
പേരാമ്പ്ര: പ്രവേശനോത്സവദിനത്തില്‍ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും കുട്ടികളുടെ ആഘോഷ ആരവങ്ങൾ ഉയർന്നപ്പോൾ പേരാമ്പ്ര സ്കൂളിലെ ക്ലാസ്മുറികളില്‍ മാത്രം നിശ്ശബ്ദത നിറഞ്ഞു.
വിരലിലെണ്ണാവുന്ന കുട്ടികള്‍മാത്രമാണ് കുറച്ചുകാലമായി പേരാമ്പ്ര ഗവ. വെല്‍ഫെയർ എല്‍പി സ്കൂളില്‍ ഉണ്ടായിരുന്നത്. എന്നാൽ ഇത്തവണ ആരും പ്രവേശനം നേടാനെത്തിയില്ല. കഴിഞ്ഞ തവണ മൂന്നാംതരത്തിലുണ്ടായിരുന്ന കുട്ടി മറ്റൊരു സ്കൂളിലേക്ക് ടിസി വാങ്ങിപ്പോവുകയും ചെയ്തു. ഇതോടെ മുക്കാല്‍നൂറ്റാണ്ടായി പ്രവർത്തിച്ചിരുന്ന സ്കൂളിന് താഴുവീണു.
പ്രധാനാധ്യാപികയായിരുന്ന എം.വി. ഷൈമലത രാവിലെത്തന്നെ സ്കൂളിലെത്തി ഓഫീസ് മുറി തുറന്നിരുന്നു. ആരെങ്കിലും പ്രവേശനം നേടാൻ എത്തുമെന്ന പ്രതീക്ഷയോടെ കാത്തിരുന്നു. ആരും വരാത്തതിനാല്‍ പിന്നീട് മുറി പൂട്ടിയിറങ്ങി. ഷൈമലത ടീച്ചറെ മറ്റൊരു സ്കൂളിലേക്ക് ഇത്തവണ മാറ്റിനിയമിച്ചിട്ടുണ്ട്. കുട്ടികള്‍ ഇല്ലാത്തതിനാല്‍ സ്കൂളില്‍ അധ്യാപകർ ആരെയും ഇത്തവണ നിയമിച്ചിരുന്നില്ല. വിവരം ഡിഡിഇക്ക് റിപ്പോർട്ട് ചെയ്യുമെന്നും പ്രാദേശികതലത്തില്‍ സ്കൂള്‍ നിലനിർത്താൻ ഒരുശ്രമംകൂടി നടത്തുന്നുണ്ടെന്നും പേരാമ്പ്ര എഇഒ കെ.വി. പ്രമോദ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗ്രാമപ്പഞ്ചായത്ത് നേതൃത്വത്തില്‍ ചൊവ്വാഴ്ച പ്രദേശത്ത് സർവകക്ഷിയോഗം ചേരുന്നുണ്ട്. കഴിഞ്ഞ വർഷം ഒന്നാംതരത്തില്‍ ഒരാളാണ് ചേർന്നിരുന്നത്. തുടക്കത്തില്‍ ഓരോ ക്ലാസിലും ഓരോരുത്തരായി നാല് വിദ്യാർഥികളുണ്ടായിരുന്നുവെങ്കിലും പിന്നീട് മൂന്നുപേരും ടിസി വാങ്ങിപ്പോയി. അവസാനമായപ്പോള്‍ ഒരാള്‍മാത്രമാണ് ശേഷിച്ചിരുന്നത്. അതോടെ തസ്തികയില്ലാതെ മൂന്ന് അധ്യാപകരും മറ്റിടങ്ങളിലേക്ക് പോയി.
മുറ്റത്ത് കളിക്കാൻ കുട്ടികളുടെ പാർക്കും ടൈല്‍ വിരിച്ചതറയും ഫാനുള്ള ക്ലാസ്മുറികളും എല്ലാമിവിടെയുണ്ട്. എന്നിട്ടും, കുറച്ചുകാലമായി സാംബവ വിഭാഗത്തിലെ വിദ്യാർഥികള്‍മാത്രമാണിവിടെ പഠിക്കാൻ എത്തിയിരുന്നത്. കൂടുതല്‍ വിദ്യാർഥികളെ എത്തിക്കാൻ ശ്രമങ്ങള്‍നടന്നെങ്കിലും ഫലമുണ്ടായില്ല. 2022-ല്‍ 11 കുട്ടികള്‍ സ്കൂളിലുണ്ടായിരുന്നു.
സ്കൂള്‍ സന്ദർശനത്തിനിടെ കുട്ടികള്‍ കുറവുള്ള കാര്യം അറിഞ്ഞപ്പോള്‍ 2022-ല്‍ പേരാമ്പ്ര എഇഒ ഓഫീസിലെ രണ്ട് ക്ലാർക്കുമാരുടെ മക്കളെ ഇവിടെ ചേർത്ത് മാതൃക കാട്ടിയിരുന്നു.
കേരള സ്കൂള്‍ ടീച്ചേഴ്സ് മൂവ്മെന്റിന്റെ നേതൃത്വത്തില്‍ 20018-19ലും 2019-20 വർഷത്തിലും സ്കൂളില്‍ ഇതരസമുദായത്തില്‍പ്പെട്ട വിദ്യാർഥികളെ ചേർക്കാനും മുന്നിട്ടിറങ്ങിയിരുന്നു. മറ്റു സ്ഥലങ്ങളില്‍നിന്ന് വാഹനം ഏർപ്പെടുത്തിയാണ് ഇവർ വന്നിരുന്നത്. അക്കാലത്ത് 21 വിദ്യാർഥികള്‍ സ്കൂളില്‍പഠിച്ചിരുന്നു. ഇവർ പോയതോടെ വീണ്ടും കുട്ടികള്‍ കുറയുന്ന സ്ഥിതിയായി.
വർഷങ്ങള്‍ക്കുമുൻപ് എല്ലാ വിഭാഗത്തിലുമുള്ള ഒട്ടേറെ വിദ്യാർഥികളുള്ള സ്കൂളായിരുന്നു ഇതെന്ന് 1980-കളില്‍ പഠിച്ച അരിപ്പായില്‍ സുനില്‍ ഓർമ്മിക്കുന്നു.
എന്നാല്‍, പിന്നീട് പ്രദേശത്തെ മറ്റു വിദ്യാർഥികളെല്ലാം മറ്റുളള സ്കൂളുകളിലേക്ക് മാറുകയും ചേർമലയില്‍ സാംബവ വിഭാഗക്കാർ താമസിക്കുന്ന സ്ഥലത്തെ വിദ്യാർഥികള്‍മാത്രം പഠിക്കുന്ന സ്കൂളായി മാറുകയുമായിരുന്നു. പരോക്ഷമായ ജാതിവിവേചനത്തിന്റെ തെളിവാണിതെന്ന് ആരോപിച്ച് വിവിധ സംഘടനകളും നേരത്തേ രംഗത്തെത്തിയിരുന്നു.