടനകള്‍ രംഗത്തെത്തിയത്. സർക്കാർ തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ ഓഗസ്റ്റ് 5 – ന് എല്ലാ ജില്ലാ കളക്ടറേറ്റുകള്‍ക്ക് മുന്നിലും സെപ്റ്റംബർ 30 – ന് സെക്രട്ടേറിയറ്റിന് മുന്നിലും ധർണ്ണ നടത്തുമെന്ന് സമസ്ത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടായിരുന്നു.