
ആലപ്പുഴ : സര്‍ക്കാര്‍ ജീവനക്കാരുടെ കൊച്ചുകുഞ്ഞുങ്ങളെ സംരക്ഷിക്കാൻ സംസ്ഥാനത്ത് 24 ക്രഷുകള്‍ വരുന്നു. തിരുവനന്തപുരത്ത് എട്ടെണ്ണം. ജോലിസ്ഥലത്തോടു ചേര്‍ന്നുതന്നെ കുഞ്ഞുങ്ങളെ പരിപാലിക്കാനാണ് സൗകര്യമൊരുങ്ങിയിരിക്കുന്നത്. ഇതിനായി സംസ്ഥാനത്ത് 24 ക്രഷുകള്‍ തയ്യാറായി. 25 എണ്ണമാണു ലക്ഷ്യം. തിരുവനന്തപുരത്താണു കൂടുതല്‍ കേന്ദ്രങ്ങള്‍- എട്ടെണ്ണം.
ആറുമാസം മുതല്‍ ആറുവയസ്സുവരെയുള്ള കുട്ടികള്‍ക്കായാണ് ക്രഷുകള്‍ സ്ഥാപിക്കുന്നത്. ദേശീയ ക്രഷ് പദ്ധതിയുടെ ഭാഗമായി ക്രഷുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തിയിരുന്നു. പിന്നീടിതു നിര്‍ത്തി. ഇവയാണു സര്‍ക്കാര്‍സ്ഥാപനങ്ങളുള്ള സ്ഥലങ്ങളിലേക്കു മാറ്റുന്നത്. ഇതിനായി സര്‍ക്കാര്‍ കെട്ടിടസമുച്ചയങ്ങള്‍, സര്‍ക്കാര്‍, എയ്ഡഡ് കോളേജുകള്‍, മെറ്റേണിറ്റി ബെനിഫിറ്റ് ആക്ടിന്റെ പരിധിയില്‍വരുന്ന പ്രധാന സ്ഥാപനങ്ങള്‍ തുടങ്ങിയവയുള്ള സ്ഥലത്തേക്കാണു കേന്ദ്രം മാറ്റിസ്ഥാപിച്ചത്.
സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് പദ്ധതി നടപ്പിലാക്കി തുടങ്ങും. അതിനാല്‍ ചില ജില്ലകളില്‍ തുടങ്ങിയിട്ടില്ല. ഓരോ ജില്ലയിലും വ്യത്യസ്തയിടങ്ങളിലാകും കേന്ദ്രം. കുട്ടികളെ നോക്കാൻ ആയമാരുണ്ടാകും. ഒരുകേന്ദ്രത്തിനു രണ്ടുലക്ഷം വീതം 50 ലക്ഷം രൂപയാണു സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
റഫ്രിജറേറ്റര്‍, അലക്കുയന്ത്രം, പാചകവാതക കണക്ഷനും സ്റ്റൗവും, ശിശുസൗഹൃദ ഉപകരണങ്ങള്‍, പാത്രങ്ങള്‍, മുലയൂട്ടുന്നതിനുള്ള സൗകര്യം, മെത്ത, കളിപ്പാട്ടം, പായ, ബക്കറ്റ്, വിരിപ്പുകള്‍, ശുചീകരണ ഉപകരണങ്ങള്‍ തുടങ്ങിയവ ക്രഷുകളിലുണ്ടാകും. അവശേഷിക്കുന്ന ഒരുകേന്ദ്രം കൂടി തിരുവനന്തപുരത്തു തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.