
ഗതാഗത നിയമം കാറ്റിൽപറത്തി വിദ്യാർത്ഥികളുമായി അപകടയാത്ര നടത്തി സ്കൂൾ ബസ് ; പിൻഭാഗത്തെ ഗ്ലാസ് പൂർണ്ണമായും തകർന്ന നിലയിൽ ; അധികൃതരാരും നടപടി എടുക്കുന്നില്ലെന്ന് നാട്ടുകാരുടെ പരാതി
സ്വന്തം ലേഖകൻ
കൊച്ചി: എറണാകുളം ആലുവയിൽ ഗതാഗത നിയമം കാറ്റിൽപറത്തി വിദ്യാർത്ഥികളുമായി അപകടയാത്ര നടത്തി സ്കൂൾ ബസ്. പിൻഭാഗത്തെ ഗ്ലാസ് പൂർണ്ണമായി ഇല്ലാതെയാണ് മുപ്പത്തടം ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ ഉടമസ്ഥതയിലുള്ള ബസ് സർവ്വീസ് നടത്തുന്നത്. ദിവസങ്ങളായി തുടരുന്ന വിഷയത്തിൽ അധികൃതരാരും നടപടി എടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ഗതാഗത നിയമം കർക്കശമായി നടപ്പാക്കുമെന്ന് മന്ത്രി ആവർത്തിക്കുന്നുണ്ട്. മോട്ടോർ വാഹന വകുപ്പും പൊലീസും നിരത്തുകളിൽ പരിശോധനയുമായും ഉണ്ട്. എന്നാൽ ആലുവ മുപ്പത്തടത്തെ സ്കൂൾ ബസിന്‍റെ അപകട യാത്ര ദിവസങ്ങളായി ഇവരാരും കാണുന്നില്ല. മുപ്പത്തടം സർക്കാർ സ്കൂൾ ബസാണ് ഇങ്ങനെ വിദ്യാർത്ഥികളുമായി സർവ്വീസ് നടത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഞായറാഴ്ച മുതൽ പിൻഭാഗത്തെ ഗ്ലാസ് പൂർണ്ണമായി ഇല്ലാതെയാണ് സ്കൂള്‍ ബസ് സർവ്വീസ് നടത്തുന്നത്. ഒരു പൊതുപരിപാടിയിലേക്ക് സർവ്വീസ് നടത്തിയപ്പോൾ മരക്കമ്പ് വീണാണ് പിന്നിലെ ഗ്ലാസ് തകർന്നത്. നാട്ടുകാർ വാഹനം തടഞ്ഞ് പ്രതിഷേധം അറിയിച്ചു. എന്നാൽ നടപടിയെടുക്കേണ്ട പൊലീസും മോട്ടോർ വാഹന വകുപ്പും ഇക്കാര്യം കണ്ടില്ല എന്ന് നടിക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.