സംസ്ഥാന സർക്കാരിന്റെ തകർച്ച നിലമ്പൂരില്‍ നിന്ന് ആരംഭിക്കുമെന്ന പി.വി അൻവറിന്റെ പ്രസ്താവന സി.പി.എം വെല്ലുവിളിയായി ഏറ്റെടുത്തു: ഇനി പോരാട്ടം കനക്കുന്ന ദിനങ്ങൾ .

Spread the love

നിലമ്പൂർ: കോണ്‍ഗ്രസിലും സി.പി.എമ്മിലും പ്രധാന പദവികള്‍ വഹിക്കുന്ന ആര‍്യാടൻ ഷൗക്കത്തും എം. സ്വരാജും പാർട്ടി ചിഹ്നങ്ങളില്‍ ഏറ്റുമുട്ടുന്നതോടെ നിലമ്ബൂരില്‍ തീപാറും.
വിദ‍്യാർഥിരാഷ്ട്രീയത്തിലൂടെ രംഗത്തെത്തിയ ഇരുവരും മണ്ഡലത്തിന്‍റെ ഭൂമിശാസ്ത്രം നല്ലതുപോലെ അറിയുന്നവരാണ്. മണ്ഡലം നിലനിർത്താൻ എല്‍.ഡി.എഫും തിരിച്ചുപിടിക്കാൻ യു.ഡി.എഫും അടവുകള്‍ പതിനെട്ടും പയറ്റും.

സ്ഥാനാർഥി പ്രഖ്യാപനം നടന്നതോടെ കോരിച്ചൊരിയുന്ന മഴ വകവെക്കാതെ എല്‍.ഡി.എഫ് പ്രവർത്തകർ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകടനം നടത്തി. പഞ്ചായത്തുകള്‍ തോറും ബൈക്ക് റാലികളും നടന്നു. പോസ്റ്റർ പതിക്കലുമായി സി.പി.എം പ്രവർത്തകർ സജീവമായി രംഗത്തിറങ്ങി.

എം. സ്വരാജ് തിരുവനന്തപുരത്തായതിനാല്‍, സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ നടത്തുമെന്നറിയിച്ചിരുന്ന എല്‍.ഡി.എഫ് റോഡ് ഷോ ശനിയാഴ്ചത്തേക്ക് മാറ്റി. അണികളില്‍ കൂടുതല്‍ ആവേശം പകരാൻ ഞായറാഴ്ച ഉച്ചക്ക് ശേഷം മൂന്നരക്ക് മുഖ‍്യമന്ത്രി പിണറായി വിജയൻ നിലമ്ബൂരിലെത്തും.
നേരത്തേ രംഗത്തിറങ്ങിയ യു.ഡി.എഫ് സ്ഥാനാർഥി ആര‍്യാടൻ ഷൗക്കത്ത് വെള്ളിയാഴ്ച തിരുവനന്തപുരത്ത് എ.കെ. ആന്‍റണി ഉള്‍പ്പെടെയുള്ള നേതാക്കളെ സന്ദർശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയില്‍ പ്രാർഥന നടത്തി. മണ്ഡലത്തിലെ 236 ബൂത്തുകളിലും യു.ഡി.എഫ് കണ്‍വെൻഷനുകള്‍ പൂർത്തിയാക്കി. ശനിയാഴ്ച രാവിലെ നിലമ്ബൂർ തഹസില്‍ദാർ മുമ്ബാകെ ആര‍്യാടൻ ഷൗക്കത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു. എസ്.ഡി.പി.ഐ സ്ഥാനാർഥിയും പ്രചാരണത്തില്‍ സജീവമായി. എന്‍.ഡി.എ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമോ എന്നതില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.

ഇടംവലം മാറിമറിഞ്ഞ മണ്ഡലത്തില്‍ ആരുടെയും വിജയസാധ‍്യത പ്രവചിക്കാനാവില്ല. ഏഴ് പഞ്ചായത്തുകളും ഒരു നഗരസഭയും ഉള്‍പ്പെട്ടതാണ് മണ്ഡലം. അമരമ്ബലം, പോത്തുകല്ല് പഞ്ചായത്തുകളും നിലമ്ബൂർ നഗരസഭയും എല്‍.ഡി.എഫിന്‍റെ കൈവശമാണ്. വഴിക്കടവ്, എടക്കര, മൂത്തേടം, കരുളായി, ചുങ്കത്തറ പഞ്ചായത്തുകളില്‍ യു.ഡി.എഫുമാണ്. 2700 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് പി.വി. അൻവറിലൂടെ എല്‍.ഡി.എഫ് മണ്ഡലം തുടർച്ചയായി രണ്ടാമതും നിലനിർത്തിയത്.

അൻവറിന്‍റെ നിലപാട് നിർണായക ഘടകമാവും. സംസ്ഥാന സർക്കാരിന്റെ തകർച്ച നിലമ്ബൂരില്‍ നിന്ന് ആരംഭിക്കുമെന്ന പി.വി അൻവറിന്റെ പ്രസ്താവന സി.പി.എം വെല്ലുവിളിയായി ഏറ്റെടുത്തിരിക്കുന്നതിനാല്‍ പോരാട്ടം കനക്കുന്ന ദിനങ്ങളാണിനി.