video
play-sharp-fill

ദേവീവിഗ്രഹത്തില്‍ അഭിഷേകം നടത്തിയില്ലെന്നാരോപിച്ച്‌ ക്ഷേത്രത്തിലെ മേല്‍ശാന്തിയെ ദേവസ്വം ബോർഡ് സ്ഥലം മാറ്റി: ദേവസ്വം നടപടിക്കെതിരേ ശാന്തിക്കാരൻ കോടതിയിൽ

ദേവീവിഗ്രഹത്തില്‍ അഭിഷേകം നടത്തിയില്ലെന്നാരോപിച്ച്‌ ക്ഷേത്രത്തിലെ മേല്‍ശാന്തിയെ ദേവസ്വം ബോർഡ് സ്ഥലം മാറ്റി: ദേവസ്വം നടപടിക്കെതിരേ ശാന്തിക്കാരൻ കോടതിയിൽ

Spread the love

കൊട്ടാരക്കര: ദേവീവിഗ്രഹത്തില്‍ അഭിഷേകം നടത്തിയില്ലെന്നാരോപിച്ച്‌ ചെറുവക്കല്‍ കുമ്പല്ലൂർക്കാവ് ദേവസ്വം ക്ഷേത്രത്തിലെ മേല്‍ശാന്തി കൃഷ്ണകുമാറിനെ ദേവസ്വം ബോർഡ് നെയ്യാറ്റിൻകര ഗ്രൂപ്പിലേക്ക് സ്ഥലം മാറ്റി.
താൻ ക്ഷേത്രത്തിലെത്തിയപ്പോള്‍ സംശയം തോന്നിയതിനാല്‍ ഉടയാട മാറ്റാൻ നിർദേശിക്കുകയും വിഗ്രഹത്തില്‍ നനവില്ലെന്നു കണ്ടെത്തുകയും ചെയ്തെന്നാണ് സ്ഥലംമാറ്റത്തിനു കാരണമായി അസിസ്റ്റന്റ് കമ്മിഷണർ പറയുന്നത്.

എന്നാല്‍, തെറ്റിദ്ധാരണമൂലമാണ് നടപടിയെന്നും ശാന്തിക്കാരനെന്നനിലയിലുള്ള തന്റെ അന്തസ്സിനെയും സത്യസന്ധതയെയും അധിക്ഷേപിക്കുന്നതാണു നടപടിയെന്നും കാട്ടി കൃഷ്ണകുമാർ ഹൈക്കോടതിയെ സമീപിച്ചു.
അഭിഷേകവും കഴിഞ്ഞു മുഖംചാർത്തിയ വിഗ്രഹത്തിലെ ഉടയാട മാറ്റാനാവശ്യപ്പെടാൻ അസിസ്റ്റന്റ് കമ്മിഷണർക്ക് അധികാരമില്ലെന്നാണ് തന്ത്രിമാർ പറയുന്നത്. കൂടാതെ, വിഗ്രഹത്തില്‍ നനവുണ്ടോയെന്നു തൊട്ടുനോക്കാതെ പറയാൻ കഴിയില്ല.

ശ്രീകോവിലിനു പുറത്തുനില്‍ക്കുന്ന ആള്‍ക്ക് ഇതെങ്ങനെ കഴിയും എന്ന ചോദ്യവും ഇവർ ഉയർത്തുന്നു.
കഴിഞ്ഞ ഫെബ്രുവരി 12-ന് രാവിലെ 6.30-നാണ് അസിസ്റ്റന്റ് കമ്മിഷണർ സൈനുരാജ് ക്ഷേത്രം സന്ദർശിച്ചത്. ദേവീനടയില്‍ അഭിഷേകം ചെയ്യാതെ, തലേദിവസത്തെ ഉടയാടയും മുഖംചാർത്തും വെച്ച്‌ പൂജ ചെയ്യുന്നതായി ബോധ്യപ്പെട്ടെന്നും ഉടയാട മാറ്റിനോക്കിയപ്പോള്‍ ബിംബത്തില്‍ അഭിഷേകം ചെയ്തതിന്റെ നനവ് കണ്ടില്ലെന്നുമാണ് കാരണംകാണിക്കല്‍ നോട്ടീസില്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ 5.30-നാണ് നട തുറന്നതെന്നും ബിംബം ഉറപ്പിച്ചിരിക്കുന്ന അഷ്ടബന്ധത്തിന് കേടുപാടുള്ളതിനാല്‍ ഈർപ്പം പിടിക്കാതിരിക്കാൻ അഭിഷേകം കഴിഞ്ഞാലുടൻ ജലാംശം തുടച്ചുമാറ്റുന്നതാണ് രീതിയെന്നും കൃഷ്ണകുമാർ മറുപടിനല്‍കി. അന്നേദിവസം അരക്കാപ്പുള്ളതിനാല്‍ അഭിഷേകത്തിനുശേഷം മുഖംചാർത്തു നടത്തിയെന്നും ചൂണ്ടിക്കാട്ടി.

ശിക്ഷാനടപടിയില്‍നിന്ന് ഒഴിവാക്കണമെന്ന് അഭ്യർഥിച്ചെങ്കിലും സ്ഥലംമാറ്റുകയായിരുന്നു. ഇതുവരെ ഒരു ശാന്തിക്കാരനെയും അഭിഷേകം നടത്തിയില്ലെന്ന കാരണത്താല്‍ ദേവസ്വം ബോർഡില്‍ ശിക്ഷിച്ചിട്ടില്ല.
ഭരണാനുകൂല യൂണിയനില്‍ ചേരാത്തതിലുള്ള പ്രതികാരമാണ് സ്ഥലംമാറ്റത്തിനു പിന്നിലെന്നും ആരോപണമുണ്ട്. 2018-ല്‍ ദേവസ്വം ബോർഡില്‍ പ്രവേശിച്ച കൃഷ്ണകുമാർ ഇതുവരെ ഒരു യൂണിയനിലും ചേർന്നിട്ടില്ല