
തിരുവനന്തപുരം: യുഡിഎഫ് കാലത്ത് ശബരിമലയില്‍ നടന്ന ലക്ഷങ്ങളുടെ തട്ടിപ്പിന്റെ വിവരങ്ങള്‍ പങ്കുവച്ച് ദേവസ്വം മുൻ ചീഫ് വിജിലൻസ് ഓഫീസർ വി ഗോപാല്‍ കൃഷ്ണൻ.
ശബരിമലയിലെ കാണിക്ക വരുമാനത്തില്‍ നിന്നടക്കം വൻതോതില്‍ പണം മോഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും ഇത് വിജിലൻസ് പിടിച്ചെന്നും അദ്ദേഹംഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
കാണിക്കയെണ്ണുന്ന മൂന്ന് ദിവസവേതന ജീവനക്കാർ ചേർന്ന് 40 ലക്ഷം രൂപ അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കവെ പിടിക്കപ്പെട്ട കാര്യവും വി ഗോപാല്‍ കൃഷ്ണൻ പങ്കുവെച്ചു. ശബരിമലയില്‍ ദിവസേന 85 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ കാണിക്ക വരുമാനം ലഭിക്കുമ്പോള്‍ അതില്‍ നിന്ന് 15 ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെ കടത്തപ്പെടാറുണ്ടായിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി.
ശബരിമലയിലെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ബാങ്കായ ധനലക്ഷ്മി ബാങ്കിന് പണം കടത്തുന്നതില്‍ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇത് തടയാനായി ബാങ്ക് അധികൃതർക്ക് താക്കീത് നല്‍കുകയും ഹൈ ഡെഫനിഷൻ ക്യാമറകള്‍ സ്ഥാപിക്കാൻ നിർദ്ദേശിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. കാണിക്ക എണ്ണുന്നത് നിരീക്ഷിക്കാൻ കാമറകള്‍ മാത്രം പോരാ എന്നുള്ളത് കൊണ്ട് 50 യുവ പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കാൻ തീരുമാനിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ഇതിനെ ശക്തമായി എതിർത്തുവെങ്കിലും ഹൈക്കോടതി ഇടപെടല്‍ ചൂണ്ടിക്കാട്ടി വിജിലൻസ് ആവശ്യത്തില്‍ ശക്തിയുക്തം ഉറച്ചു നിന്നതോടെ പൊലീസുകാരെ വിന്യസിക്കാൻ സാധിച്ചതായും അദ്ദേഹം പറഞ്ഞു.
എന്നാല്‍, നിരീക്ഷണത്തിനായി ക്യാമറകള്‍ സ്ഥാപിച്ചുവെങ്കിലും, പണം മോഷ്ടിക്കുന്നതിനായി ക്യാമറകള്‍ ഇടയ്ക്കിടെ അഞ്ച് മുതല്‍ പത്ത് മിനിറ്റ് വരെ ഓഫ് ചെയ്തും തട്ടിപ്പ് പിന്നീട് തുടർന്നതായി അറിഞ്ഞതായും വി ഗോപാല്‍ കൃഷ്ണൻ പറഞ്ഞു.



