
തൃശ്ശൂർ: ദേശീയപാത 66 നിർമാണത്തിനു വേണ്ടി പുല്ലൂറ്റ് പാലത്തിന്റെയും കരൂപ്പടന്ന പാലത്തിന്റെയും ഇടയിൽ മൂന്നു കിലോമീറ്റർ പ്രദേശത്ത് നിന്നു മാത്രം മൂന്നു മാസങ്ങൾക്കുള്ളിൽ പതിനായിരക്കണക്കിന് ക്യുബിക് മീറ്റർ മണൽ ഖനനം ചെയ്തു. കനോലി കനാലിൽ നടക്കുന്ന മണൽ ഖനനം കടുത്ത പരിസ്ഥിതി ആഘാതം സൃഷ്ടിക്കുന്നു.
1961 ൽ പണികഴിഞ്ഞ പുല്ലൂറ്റ് പാലം വർഷങ്ങൾക്ക് മുൻപ് തന്നെ അപകടാവസ്ഥയിൽ ആണെന്ന് റിപ്പോർട്ട് നൽകിയിട്ടുള്ളതാണ്. ഖനനം തുടർന്നാൽ പാലത്തിൻ്റെ പതനം ആസന്നമാണ്.
രാത്രി മുഴുവനും മഞ്ഞനക്കാട് ഭാഗത്തുള്ള മണൽ സംഭരണ കേന്ദ്രത്തിൽ നിന്നു മണൽ കടത്ത് കാരണം പ്രദേശത്തെ പല വീടുകളുടെയും മതിലുകൾ ഇടിഞ്ഞു വീഴാറായ നിലയിലും വീടുകളുടെ ഭിത്തികളിൽ വിള്ളലുകൾ വീഴുകയും ചെയ്തിട്ടുണ്ട്. വളരെ ഇടുങ്ങിയ ഈ വഴിയിലൂടെ മൂന്നു മാസത്തിനുള്ളിൽ ആയിരക്കണക്കിന് ലോറി മണൽ കൊണ്ടു പോയിട്ടുണ്ട്. റോഡുകൾ തകർന്നതു മൂലം സ്കൂൾ, മദ്രസ വിദ്യാർഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ ഇവരുടെ യാത്ര ദുഷ്കരമായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചില കുടുംബങ്ങൾ വാടക വീടുകളിലേക്ക് താമസം മാറ്റി. പൊടിശല്യം അസഹനീയമായതോടെ മുതിർന്നവരും കുട്ടികളും അസുഖബാധിതരായി. അപകടങ്ങളും പതിവായി. ഇനിയും മണൽ ഖനനം തുടർന്നാൽ വലിയ ദുരന്തമായിരിക്കും നാടിനെ കാത്തിരിക്കുന്നത്. പുഴയെ ആശ്രയിച്ചു ജീവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതമാവുകയാണ്. കക്ക, ചെമ്മീൻ, മത്സ്യങ്ങളുടെയും, മറ്റു സൂക്ഷ്മ ജീവികളുടെയും ആവാസ വ്യവസ്ഥ തകർന്നു വംശനാശം സംഭവിക്കും.



