സത്യപ്രതിജ്ഞാ ചടങ്ങിൽ മമതയ്ക്ക് എട്ടിന്റെ പണികൊടുത്ത് ബി.ജെ.പി: ബംഗാളിൽ കൊല്ലപ്പെട്ട 50 ഓളം പ്രവർത്തകരുടെ കുടുംബങ്ങളെ ക്ഷണിച്ച് നരേന്ദ്രമോദി

സത്യപ്രതിജ്ഞാ ചടങ്ങിൽ മമതയ്ക്ക് എട്ടിന്റെ പണികൊടുത്ത് ബി.ജെ.പി: ബംഗാളിൽ കൊല്ലപ്പെട്ട 50 ഓളം പ്രവർത്തകരുടെ കുടുംബങ്ങളെ ക്ഷണിച്ച് നരേന്ദ്രമോദി

സ്വന്തംലേഖകൻ

ന്യൂഡൽഹി: ബംഗാളിൽ അമിത് ഷായുടെ തിരഞ്ഞെടുപ്പ് റാലിക്കിടെയും അല്ലാതെയുമായി കൊല്ലപ്പെട്ട 50 ബി.ജെ.പി പ്രവർത്തകരുടെ കുടുംബങ്ങളേയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയേയും തന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മമതയ്ക്ക് മോദി നൽകുന്ന ശക്തമായ സന്ദേശമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.’പ്രത്യേക ക്ഷണിതാക്കൾ’ എന്ന സ്ഥാനം നൽകിയാണ് ബി.ജെ.പി പ്രവർത്തകരുടെ കുടുംബങ്ങളെ മോദി ക്ഷണിച്ചിരിക്കുന്നത്. വ്യാഴാചയാണ് സത്യപ്രതിജ്ഞ ചെയ്ത് മോദി പ്രധാനമന്ത്രി സ്ഥാനമേറ്റെടുക്കുന്നത്.മോദിയും അമിത് ഷായും തമ്മിൽ നടന്ന അഞ്ച് മണിക്കൂർ നീണ്ട മാരത്തോൺ ചർച്ചയ്ക്ക് ശേഷമാണ് പ്രവർത്തകരുടെ കുടുംബങ്ങളെ ചടങ്ങിലേക്ക് ക്ഷണിക്കാനുളള തീരുമാനത്തിലേക്ക് ഇരുവരും എത്തിയത്. ക്ഷണിതാക്കളുടെ പട്ടിക തയാറാക്കി രാഷ്ട്രപതി ഭവനിലേക്ക് അയച്ചിട്ടുണ്ട്. ബംഗാളിൽ നടന്ന അമിത് ഷായുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ ബി.ജെ.പി പ്രവർത്തകരും തൃണമൂൽ പ്രവർത്തകരും തമ്മിൽ വൻ സംഘർഷം നടന്നിരുന്നു.ഞങ്ങൾ നിങ്ങളുടെ കൂടെ ഉണ്ട്’ എന്നുള്ള സന്ദേശം ബംഗാളിലെ പാർട്ടി പ്രവർത്തകർക്ക് നൽകുക എന്ന ഉദ്ദേശ്യവും മോദിക്കും അമിത് ഷായ്ക്കും ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ബംഗാളിൽ മമത ബാനർജിയുടെ ‘ദുർഭരണത്തിൽ’ നിന്നും ജനങ്ങളെ ബി.ജെ.പി രക്ഷിക്കും എന്ന സന്ദേശവും അവർ നൽകാൻ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ആറ് വർഷത്തിനിടെ നിരവധി പാർട്ടി പ്രവർത്തകരാണ് ബംഗാളിൽ കൊല്ലപ്പെട്ടതെന്നാണ് ബി.ജെ.പിയുടെ അവകാശവാദം.