കെഎസ്‌ആര്‍ടിസി ശമ്പളവിതരണം; സര്‍ക്കാര്‍ നല്‍കിവരുന്ന പ്രത്യേക തുക നിര്‍ത്തലാക്കുന്നു; അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ കൂടുതല്‍ പണം നല്‍കാനാകില്ലെന്ന് ധനവകുപ്പ്

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ എല്ലാ മാസവും സര്‍ക്കാര്‍ നല്‍കിവരുന്ന പ്രത്യേക തുക നിര്‍ത്തലാക്കുന്നു.

അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ കൂടുതല്‍ പണം നല്‍കാനാകില്ലെന്ന് ധനവകുപ്പ് കെഎസ്‌ആര്‍ടിസിയെ അറിയിച്ചു. അധിക ഫണ്ട് വൈകിയതിനാല്‍ കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ വിതരണം ചെയ്തിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം അടക്കമുള്ള പരിഷ്കരണ നടപടികളോട് സഹകരിച്ചാല്‍ എല്ലാമാസവും പത്താം തിയതിക്കകം ശമ്പളം. ഇതായിരുന്നു കെഎസ്‌ആര്‍ടിസി തൊഴിലാളി യൂണിയനുകള്‍ക്ക് നേരത്തെ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ്.

എന്നാല്‍ ഈ മാസം പത്താം തീയതിക്ക് അകം ശമ്പളം നല്‍കാനാവില്ലെന്നാണ് സൂചന. നിയമസഭയില്‍ ഇക്കാര്യം ഇന്ന് പ്രതിപക്ഷം ഉന്നയിച്ചെങ്കിലും ഗതാഗതമന്ത്രി മറുപടി പറായതെ ഒഴിഞ്ഞു.

ധനവകുപ്പില്‍ നിന്ന് പണം ലഭിക്കാന്‍ വൈകുന്നതാണ് ശമ്പള വിതരണത്തെ ബാധിക്കുന്നത്. ഇക്കുറി പാസാക്കിയ 50 കോടിയില്‍ 30 കോടി നാളെ വൈകുന്നേരത്തിനകം അക്കൗണ്ടില്‍ എത്തുമെന്നാണ് മാനേജ്മെന്റിന്റെ പ്രതീക്ഷ. അങ്ങിനെയെങ്കില്‍ ഈ മാസം ജീവനക്കാര്‍ക്ക് ശമ്പളം കിട്ടാന്‍ തീയതി 12 ആകും.

പണം തനത് ഫണ്ടിലൂടെ കണ്ടെത്തണം എന്നാണ് കെഎസ്‌ആര്‍ടിസിയോട് ധനവകുപ്പ് നിര്‍ദേശിക്കുന്നത്. ഒറ്റത്തവണ സഹായമായി അടുത്ത ബജറ്റില്‍ 1500 കോടി രൂപ നല്‍കാമെന്നാണ് ധനവകുപ്പ് പറയുന്നത്. ഈ നിര്‍ദ്ദേശത്തോട് ഇതുവരെ കെഎസ്‌ആര്‍ടിസി മാനേജ്മെന്റ് പ്രതികരിച്ചിട്ടില്ല.

പ്രതിവര്‍ഷം 1000 കോടിയാണ് കെഎസ്‌ആര്‍ടിസിക്കായി ബജറ്റില്‍ വകയിരുത്തുന്നത്. കോര്‍പ്പറേഷന്റെ സാമ്പത്തിക പ്രതിസന്ധി കാരണം പലപ്പോഴും തുക ബജറ്റിന് പുറത്തു പോകുന്നതാണ് രീതി. കഴിഞ്ഞ മാര്‍ച്ച്‌ 31 വരെയുള്ള കണക്കനുസരിച്ച്‌ 8532.66 കോടി രൂപയാണ് കെഎസ്‌ആര്‍ടിസി സര്‍ക്കാരിന് തിരിച്ച്‌ നല്‍കാനുള്ളത്.