
ശബരിമലയില്‍ മോഹൻലാല്‍ വഴിപാട് നടത്തിയത് മമ്മൂട്ടിയുടെ നിർദേശപ്രകാരമാണെങ്കില്‍ അത് തെറ്റാണന്ന് സമസ്ത നേതാവ് നാസർ ഫെെസി കൂടത്തായി.
തിരുവനന്തപുരം: ശബരിമലയില്‍ മമ്മൂട്ടിക്കായി നടൻ മോഹൻലാല്‍ വഴിപാട് നടത്തിയ സംഭവത്തില്‍ പ്രതികരിച്ച് സമസ്ത നേതാവ് നാസർ ഫെെസി കൂടത്തായി.
ശബരിമലയില്‍ മോഹൻലാല്‍ വഴിപാട് നടത്തിയത് മമ്മൂട്ടിയുടെ നിർദേശപ്രകാരമാണെങ്കില്‍ അത് തെറ്റാണന്ന് അദ്ദേഹം ഒരു ന്യൂസ് ചാനല്‍ ചർച്ചയില്‍ പ്രതികരിച്ചു.
‘വഴിപാട് നടത്തിയത് മമ്മൂട്ടിയുടെ നിർദേശപ്രകാരമെങ്കില്‍ മതപരമായ വിശ്വാസത്തിന് എതിരാണ്. എന്നാല്‍ പൂജ നടത്താൻ മമ്മൂട്ടി നിർദേശിക്കുന്നുമെന്ന് കരുതുന്നില്ല’,- എന്നാണ് നാസർ ഫെെസി കൂടത്തായി ചാനലില്‍ പറഞ്ഞത്.
അതേസമയം വഴിപാട് നടത്തിയതിനെതിരെ ഇന്നലെ വിമർശനവുമായി പ്രമുഖ മാദ്ധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഒ അബ്ദുള്ള രംഗത്തെത്തിയിരുന്നു. ശബരിമലയില്‍ വഴിപാട് അർപ്പിച്ചത് മമ്മൂട്ടിയുടെ അറിവോടെയാണെങ്കില്‍ അത് വിശ്വാസ പ്രകാരം തെറ്റാണെന്നും മമ്മൂട്ടി തൗബ ചെയ്യണമെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ശബ്ദസന്ദേശത്തില്‍ പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മമ്മൂട്ടിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന വാർത്തകളെ തുടർന്നാണ് ശബരിമലയില്‍ എത്തിയ മോഹൻലാല്‍ അദ്ദേഹത്തിന് വേണ്ടി ഉഷഃപൂജ നടത്തിയത്. ഇതിന്റെ റെസിപ്റ്റ് അടക്കം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് പ്രതികരണവുമായി ഒ അബ്ദുള്ള രംഗത്തെത്തിയത്.
‘മമ്മൂട്ടിയുടെ അറിവോടെയാണെങ്കില്‍ മമ്മൂട്ടി തൗബ ചെയ്യണം. മുസ്ലീം സമുദായത്തോട് മാപ്പ് പറയണം. ഗുരുതരമായ വീഴ്ചയാണ് മമ്മൂട്ടിയെന്ന കലാകാരനില്‍ നിന്നുണ്ടായത്. മമ്മൂട്ടിയുടെ അറിവോടെയല്ല മോഹൻലാല്‍ വഴിപാട് ചെയ്തതെങ്കില്‍ തെറ്റില്ല. കാരണം മോഹൻലാലിന്റെ വിശ്വാസം അത്രത്തോളമുണ്ടാകും ശബരിമല ശാസ്താവിനോട്.
ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരിക്കാം ചെയ്തത്. എന്നാല്‍ മമ്മൂട്ടി പറഞ്ഞ് ഏല്‍പ്പിച്ചിട്ടാണ് അത് ചെയ്തതെങ്കില്‍ അത് മഹാ അപരാധമാണ്. കാരണം, ഇസ്ലാം വിശ്വാസ പ്രകാരം അള്ളാഹുവിനല്ലാതെ ഒരു വഴിപാടും നടത്തരുത്. ഇത് ലംഘനമാണ്’- ഖുറാൻ സൂക്തങ്ങള്‍ ഉദ്ധരിച്ച് അബ്ദുള്ള പറഞ്ഞു.