ശകുന്തള എന്ന സിനിമയ്ക്ക് തിരക്കഥയെഴുതാൻ കുഞ്ചാക്കോ പലരെയും സമീപിച്ചു: ഒടുവിൽ വയലാറിന്റെ നിർദേശപ്രകാരമാണ് അവർ ശകുന്തളയ്ക്ക് തിരക്കഥഎഴുതിയത്. ജീവിതത്തിൽ ഒരേയൊരു തിരക്കഥ എഴുതിയ  ഇവർ ആരെന്നറിയാമോ ?

Spread the love

 

കോട്ടയം: മഹാകവി കാളിദാസൻ സംസ്കൃതത്തിനു പകരം ഇംഗ്ലീഷ് ഭാഷയിലെങ്ങാനും സാഹിത്യ സൃഷ്ടി നടത്തിയിരുന്നുവെങ്കിൽ ഷേക്സ്പിയറിനും ഷെല്ലിക്കും കിട്ടിയതിനേക്കാൾ ലോകത്തിന്റെ ആദരവ് അദ്ദേഹം
നേടിയെടുക്കുമായിരുന്നു.
ആകാശത്തിലൊഴുകി

നടക്കുന്ന മേഘങ്ങളെ തന്റെ പ്രിയതമയ്ക്കുള്ള പ്രണയ സന്ദേശങ്ങൾ കൈമാറുന്ന സന്ദേശ വാഹകരാക്കുന്ന കാളിദാസന്റെ കാവ്യഭാവനയെ എന്ത് പറഞ്ഞാണ് വിശേഷിപ്പിക്കേണ്ടതെന്നറിയില്ല.
കാളിദാസ നാടകങ്ങളുടെ മഹത്വവും കച്ചവട മൂല്യവും തിരിച്ചറിഞ്ഞ കുഞ്ചാക്കോ അദ്ദേഹത്തിന്റെ “അഭിജ്ഞാനശാകുന്തളം” എന്ന നാടകം സിനിമയാക്കാൻ തീരുമാനിക്കുന്നു. സംഗീതവിഭാഗം പതിവുപോലെ വയലാർ ദേവരാജൻ ടീം തന്നെയാണ് കൈകാര്യം ചെയ്തത് .

എന്നാൽ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവുമെഴുതാൻ കുഞ്ചാക്കോ പലരെയും സമീപിച്ചെങ്കിലും കാളിദാസന്റെ നാടകത്തിന് തിരക്കഥ എഴുതാൻ ആർക്കും ധൈര്യം വന്നില്ല. അവസാനം ഗാനരചയിതാവായ വയലാർ രാമവർമ്മ ഒരു പേര് നിർദേശിച്ചു.
മിഴിവാർന്ന കഥകളും കവിതകളും എഴുതി പേരെടുത്ത “ലളിതാംബിക അന്തർജ്ജനം . ”
” തിരക്കഥ എഴുതാൻ ഒന്നും എനിക്കറിയില്ല …..”
എന്ന് പറഞ്ഞ് അന്തർജനം ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും വയലാറിന്റെ നിർബ്ബന്ധത്തിനു വഴങ്ങി അവസാനം “ശകുന്തള ” എന്ന സിനിമയുടെ തിരക്കഥ ലളിതാംബിക അന്തർജനം തന്നെ എഴുതി.
ജീവിതത്തിൽ ആദ്യമായും അവസാനമായും അവർ എഴുതിയ ഒരേയൊരു തിരക്കഥ .
വയലാറിന്റെ ദീർഘവീക്ഷണം തെറ്റിയില്ല.
“ശകുന്തള ” ഉദയായുടെ വൻ ഹിറ്റ് ചിത്രമായി മാറി.
ദുഷ്യന്തനായി പ്രേംനസീറും ശകുന്തളയായി കെ ആർ വിജയയും കണ്വമഹർഷിയായി സത്യനുമാണ് ഈ ചിത്രത്തിൽ അഭിനയിച്ചത്.
കാളിദാസന്റെ കാവ്യഭാവനകളോട് കിടപിടിക്കത്തക്ക വിധത്തിലുള്ള ഗാനങ്ങളാണ് വയലാർ ഈ ചിത്രത്തിനുവേണ്ടി രചിച്ചത്…

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“ശംഖുപുഷ്പം
കണ്ണെഴുതുമ്പോൾ
ശകുന്തളേ നിന്നെ ഓർമ്മ വരും
ശാരദ സന്ധ്യകൾ മരവുരി ഞൊറിയുമ്പോൾ ശകുന്തളേ നിന്നെ ഓർമ്മ വരും …..”

എന്ന പ്രസിദ്ധ ഗാനമായിരുന്നു ഈ ചിത്രത്തിന് കാലാതീതമായ വിജയം നേടി കൊടുത്തത്.

“മാനത്തെ വനജ്യോത്സ്ന നനയ്ക്കുവാൻ പൗർണ്ണമി മൺകുടം കൊണ്ടുനടക്കുമ്പോൾ നീലക്കാർമുകിൽ കരിവണ്ട് മുരളുമ്പോൾ
നിന്നെക്കുറിച്ചെനിക്കോർമ്മവരും …
കാളിദാസന്റെ മാനസ പുത്രനായ ദുഷ്യന്തൻ എന്ന കാമുകനായി കവി മാറുന്ന അത്ഭുതകരമായ കാഴ്ചയാണ് ഈ ഗാനത്തിന്റെ ഓരോ വരിയിലും…
ദുഷ്യന്തനിൽ നിന്നും ആശ്രമ കന്യകയായ ശകുന്തളയിലേക്ക് വയലാർ കൂട് വിട്ട് കൂട് മാറുന്ന ഇന്ദ്രജാലം കാണണമെങ്കിൽ ചിത്രത്തിലെ മറ്റൊരു ഗാനത്തിലേക്ക് പോയാൽ മതി ..

“പ്രിയതമാ പ്രിയതമാ
പ്രണയ ലേഖനം എങ്ങിനെയെഴുതണം മുനികുമാരികയല്ലോ
ഞാനൊരു മുനികുമാരികയല്ലോ … ”

മുനികുമാരികയിൽ പോലും പ്രണയത്തിൻ്റെ ഉൾക്കുളിർ പടർത്തുകയാണ് മലയാളത്തിന്റെ പ്രിയകവി..

ശകുന്തളയിലെ ഒട്ടുമിക്ക ഗാനങ്ങളും വളരെ പ്രേക്ഷക പ്രശംസ നേടിയവയായിരുന്നു.
“സ്വർണ്ണത്താമരയിതളിലുറങ്ങും …. ” (യേശുദാസ്)
” മാലിനിനദിയിൽ കണ്ണാടി നോക്കും മാനേ പുള്ളിമാനേ …”
(യേശുദാസ് ,സുശീല )

“മനോരഥമെന്നൊരു രഥമുണ്ടോ മന്മഥനെന്നൊരു ദേവനുണ്ടോ …”
(സുശീല)
” മന്ദാരത്തളിർ പോലെ ..”
(യേശുദാസ്)
” ശാരികപ്പൈതലേ
ശാരികപ്പൈതലേ …”
(പി സുശീല)
” കാമവർദ്ധിനിയാം …. ”
(പി ലീല , എം എൽ വസന്തകുമാരി)
“മണിച്ചിലമ്പൊലി കേട്ടുണരൂ …”
( എസ് ജാനകി)

തുടങ്ങിയവയായിരുന്നു ഈ ചിത്രത്തിലെ മറ്റു ചില പ്രധാന ഗാനങ്ങൾ …
ലളിതാംബിക അന്തർജ്ജനത്തിന്റെ “അഗ്നിസാക്ഷി “എന്ന ഒരു പ്രശസ്ത നോവൽ കൂടി ചലച്ചിത്രമായിട്ടുണ്ട് .
വയലാർ അവാർഡ്, ഓടക്കുഴൽ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ് ,കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് എന്നിവയെല്ലാം നേടിയ ഈ നോവൽ ചലച്ചിത്രമാക്കിയത് ശ്യാമപ്രസാദായിരുന്നു.
കൈതപ്രം ദാമോദരൻ നമ്പൂതിരി രചനയും സംഗീതവും നിർവഹിച്ച

“വാർത്തിങ്കളുദിക്കാത്ത
വാസന്ത രാത്രിയിൽ
എന്തിനീ അഷ്ടമംഗല്യം …”

എന്ന ചിത്ര പാടിയ ഗാനവും ശ്രദ്ധേയമായിരുന്നു.
1909 മാർച്ച് 30ന് കൊട്ടാരക്കര താലൂക്കിലെ കോട്ടവട്ടത്ത് ജനിച്ച ലളിതാംബിക അന്തർജനത്തിന്റെ നൂറ്റിപതിനഞ്ചാം ജന്മവാർഷികദിനമാണിന്ന് .
അവർ തിരക്കഥയെഴുതിയ “ശകുന്തള ” എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ ഈ പ്രിയ എഴുത്തുകാരിയെ സംഗീത പ്രേമികൾ എക്കാലവും ഓർമ്മിക്കുന്നു …