കേരളത്തിന്റെ ആരോ​ഗ്യമേഖലക്ക് നാണക്കേടാകുന്ന അസാധാരണ സംഭവം; വായ തുറക്കില്ല, കണ്ണ് യഥാസ്ഥാനത്തല്ല, ജനനേന്ദ്രിയം ഉണ്ടെങ്കിലും കാര്യമായ വൈകല്യം; ഡോക്ടർ പുഷ്പ സ്കാനിം​ഗിന് അയച്ചത് മിഡാസ് സ്കാനിം​ഗ് സെന്ററിലേക്ക്; ചികിത്സയിലെ വീഴ്ചയെ തുടർന്ന് ഡോക്ടർ ഷേർളിയെ കണ്ടതോടെ സ്കാനിം​ഗിന് അയച്ചത് ശങ്കേഴ്സ് സ്കാനിം​ഗിലേക്ക്; ആറ് തവണ സ്കാൻ ചെയ്തിട്ടും ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താനാകാത്ത പ്രമുഖ ഡോക്ടർമാർ

Spread the love

ആലപ്പുഴ: കേരളത്തിന്റെ ആരോഗ്യ മേഖലയെ തന്നെ പ്രതികൂലമായി ബാധിക്കുന്ന വിവരമാണ് ഇപ്പോൾ ചർച്ചാ വിഷയം. സ്‌കാനിംഗ് പല തവണ നടത്തിയിട്ടും ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലെ ആരോ​ഗ്യ മോഖലയെ ബാധിച്ചിരിക്കുന്നത്.

പതിനൊന്നും അഞ്ചും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളുടെ അമ്മയായ യുവതിയുടെ ദയനീയ അവസ്ഥയ്ക്ക് കാരണം ആ​​രോ​ഗ്യ മേഖലയുടെ ഉത്തരവാദിത്തമില്ലായ്മയാണെന്ന് പറയേണ്ടി വരും. മൂന്നാമത് ഗര്‍ഭിണിയായതു മുതല്‍ ആലപ്പുഴ കടപ്പുറം ആശുപത്രിയിലെ രണ്ട് സീനിയര്‍ ഡോക്ടര്‍മാരുടെ ചികിത്സയിലായിരുന്നു സുറുമി എന്ന യുവതി..

ഇവരുടെ നിര്‍ദേശപ്രകാരം ഗര്‍ഭസ്ഥശിശുവിന്റെ ചലനവും ശാരീരികാവസ്ഥയും അറിയാന്‍ സ്‌കാനിങ് നടത്തി. ഡോക്ടര്‍മാര്‍ പറഞ്ഞ രണ്ടു സ്വകാര്യ ലാബുകളിലായിരുന്നു സ്‌കാനിങ്. മറ്റു പരിശോധനകളും നടത്തി. എല്ലാ നിര്‍ദേശങ്ങളും പാലിക്കുകയും മരുന്നുകള്‍ കൃത്യമായി കഴിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, കുഞ്ഞിന്റെ ജനത്തോടെ അച്ഛന്റെയും അമ്മയുടേയും കണ്ണീർ തോരാതെയായി. കുഞ്ഞിന്റെ മുഖം സാധാരണ രൂപത്തിലല്ല. വായ തുറക്കില്ല, കണ്ണ് യഥാസ്ഥാനത്തല്ല, തുറക്കുന്നുമില്ല. ഹൃദയത്തിനു ദ്വാരം. ജനനേന്ദ്രിയം ഉണ്ടെങ്കിലും കാര്യമായ വൈകല്യം. കൈയും കാലും വളഞ്ഞാണ്. ചെവി കൃത്യസ്ഥാനത്തല്ല. മലര്‍ത്തിക്കിടത്തിയാല്‍ നാക്ക് ഉള്ളിലേക്കു പോകും.

പലതവണ സ്കാനിം​ഗ് നടത്തിയിട്ടും ഇത്തരം ​ഗുരുതരമായ പ്രശ്നങ്ങൾ കണ്ടെത്താൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ല. സംഭവത്തിൽ ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിക്കെതിരേയും ഡോക്ടര്‍മാര്‍ക്കെതിരേയും മുഖ്യമന്ത്രിക്കടക്കം ഇവർ പരാതി നല്‍കി.

പോലീസ് കേസെടുക്കുകയും പത്രങ്ങളിൽ വാർത്ത വരികയും ചെയ്തുവെങ്കിലും സ്കാനിം​ഗ് സെന്ററിന്റെ പേര് മാത്രം പുറത്തുവന്നില്ല. കടപ്പുറം ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരായ ഡോ. പുഷ്പ, ഡോ. ഷേര്‍ളി, സ്വകാര്യ സ്‌കാനിങ് സെന്ററുകളിലെ രണ്ടു ഡോക്ടര്‍മാര്‍ എന്നിവര്‍ക്കെതിരേ കേസ് എന്നാണ് പത്രത്തിൽ വന്ന വാർത്ത.

എന്നാൽ, കേസിന്റെ എഫ്ഐആറിൽ മൂന്നും നാലും പ്രതികളുടെ പേര് കൃത്യമായി നൽകിയിട്ടുണ്ട്. മിഡാസ് ഹെല്‍ത് കെയര്‍ സ്‌കാന്‍സ് ആന്റ് ലബോറട്ടറിയിലെ ഡോക്ടര്‍, ശങ്കേഴ്‌സ് ഹെല്‍ത്ത് സ്‌കാന്‍ ആന്‍ഡ് ഡയഗണോസിസിലെ ഡോക്ടര്‍ എന്നാണ് എഫ് ഐ ആറിലെ പേരുകള്‍. അതായത് ഏത് ഡോക്ടറാണെന്ന് കൃത്യമായി പോലീസ് തിരിച്ചറിഞ്ഞിട്ടില്ല.

ആലപ്പുഴയിലെ രണ്ട് പ്രധാന ലാബുകളിൽ നടന്ന സ്കാനിം​ഗിലെ പിഴവും ചികിത്സ പിഴവും കണക്കിലെടുത്താണ് നാല് ഡോക്ടര്‍മാര്‍ക്കെതിരെ പോലീസ് എഫ് ഐ ആര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച്‌ 29, ഏപ്രില്‍ 15, മേയ് 10 തീയതികളിലായിരുന്നു ആലപ്പുഴ മിഡാസ് ഹെല്‍ത്ത് കെയര്‍ സ്‌കാന്‍സ് ആന്‍ഡ് ലബോറട്ടറിയിലെ സ്‌കാന്‍. ഡോ പുഷ്പയുടെ അടുത്ത ചികിത്സയിലെ അതൃപ്തികാരണമാണ് ഡോ ഷേര്‍ളിയുടെ അടുത്ത് അമ്മ എത്തിയത്.

തുടര്‍ന്ന് ജൂലൈ 11നും സെപ്റ്റംബര്‍ 28നും ഒക്ടോബര്‍ 22നും ശങ്കേഴ്‌സ് ഹെല്‍ത്ത് കെയര്‍ സ്‌കാന്‍സ് ആന്‍ഡ് ഡയഗണോസിസില്‍ നിന്നും സ്‌കാന്‍ എടുത്തു. നവംബര്‍ 30ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. രണ്ടിന് രാവിലെ കുഞ്ഞിന് അനക്കമില്ലെന്നും ഹാര്‍ട്ട് ബീറ്റ് കിട്ടുന്നില്ലെന്നും പറഞ്ഞ് മെഡിക്കല്‍ കോളേജിലേക്ക് അയച്ചു.

എട്ടിനായിരുന്നു ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുത്തത്. അപ്പോഴാണ് ആന്തരിക അംഗവൈകല്യങ്ങളും പുറമേയുള്ള വൈകല്യങ്ങളും തിരിച്ചറിഞ്ഞത്. പിന്നെ എന്തിനാണ് ആറു സ്‌കാനുകള്‍ നടത്തിയതെന്ന ചോദ്യമാണ് അമ്മയും അച്ഛനും ഉയര്‍ത്തുന്നത്. നവംബര്‍ രണ്ടിനു ശസ്ത്രക്രിയ ചെയ്യാമെന്നും അനസ്തീഷ്യ ഡോക്ടറെ കാണണമെന്നും പറഞ്ഞത് തലേന്നായിരുന്നു.

രണ്ടിനു ആശുപത്രിയില്‍ നടന്ന പരിശോധനയെ തുടര്‍ന്ന് ഉടന്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. അവിടെ പ്രവേശിപ്പിച്ചപ്പോഴാണ് ഡോക്ടര്‍ കുട്ടിയുടെ അച്ഛനെ വിളിപ്പിച്ച്‌, ഗര്‍ഭസ്ഥശിശുവിനു വൈകല്യങ്ങളുണ്ടെന്ന് അറിയിച്ചത്.

ജീവനോടെ കിട്ടാന്‍ സാധ്യത കുറവാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. എട്ടിനു ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തപ്പോഴാണ് അസാധാരണ വൈകല്യങ്ങള്‍ വ്യക്തമായത്. കുഞ്ഞിനെ വീട്ടിലേക്കു കൊണ്ടുവന്നിട്ടുണ്ട്. ആരോഗ്യമന്ത്രി, ഡി.എം.ഒ., എസ്.പി. എന്നിവര്‍ക്കും പരാതി നല്‍കി. സംഭവത്തില്‍ ചൊവ്വാഴ്ച പരാതി ലഭിച്ചെന്നും അന്വേഷിക്കുമെന്നും കടപ്പുറം ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

സ്‌കാനിങ്ങില്‍ എല്ലാം സാധാരണമെന്നായിരുന്നു വിവരം. പിന്നെങ്ങനെ ഇതു സംഭവിച്ചുവെന്ന് വിശദമായി അന്വേഷിച്ചാലേ പറയാനാകൂ. ഇതുസംബന്ധിച്ച്‌ ഡോക്ടര്‍മാരോട് അന്വേഷിക്കും. പരാതിയുടെ അടിസ്ഥാനത്തില്‍ ആലപ്പുഴ സൗത്ത് പോലീസാണ് നാലു ഡോക്ടര്‍മാര്‍ക്കെതിരേ കേസെടുത്തത്. . ഡിവൈ.എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരടക്കമുള്ള വിദഗ്ധര്‍ ഉള്‍പ്പെട്ട സമിതിയായിരിക്കും തുടരന്വേഷണം നടത്തുക.