തന്റെ അറിവോടെ അല്ല സെക്യൂരിറ്റി ജീവനക്കാരൻ പ്രധാന അധ്യാപികയെ തടഞ്ഞത്, വിഷയത്തിൽ തന്റെ ഭാഗം കൂടെ കേൾക്കണം; കൊട്ടാരക്കരയില്‍ ചുരിദാർ ധരിച്ചെത്തിയ പ്രധാനധ്യാപികയെ സ്കൂളിൽ കയറ്റാതിരുന്ന സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പിന് വിശദീകരണം നല്‍കി സ്കൂള്‍ മാനേജർ

Spread the love

കൊല്ലം: കൊട്ടാരക്കരയില്‍ ചുരിദാർ ധരിച്ചെത്തിയ പ്രധാനധ്യാപികയെ സ്കൂളിൽ കയറ്റാതിരുന്ന സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പിന് വിശദീകരണം നല്‍കി സ്കൂള്‍ മാനേജർ സുരേഷ്. തന്റെ അറിവോടെ അല്ല സെക്യൂരിറ്റി ജീവനക്കാരൻ പ്രധാന അധ്യാപിക സിന്ധു എസ്. നായരെ തടഞ്ഞത്. വിഷയത്തില്‍ തന്റെ ഭാഗം കൂടി കേള്‍ക്കണമെന്നും നിലവിലെ പൊലീസ് നടപടി ഏകപക്ഷീയമാണെന്നും സുരേഷ് പറഞ്ഞു.

video
play-sharp-fill

വിവാദത്തില്‍ സ്കൂള്‍ മാനേജർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിൻ്റെ കണ്ടെത്തല്‍. വസ്ത്രധാരണത്തിൻ്റെ പേരില്‍ പ്രധാനാധ്യാപികയെ മാറ്റി നിർത്തി എന്നും കെഇആർ ചട്ടങ്ങളുടെ ലംഘനമാണ് സംഭവിച്ചതെന്നും വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു. മൂന്ന് ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്കൂള്‍ മാനേജർക്ക് ഡിഡിഇ നോട്ടീസും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്കൂള്‍ മാനേജർ സുരേഷ് വിദ്യാഭ്യാസ വകുപ്പിന് വിശദീകരണം നല്‍കിയത്.

അതേസമയം, കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നുവെന്ന് അധ്യാപിക സിന്ധു നായർ  പറഞ്ഞിരുന്നു. ചുരിദാർ ധരിച്ചു വരരുതെന്ന് മുൻപും മാനേജർ തന്നോട് പറഞ്ഞിട്ടുണ്ട്. സ്കൂള്‍ മാനേജർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണം. സ്കൂളില്‍ ജോലി ചെയ്യാൻ ഭയമാണെന്നും സ്വസ്ഥമായി ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കി തരണമെന്നും സിന്ധു എസ്. നായർ തുറന്നു പറ‍ഞ്ഞിരുന്നു. ഫെബ്രുവരി നാലിനാണ് കൊട്ടാരക്കര നടുവത്തുർ ഈശ്വരവിലാസം സ്കൂളില്‍ അധ്യാപികയെ പുറത്താക്കിയത്. സംഭവത്തില്‍ കൊട്ടാരക്കര പൊലീസ് കേസെടുത്തിരുന്നു. അധ്യാപികയെ അന്യായമായി തടഞ്ഞു വച്ചതിന് സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരൻ ശശാങ്കനെതിരെയാണ് കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ സെക്യൂരിറ്റി ജീവനക്കാരൻ ശശാങ്കനെ പിരിച്ചുവിട്ടു. കുട്ടികളുടെയും അധ്യാപകരുടെയും മുന്നില്‍ അധ്യാപികയുടെ അന്തസിന് ഹാനി വരുത്തിയെന്നാണ് എഫ്‌ഐആറിലുള്ളത്. പിന്നാവെ സ്കൂള്‍ മാനേജരെയും പൊലീസ് പ്രതി ചേർത്തു. സുരേഷ് കുമാറിനെതിരെ പ്രേരണാക്കുറ്റമാണ് പൊലീസ് ചുമത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group