
സ്വന്തം ലേഖകൻ
തിരുവനന്തപുരം :ക്രിസ്‌മസ് അവധിക്കാലത്ത് റെക്കോർഡ് കളക്ഷൻ നേടിയിട്ടും കഴിഞ്ഞ മാസത്തെ ശമ്പളം ലഭിച്ചില്ല; കെഎസ്ആർടിസി ജീവനക്കാർ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു.
പ്രതിപക്ഷ യൂണിയനായ ടി ഡി എഫ് ചീഫ് ഓഫീസിനു മുന്നിൽ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. ഭരണകക്ഷി യൂണിയനായ സിഐടിയു മേഖലാതലത്തിൽ പ്രതിഷേധ ജാഥകളും നടത്തുകയാണ്.
എല്ലാമാസവും അഞ്ചാം തീയതി ശമ്പളം നൽകാമെന്ന മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ ധാരണ ഇതുവരെ പാലിക്കാൻ ആയിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് സമരം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശമ്പളം ഔദാര്യമല്ല അവകാശമാണെന്ന് മനസ്സിലാക്കാത്തത് പിണറായി സർക്കാരിനും കെഎസ്ആർടിസി മാനേജ്മെൻ്റിനും മാത്രമാണെന്ന് ടി.ഡി.എഫ് സംസ്ഥാന തമ്പാനൂർ രവി ആരോപിച്ചു.
ശമ്പളം കിട്ടുന്നതുവരെ നിരാഹാര സമരം തുടരുമെന്നും കൂടുതൽ പ്രവർത്തകരെ അണിനിരത്തുമെന്നും വിൻസൻ്റ് എംഎൽഎ യോഗത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.
ക്രിസ്‌മസ് അവധിക്കാലത്ത് റെക്കോർഡ് കളക്‌ഷനാണ് കെഎസ്‌ആർടിസിക്ക് ലഭിച്ചത്. 12 ദിവസംകൊണ്ട് 90.41 കോടി വരുമാനമാണ് നേടിയത്. ഡിസംബർമാസ വരുമാനം 222.32 കോടിയെന്ന സർവകാല റെക്കോഡിലുമെത്തി. ചരിത്രത്തിൽ ഇതുവരെ കെഎസ്‌ആർടിസി 200 കോടി തികച്ചിട്ടില്ല. 2022 സെപ്‌തംബറിലായിരുന്നു ഇതിന് മുമ്പ് കൂടിയ കലക്‌ഷൻ.198 കോടി .
ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള സ്വിഫ്‌റ്റ് സർവീസും നേട്ടമായി. ക്രിസ്‌മസ് തലേന്ന് 8.3 കോടി രൂപയാണ് കളക്‌ഷൻ. ഓണാവധിക്കുശേഷം 2022 സെപ്‌തംബർ 12ന് നേടിയ 8.41 കോടിയാണ് പ്രതിദിന റെക്കോഡ്. ഡിസംബർ 23ന് 8.13 കോടിയും ജനുവരി രണ്ടിന് 8.2 കോടിയും കളക്‌ഷൻ നേടിയിരുന്നു.