
കോട്ടയം: ഈ വർഷത്തെ ശബരിമല മണ്ഡല മകരവിളക്കു കാലം കുമരകം വഴി യാത്ര ചെയ്യുന്ന അയ്യപ്പഭക്തർക്ക് കഠിന യാത്ര.
വ്രതശുദ്ധിയോടെ മലകയറുന്ന അയ്യപ്പന്മാർക്ക് തീർഥാടനം സുഗമമാക്കാൻ കേരള സർക്കാരിന്റെ വിവിധ വകുപ്പുകളും ദേവസ്വംബോർഡും തയ്യാറെടുത്തുവരികയാണ്.
ഇതിനോടകംതന്നെ വിവിധ വകുപ്പുകൾ നടത്തിയ തയ്യാറെടുപ്പുകൾ ദേവസ്വം മന്ത്രി വി.എൻ.വാസവൻ അറിയിച്ചുകഴിഞ്ഞു. എന്നാൽ കുമരകം നിവാസികളായ അയ്യപ്പന്മാർക്കും ചേർത്തല, വെച്ചൂർ, ബണ്ട്റോഡ്, കൈപ്പുഴമുട്ട്, ചീപ്പുങ്കൽ തുടങ്ങിയ പ്രദേശങ്ങളിലെ അയ്യപ്പന്മാർക്കും ഈ വർഷത്തെ മണ്ഡലകാല തീർഥാടനയാത്ര ദുരിതമാകുമോ എന്ന ആശങ്കയിലാണ്.
ഇതിന് കാരണം കുമരകത്ത് കോണത്താറ്റ് പാലം നിർമ്മാണം നടക്കുന്നതിനാൽ വലിയ വാഹനങ്ങൾക്ക് സഞ്ചരിക്കുന്നതിനേർപ്പെടുത്തിയ നിയന്ത്രണമാണ്. ഇതുമൂലം പകൽ സമയങ്ങളിലും രാത്രികാലങ്ങളിലും ചേർത്തലയിൽനിന്നും വൈക്കത്തുനിന്നും കുമരകംവഴി നടത്തിയിരുന്ന പമ്പ കെ.എസ്.ആർ.ടി.സി ബസ്സ് സർവീസ് ഈ വർഷം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് അയ്യപ്പ ഭക്തർ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതുപോലെ കൂട്ടമായി പോകുന്ന അയ്യപ്പ ഭക്തരുടെ വലിയ ടൂറിസ്റ്റ് ബസ്സ് താല്കാലിക റോഡിലൂടെ കടന്നുപോകുന്നതിനുള്ള നിയന്ത്രണം മണ്ഡലകാലത്ത് മാറ്റുമോ എന്നും ചോദ്യം ഉയരുന്നുണ്ട്. പാലം പൊളിക്കുന്നതിന് മുൻപ് മണ്ഡലകാലത്ത് കുമരകംവഴി പമ്പ ബസ്സ് സർവീസ് നടത്തിയിരുന്നു.
മാത്രവുമല്ല വൈക്കം ക്ഷേത്രത്തിൽനിന്നും ചേർത്തല, മുഹമ്മ എന്നിവിടങ്ങളിൽനിന്നും എത്തുന്ന ഭക്തരും അന്യസംസ്ഥാന തീർഥാടകരും കുമരകം വഴിയുള്ള യാത്രയെയാണ് കൂടുതൽ ആശ്രയിക്കുന്നത്. എന്നാൽ തല്ക്കാലിക റോഡിലൂടെ വലിയ വാഹനങ്ങൾ പോകുന്നതിനുള്ള നിയന്ത്രണം ഇത്തരത്തിൽ വരുന്ന യാത്രികർക്ക് നിരാശയാണ് ഉണ്ടാക്കുന്നത്.
മറ്റൊരു പ്രധാന പ്രശ്നം ബണ്ട് റോഡ് ഭാഗത്ത് വിവിധ ഭാഷകളിലുള്ള മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാത്തതുമൂലം അന്യസംസ്ഥാന തീർഥാടകർ വലിയ വാഹനങ്ങളുമായെത്തി താല്കാലിക റോഡിൽ വാഹനങ്ങൾ കുടുങ്ങുവാനും ഗതാഗതകുരുക്ക് ഉണ്ടാകുവാനും സാധ്യതയേറെയാണ്.
ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മൂലം ഈ മണ്ഡലകാലം തങ്ങളുടെ ശബരിമല തീർഥാടനയാത്ര ദുരിതമാകുമോ എന്ന ആശങ്കയിലാണ് അയ്യപ്പ ഭക്തർ. ദുരിതം പരിഹരിക്കാൻ ആവശ്യമായ നടപടികൾ ബന്ധപ്പെട്ട അധികാരികൾ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഭക്തർ.