video
play-sharp-fill

സർക്കാർ ജീവനക്കാരുടെ ശമ്പള ബില്ല് തയാറാക്കുന്ന സ്പാർക്ക് സോഫ്റ്റ് വെയറിൽ തിരിമറി നടത്തി 7.88 ലക്ഷം  അടിച്ച് മാറ്റിയ ക്ലർക്ക് അറസ്റ്റിൽ

സർക്കാർ ജീവനക്കാരുടെ ശമ്പള ബില്ല് തയാറാക്കുന്ന സ്പാർക്ക് സോഫ്റ്റ് വെയറിൽ തിരിമറി നടത്തി 7.88 ലക്ഷം അടിച്ച് മാറ്റിയ ക്ലർക്ക് അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പള വിതരണ സോഫ്റ്റ്വെയറായ സ്പാർക്കിൽ തട്ടിപ്പ് നടത്തി വ്യാജ ശമ്പള ബില്ലുണ്ടാക്കി ട്ര ഷറിയിൽ നിന്ന് 7.88 ലക്ഷം തട്ടിയെടുത്ത കിളിമാനൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ക്ലാർക്ക് റിയാസ് കലാമിനെ വിജിലൻസ് അറസ്റ്റ് ചെയ്തു.

വിരമിച്ച അദ്ധ്യാപകരെയും സർവീസിൽ ഇല്ലാത്തവരെയും വ്യാജമായി ഉൾപ്പെടുത്തി 2011ജൂലായ് മുതൽ 2015 ഒക്ടോബർ വരെയാണ് തട്ടിപ്പ് നടത്തിയത്. സ്‌കൂളിലെ ഹെഡ്മാസ്റ്ററായിരുന്ന കെ.രാജൻ കേസിൽ രണ്ടാം പ്രതിയാണ്. ശമ്പളവിതരണച്ചുമതലയുള്ള ഡി.ഡി.ഒയുടെ ചുമതലയുണ്ടായിരുന്ന രാജന്റെ സ്പാർക്ക് യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് റിയാസായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2014 മാർച്ചിൽ ഹൈസ്‌കൂൾ അദ്ധ്യാപകരായി വിരമിച്ച വദനകുമാരി, അംബികാ കുമാരി എന്നിവരുടെ വിരമിക്കൽ തീയതി സോഫ്റ്റ്വെയറിൽ തിരുത്തി പണം തട്ടിയെടുക്കുകയായിരുന്നു. ഇവർ വിരമിച്ച ശേഷം 2014 ഒക്ടോബർ മുതൽ 2015ആഗസ്റ്റ് വരെ വ്യാജ ശമ്പള ബില്ലുണ്ടാക്കി. ബില്ലുകളുടെ കൃത്യത പരിശോധിക്കാതെ ഹെഡ്മാസ്റ്റർ രാജൻ ഒപ്പിട്ടു നൽകി. ഈ ബില്ലുകൾ നൽകി കിളിമാനൂർ സബ് ട്രഷറിയിൽ നിന്ന് പണം മാറിയെടുത്തു. അദ്ധ്യാപകരുടെ ശമ്പള അക്കൗണ്ടിലേക്ക് മാറ്റുന്നതിനു പകരം പണം കൈയിൽ വാങ്ങി അക്വിറ്റൻസ് രജിസ്റ്ററിൽ കൃത്രിമം കാട്ടുകയും ചെയ്തു. വദനകുമാരിയുടെ പേരിൽ 4,11,362 രൂപയും അംബികാ കുമാരിയുടെ പേരിൽ 3,15,544 രൂപയുമാണ് തട്ടിയെടുത്തത്.

അദ്ധ്യാപകരുടെ പട്ടികയിൽ ഇല്ലാത്ത ഷീലാകുമാരിയെ സ്‌കൂളിലെ അദ്ധ്യാപികയായി സ്പാർക്കിൽ ഉൾപ്പെടുത്തിയും വ്യാജ ശമ്പള ബിൽ തയ്യാറാക്കി. 2018 ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ ശമ്പളമായി 61,183 രൂപയും തട്ടിയെടുത്തു. രണ്ട് പ്രതികളും ചേർന്ന് 7.88,089 രൂപയാണ് തട്ടിയത്.

ഇതിന് പുറമേ, സ്‌കൂളിലെ അദ്ധ്യാപകനായ ജയകുമാറിന്റെ ജി.പി.എഫ് ലോൺ തുകയിൽ നിന്ന് 6000 രൂപയും തട്ടിയെടുത്തു. ക്രമക്കേട് കണ്ടെത്തിയപ്പോൾ രണ്ടു പ്രതികളും ചേർന്ന് സ്‌കൂളിലെ അക്വിറ്റൻസ് രജിസ്റ്റർ, ട്രഷറി ബിൽ ബുക്ക്, പി.എഫ് അപേക്ഷകൾ തുടങ്ങിയ രേഖകൾ നശിപ്പിച്ചു. വിജിലൻസ് അന്വേഷണത്തിൽ ഒന്നാം പ്രതി റിയാസിന്റെ വീട്ടിൽ നിന്ന് ഔദ്യോഗിക രേഖയായ കാഷ് ബുക്ക് കണ്ടെത്തി. കിളിമാനൂർ ഹൈസ്‌കൂളിൽ നിന്ന് ഇവർ ക്രമക്കേട് കാട്ടിയ മൂന്ന് കാഷ് ബുക്കുകൾ കണ്ടെടുത്തു. പണാപഹരണം കണ്ടെത്തിയതിനെത്തുടർന്ന് ഇരുവരെയും പൊതുവിദ്യാഭ്യാസ ഡയറക്ടർ സസ്‌പെൻഡ് ചെയ്തു.

ഒന്നാം പ്രതി റിയാസ്, ഭാര്യയുടെ മൊബൈൽ ഫോണിൽ നിന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറായിരുന്ന എം.എസ്.ജയയെ വിളിച്ച്, മുഖ്യമന്ത്രിയാണ് വിളിക്കുന്നതെന്നും സസ്‌പെൻഷൻ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് എം.എസ്.ജയ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു.

ഷീലാകുമാരി സ്‌കൂളിൽ ജോലിചെയ്തിട്ടില്ലെന്നും വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് ഇന്നലെ ഉച്ചയോടെ റിയാസിനെ വിജിലൻസ് തിരുവനന്തപുരം യൂണിറ്റ് പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ഡിവൈ.എസ്.പി അബ്ദുൽ വഹാബ്, ഇൻസ്പെക്ടർ സജി ശങ്കർ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് രേഖപ്പെടുത്തി. റിയാസ് തിരുവനന്തപുരം തട്ടത്തുമല സ്വദേശിയാണ്. തിരുവനന്തപുരം വിജിലൻസ് കോടതി ഇയാളെ 14ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Tags :