കോണ്‍ഗ്രസ് അധ്യക്ഷ തെരെഞ്ഞെടുപ്പ് തോൽവിയിലും തലയുയര്‍ത്തി ശശി തരൂര്‍.1072 വോട്ടുകളാണ് തരൂര്‍ നേടിയത്. മികച്ച പ്രകടനം പുറത്തെടുത്ത തരൂര്‍, 12 ശതമാനം വോട്ടുകള്‍ നേടി. നേരത്തെ വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നുവെന്നാരോപിച്ച് തരൂര്‍ നല്‍കിയ പരാതി തെരഞ്ഞെടുപ്പ് സമിതി തള്ളിയിരുന്നു.
യുപിയുമായി ബന്ധപ്പെട്ടായിരുന്നു പരാതി. വോട്ടിങ് സമയത്ത് വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവരും ലഖ്‌നൗവില്‍ വോട്ട് ചെയ്തുവെന്നായിരുന്നു തരൂരിന്റെ പരാതി. ഒപ്പം ബാലറ്റ് പെട്ടി സീല്‍ ചെയ്തത് ശരിയായ രീതിയിലായിരുന്നില്ലെന്നും ശശി തരൂര്‍ പരാതിയായി ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശിലെ വോട്ടുകള്‍ പ്രത്യേകം എണ്ണണമെന്ന തരൂരിന്റെ ആവശ്യം പക്ഷേ തെരഞ്ഞെടുപ്പ് സമിതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് വോട്ടെണ്ണലിന്റെ ഫലം പുറത്തു വന്നത്. 10 ശതമാനം വോട്ട് മാത്രം പ്രതീക്ഷിച്ചിരുന്ന തരൂരിന് 12 ശതമാനം വോട്ട് നേടാനായത് വിജയമായി.
7897 വോട്ടുകള്‍ നേടിയാണ് ഖാർഗേ ജയം സ്വന്തമാക്കിയത്. 9385 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്. 414 വോട്ടുകള്‍ അസാധുവായി.
അതേസമയം, കോണ്‍ഗ്രസിന്റെ രണ്ടാമത്തെ ദളിത് അധ്യക്ഷനായാണ് ഖാര്‍ഗേ എത്തുന്നത്.കര്‍ണാടകത്തിലെ ഒരു ദളിത് കുടുംബത്തില്‍ നിന്ന് തൊഴിലാളി മുന്നേറ്റങ്ങളിലൂടെ ഉയര്‍ന്നുവന്ന നേതാവ്. എല്ലാകാലത്തും നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്ഥന്‍. ജഗ് ജീവന്‍ റാമിന് ശേഷം ദളിത് സമുദാത്തില്‍ നിന്ന് കോണ്‍ഗ്രസിന് ഒരു അദ്ധ്യക്ഷന്‍ എന്നതുകൂടി മല്ലികാര്‍ജ്ജുണ ഖാര്‍ഗെയുടെ വരവ് വ്യത്യസ്തമാക്കുന്നു.