
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിവസം അഞ്ച് ആയി കുറക്കുന്നത് ചർച്ച ചെയ്യാൻ യോഗം വിളിച്ച് ചീഫ് സെക്രട്ടറി.
വെള്ളിയാഴ്ചയാണ് സർവീസ് സംഘടനകളുടെ യോഗം. നേരത്തെ ഇതുസംബന്ധിച്ച ചർച്ചകള്‍ ഉയർന്നിരുന്നെങ്കിലും പിന്നീട് തീരുമാനം ഒന്നുമുണ്ടായില്ല.
വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഓണ്‍ലൈനിലാണ് സർവീസ് സംഘടനകളുടെ യോഗം ചേരുക. നേരത്തെ മാറ്റിവച്ച യോഗമാണ് ഇപ്പോള്‍ ചേരുന്നത്. ഓരോ സംഘടനയില്‍ നിന്നും ഒരു പ്രതിനിധിയെ പങ്കെടുപ്പിക്കാനാണ് ചീഫ് സെക്രട്ടറി നിർദേശിച്ചിരിക്കുന്നത്.
നേരത്തെ പ്രവൃത്തി ദിവസം അഞ്ചായി കുറക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരും സമരം ചെയ്തിരുന്നു.
ബാങ്ക് ജീവനക്കാർക്ക് പുറമെ, സംസ്ഥാന സർക്കാർ ജീവനക്കാരും കാലങ്ങളായി ഇതേ ആവശ്യം ഉന്നയിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വിഷയം ചർച്ചയ്ക്ക് എടുക്കുന്നത്. ജീവനക്കാരുടെ പ്രവൃത്തി ദിവസം ആറില്‍ നിന്ന് അഞ്ച് ആക്കണമെന്ന് ഭരണ പരിഷ്കാര കമ്മീഷനും ശമ്പള കമ്മീഷനും ശുപാർശ ചെയ്തിരുന്നു. ഇതിൻ്റെ കൂടി അടിസ്ഥാവനത്തിലാണ് പുതിയ യോഗങ്ങള്‍.
പ്രവൃത്തി ദിവസം അഞ്ചായി കുറക്കുമ്പോള്‍ പകരം ഒരു മണിക്കൂർ ജോലി സമയം കൂട്ടണമെന്നാണ് നിർദേശം. ഒരു മണിക്കൂർ ജോലികൂട്ടുന്നതിനെ സർവീസ് സംഘടനകള്‍ എതിർക്കുന്നില്ല. എന്നാല്‍ പൊതു അവധി ദിവസങ്ങള്‍ കുറയ്ക്കണമെന്ന നിർദേശത്തെ ശക്തമായി എതിർക്കുകയാണ്. ചീഫ് സെക്രട്ടറിയുടെ യോഗത്തില്‍ ഇക്കാര്യങ്ങളെല്ലാം ചർച്ചയായേക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, സ്ത്രീകളുടെ പ്രസവാവധി മറ്റ് അവധികളുമായി കൂട്ടിയിണക്കി റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവവസം പറഞ്ഞിരുന്നു. പ്രസവാവധി ഒരു സ്ത്രീയുടെ മൗലികാവകാശമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. മറ്റ് സാധാരണ അവധികളുമായി പ്രസവാവധിയെ കൂട്ടിയിണക്കി ജീവനക്കാരുടെയോ ഉദ്യോഗാർത്ഥികളുടെയോ അവസരങ്ങള്‍ നിഷേധിക്കരുതെന്ന് കോടതി കർശന നിർദ്ദേശം നല്കി.
നാഷണല്‍ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കല്‍ സയൻസസിലെ ഒരു ട്രെയിനി നല്കിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിൻ്റെ നിരീക്ഷണം. 184 ദിവസത്തെ പ്രസവാവധിയും തുടർന്ന് അർബുദ ചികിത്സയ്ക്കായി മെഡിക്കല്‍ അവധിയും എടുത്തതിന്റെ പേരില്‍ ഡോക്ടറുടെ കോഴ്സ് റദ്ദാക്കാനുള്ള അധികൃതരുടെ നീക്കത്തിനാണ് കോടതി ഇതുവഴി തടയിട്ടത്. ഒരു വർഷത്തില്‍ കൂടുതല്‍ അവധിയെടുത്താല്‍ കോഴ്സ് റദ്ദാക്കാമെന്ന ചട്ടം പ്രസവാവധിയുടെ കാര്യത്തില്‍ കർക്കശമായി നടപ്പിലാക്കരുതെന്നും കോടതി നിർദ്ദേശിച്ചു.



