
ഇടുക്കിയിൽ പതിനാറുകാരി പ്രസവിച്ചു ; സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത സഹപാഠിക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു.; ഇരുവരും തമ്മിൽ സ്നേഹത്തിലായിരുന്നെന്ന് പെൺകുട്ടി
സ്വന്തം ലേഖകൻ
തൊടുപുഴ: കുമളിയിൽ സ്കൂൾ വിദ്യാർഥിനി പ്രസവിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത സഹപാഠിക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു. പതിനാറുകാരിയായ പെൺകുട്ടിയാണ് കുഞ്ഞിന് ജന്മം നൽകിയത്.
പെൺകുട്ടിയുടെ വീട്ടിൽ വച്ചായിരുന്നു പ്രസവം. കുട്ടി ഗർഭിണി ആയിരുന്ന വിവരം വീട്ടുകാർക്കോ സ്കൂൾ അധികൃതർക്കോ അറിയില്ലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടി ഇന്ന് സ്കൂളിൽ പോയിരുന്നില്ല. ശാരീരികമായ അസ്വാസ്ഥ്യമുണ്ടെന്ന് കുട്ടി ഇന്നലെ വൈകീട്ട് മുതൽ പറയുന്നുണ്ട്. കുട്ടി ഗർഭിണിയാണെന്നതിന്റെ സൂചനകളൊന്നും ബന്ധുക്കൾക്ക് ലഭിച്ചിരുന്നില്ല. പ്രാഥമികമായി കുട്ടിയോട് അന്വേഷിച്ചറിഞ്ഞതിൽ നിന്ന് കുട്ടിയോട് ഒപ്പം പഠിച്ചിരുന്നയാളാണ് പീഡിപ്പിച്ചിരുന്നതെന്ന് മനസ്സിലായി.
ഇരുവർക്കും പ്രായപൂർത്തിയാകാത്ത സാഹചര്യത്തിൽ പോക്സോ വകുപ്പുകളടക്കം ചുമത്തി കേസെടുക്കുന്നതിന് ചില സാങ്കേതിക പ്രശ്നങ്ങളുണ്ട്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുമായി അന്വേഷിച്ചതിന് ശേഷം ആയിരിക്കും പൊലീസ് ആൺകുട്ടിക്കെതിരെ നടപടി എടുക്കുക.
പെൺകുട്ടി പൂർണ്ണ ആരോഗ്യവതിയാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. മറ്റാരും പീഡിപ്പിച്ചിട്ടില്ലെന്നാണ് പെൺകുട്ടി തന്നെ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഈ മൊഴി പൊലീസ് പൂർണ്ണമായും മുഖവിലയ്ക്കെടുക്കുന്നില്ല. മറ്റാരെങ്കിലും പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടോ എന്നതിൽ പൊലീസ് അന്വേഷണം നടക്കുകയാണ്.
ഇന്ന് രാവിലെ കുട്ടി പ്രസവിക്കുമ്പോഴാണ് വീട്ടുകാർ ഈ വിവരം അറിയുന്നത് എന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. തുടർന്ന്, അവർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.
ഇരുവരും സ്‌നേഹത്തിലായിരുന്നുവെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. കുമളി പൊലീസ് എത്തി അമ്മയെയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി.