
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിക്ക് പുതിയ ചെയർമാനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ച് സാംസ്കാരിക വകുപ്പ്.
നിലവിലെ ഭരണസമിതിയുടെ കാലാവധി അവസാനിച്ചതോടെയാണ് നീക്കങ്ങള്‍ സജീവമാകുന്നത്. രഞ്ജിത്തിന് പകരം പ്രേംകുമാർ ചുമതല ഏറ്റെടുത്തതോടെ നിലവില്‍ വൈസ് ചെയർമാൻ സ്ഥാനവും ഒഴിഞ്ഞു കിടക്കുകയാണ്.
2022 ജനുവരിയിലാണ് രഞ്ജിത്ത് ചെയർമാൻ ആയിട്ടുള്ള നിലവിലെ ഭരണസമിതി ചലച്ചിത്ര അക്കാദമിയിലെ അധികാരത്തില്‍ വരുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നുണ്ടായ കൊടുങ്കാറ്റില്‍ രഞ്ജിത്തിന്റെ സ്ഥാനം തെറിച്ചു.
തുടർന്നാണ് വൈസ് ചെയർമാൻ ആയിരുന്ന പ്രേംകുമാർ ചുമതല ഏറ്റെടുക്കുന്നത്. മൂന്നുവർഷത്തേക്കാണ് അക്കാദമി ഭരണസമിതിയുടെ കാലാവധി. ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങള്‍ക്കും ഇത് ബാധകമാണ്. ജനുവരി മാസത്തില്‍ കാലാവധി പൂർത്തിയായ ഭരണസമിതിയാണ് നിലവില്‍ അക്കാദമിയെ നിയന്ത്രിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാലാവധി തീരുന്നതിനു മുൻപ് പ്രത്യേക ഉത്തരവിറക്കി അതതു സർക്കാരുകളുടെ ഭരണകാലത്തേക്ക് നിലവിലെ ഭരണസമിതിയെ നിലനിർത്തുന്നതാണ് കീഴ് വഴക്കം. എന്നാല്‍ ഇത്തവണ ഉണ്ടാകില്ലെന്നാണ് സൂചന.പുതിയ ചെയർമാനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ സാംസ്കാരിക വകുപ്പ് ആരംഭിച്ചുകഴിഞ്ഞു.
രഞ്ജിത്തിന് പകരം പ്രേംകുമാറിനെ നിശ്ചയിച്ചത് പോലെ എളുപ്പമാകില്ല പുതിയ ചെയർമാനെ കണ്ടെത്തുന്നത്. സിനിമ കോണ്‍ക്ലേവ് അടക്കം നടക്കാനിരിക്കെ ചുമതല ആരിലേക്ക് എത്തുമെന്നത് നിർണായകമാണ് .