
എംഎസ്എഫ് സംസ്ഥാന സമ്മേളനത്തിന്റെ തീം സോങ്ങില്‍ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ചിത്രം ഉള്‍പ്പെടുത്തിയതിനെതിരെ രൂക്ഷമായ വിമർശനവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പി.എസ് മതരാഷ്ട്രവാദം ഉയർത്തുകയും മനുഷ്യരെ മതത്തിന്റെ പേരില്‍ കൊന്നൊടുക്കുകയും ചെയ്യുന്ന ഒരു പാക്കിസ്ഥാൻ നേതാവിനോട് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ. നവാസിനും സംഘത്തിനും എന്ത് പ്രതിബദ്ധതയാണുള്ളതെന്ന് സഞ്ജീവ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ :-
പോസ്റ്റിന്റെ പൂർണരൂപം

Whatsapp Group 1 | Whatsapp Group 2 |Telegram Group
എംഎസ്എഫ് സംസ്ഥാന സമ്മേളനത്തിന്റെ തീം സോങ്ങില്‍ പാക്കിസ്ഥാൻ മുൻപ്രധാനമന്ത്രി ഇമ്രാൻഖാന്റെ ചിത്രം തങ്ങളുടെ പൂർവ്വകാല നേതാക്കളുടെ ചിത്രത്തോടൊപ്പം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചത്കണ്ടു. മതരാഷ്ട്രവാദം ഉയർത്തിയും മനുഷ്യരെ മതത്തിന്റെ പേരില്‍ കൊന്നൊടുക്കുകയും ചെയ്യുന്ന പാക്കിസ്ഥാൻ നേതാവിനോട് പി.കെ നവാസിനും സംഘത്തിനും എന്തു ബന്ധമാണുള്ളത്, എന്താണ് എം.എസ്.എഫിന് അദ്ദേഹത്തോടുള്ള പ്രതിബദ്ധത ?
നമ്മുടെ രാജ്യത്തോടും, മതനിരപേക്ഷ ബോധത്തെയും നിരന്തരം അക്രമിക്കുകയും ആർഎസ്‌എസിന്റെ തീവ്ര ദേശീയതക്ക് ഇന്ത്യയില്‍ വളരാൻ സഹായകമാകുന്ന നിലപാടെടുത്ത ഇമ്രാൻ ഖാൻ ആണോ നവാസിന്റെ ഹീറോ? തങ്ങള്‍ മതനിരപേക്ഷമാണെന്ന് തെളിയിക്കാൻ പാടുപെടുന്ന കേരളത്തിലെ എം.എസ്.എഫ് ഇതുവഴി ഇപ്പോള്‍ സംഘപരിവാർ ബോധത്തെ വളർത്താനുള്ള മണ്ണൊരുക്കുക കൂടിയാണ് ചെയ്യുന്നത്. സംഘികള്‍ ഉടൻ ഇറങ്ങും ദേശവിരുദ്ധ ചാപ്പയുമായി, നവാസിനും സംഘത്തിനും ജമാഅത് ഇസ്ലാമിയോടും അതു ഉയർത്തുന്ന മതരാഷ്ട്രവാദത്തോടും പ്രതിബദ്ധത ഉണ്ടാകും, അവർ സംഘപരിവാറിനെ സഹായിക്കുന്നത് മനസ്സിലാകും, എന്നാല്‍ എം എസ് എഫില്‍ പ്രവർത്തിക്കുന്ന മതനിരപേക്ഷവാദികള്‍ കൂടി ഇതിന്റെ ഇരയാകുന്നു. ഈ ചെയ്തി സംഘികളെയും, ജമാഅത്ത് ഇസ്ലാമിക്കാരെയും ഒരുപാട് സന്തോഷിപ്പിക്കും.എന്നാല്‍ കേരളത്തിന്റെ മതനിരപേക്ഷ ബോധത്തെ ഒറ്റുകയുമാണ് പി.കെ നവാസും സംഘവും ചെയ്തത്.
എം.എസ്.എഫിലെ ചിലർ വിമർശനം ഉയർത്തിയതിന്റെ ഭാഗമായി ഈ ഗാനം മനസ്സിലാമനസ്സോടെ പി കെ നവാസ് പിൻവലിച്ചതായി കാണുന്നു എന്നാല്‍ നവാസിന്റെ ലക്ഷ്യം നിർവേറി കഴിഞ്ഞിരിക്കുന്നു, ചിലതൊക്കെ ഇങ്ങനെയാണ് എത്ര മറച്ചു പിടിച്ചാലും തികട്ടി,തികട്ടി വരും.



