ശബരിമല സ്വർണക്കടത്ത് കേസ്: മുരാരി ബാബുവിനെ ഒന്നാം പ്രതിയാക്കാൻ നീക്കം: കോട്ടയം തിരുനക്കര പകൽപ്പൂരത്തിന് ആന എഴുന്നള്ളത്തിന്റെ മറവിൽ തിരിമറി നടത്തിയെന്ന് പ്രത്യേക അന്വേഷണ സംഘം :ഏറ്റുമാനൂരും വൈക്കവും ഉള്‍പ്പെടെ മുരാരി ബാബു ജോലിചെയ്‌ത ക്ഷേത്രങ്ങളിലെല്ലാം വന്‍ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് സൂചന

Spread the love

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയെ പിന്തള്ളി, സസ്‌പെന്‍ഷനിലുള്ള ദേവസ്വം ഡെപ്യൂട്ടി കമ്മിഷണര്‍ ബി.
മുരാരി ബാബു ഒന്നാംപ്രതിയായേക്കും. കേസിനാസ്‌പദമായ സ്വര്‍ണക്കടത്ത്‌ നടക്കുമ്പോള്‍ ശബരിമല അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസറായിരുന്നു മുരാരി ബാബു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി നേരിട്ട്‌ ബന്ധമില്ലാത്ത ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയെ ഒന്നാംപ്രതിയാക്കിയതു കോടതിയില്‍ തിരിച്ചടിയായേക്കുമെന്നാണ്‌ വിലയിരുത്തല്‍. ശബരിമലയില്‍ മാത്രമല്ല, ഏറ്റുമാനൂരും വൈക്കവും ഉള്‍പ്പെടെ മുരാരി ബാബു ജോലിചെയ്‌ത ക്ഷേത്രങ്ങളിലെല്ലാം വന്‍ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന സൂചനയാണ്‌ പ്രത്യേകാന്വേഷണസംഘത്തിന്‌ (എസ്‌.ഐ.ടി) ലഭിച്ചത്‌.

തിരുനക്കര പൂരവുമായി ബന്ധപ്പെട്ട്‌ ആനയെഴുന്നള്ളിപ്പിന്റെ മറവിലും വെട്ടിപ്പ്‌ നടന്നെന്ന വിവരം പുറത്തുവന്നു. ഇവയെല്ലാം ശബരിമല സ്വര്‍ണക്കവര്‍ച്ച കേസിനൊപ്പം അന്വേഷണപരിധിയില്‍ വരുമോയെന്നു വ്യക്‌തമല്ല.
ശബരിമലയില്‍ 2004-08 കാലയളവില്‍ കീഴ്‌ശാന്തിയുടെ പരികര്‍മിയായാണ്‌ ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയുടെ രംഗപ്രവേശം. 1998-ല്‍ ശബരിമല ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞതാണെന്ന വിവരമടക്കം മനസിരുത്തിയായിരുന്നു സ്‌പോണ്‍സറെന്ന നിലയിലും വഴിപാടുകളുടെ ഇടനിലക്കാരനെന്ന നിലയിലുമുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌പോണ്‍സറായ ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയെ മറയാക്കി തട്ടിപ്പ്‌ നടത്തിയാല്‍ കുടുങ്ങില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു മുരാരിയടക്കമുള്ള അഴിമതിക്കാരായ ഉദ്യോഗസ്‌ഥര്‍. ഡി. സുധീഷ്‌കുമാര്‍, മുന്‍ ദേവസ്വം സെക്രട്ടറി എസ്‌. ജയശ്രീ, അസിസ്‌റ്റന്റ്‌ എന്‍ജിനീയറായിരുന്ന കെ. സുനില്‍കുമാര്‍, ശബരിമല അഡ്‌മിനിസ്‌ട്രേ റ്റീവ്‌ ഓഫീസര്‍മാരായി വിരമിച്ച എസ്‌. ശ്രീകുമാര്‍, മുന്‍ തിരുവാഭരണ കമ്മിഷണര്‍ കെ.എസ്‌. ബൈജു, ആര്‍.ജി. രാധാകൃഷ്‌ണന്‍, മുന്‍ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ വി.എസ്‌. രാജേന്ദ്രപ്രസാദ്‌, മുന്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍ കെ. രാജേന്ദ്രന്‍ നായര്‍, തുടങ്ങിയവരാണ്‌ പ്രതിപ്പട്ടികയിലുള്ള മറ്റുള്ളവര്‍.

ദ്വാരപാലകശില്‍പ്പങ്ങള്‍ പൊതിഞ്ഞ ‘ചെമ്പ്’ തകിടുകളും ശ്രീകോവിലിന്റെ തെക്കും വടക്കും മൂലകളിലുള്ള ‘ചെമ്പ്’ പാളികളും അറ്റകുറ്റപ്പണി തീര്‍ത്ത്‌ സ്വര്‍ണം പൂശി സമര്‍പ്പിക്കാന്‍ ഉണ്ണികൃഷ്‌ണന്‍ പോറ്റി തയാറാണെന്നും അതിന്‌ അനുവാദം നല്‍കാവുന്നതാണെന്നും ചൂണ്ടിക്കാട്ടി മുരാരി ബാബുവാണ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ക്ക്‌ കത്ത്‌ നല്‍കിയത്‌. തുടര്‍ന്ന്‌, സ്വര്‍ണം പൂശലിന്‌ അനുവാദം തേടി അന്നത്തെ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ സുധീഷ്‌കുമാര്‍ 2019 ജൂണ്‍ 18-ന്‌ ദേവസ്വം ബോര്‍ഡിനു കത്ത്‌ നല്‍കി. അതിലും ചെമ്പ്പാളികളും തകിടുകളും എന്നാണ്‌ പരാമര്‍ശിച്ചത്‌.

മുരാരി ബാബുവും സുധീഷ്‌കുമാറും 1998-നു മുമ്പ് ദേവസ്വം ബോര്‍ഡില്‍ ജോലിക്കു കയറിയവരാണ്‌. ശബരിമല ശ്രീകോവില്‍ വ്യവസായി വിജയ്‌ മല്യ സ്വര്‍ണം പൊതിഞ്ഞുനല്‍കിയ വിവരം ഇവര്‍ക്കറിയാമായിരുന്നു.

ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയെ കരുവാക്കി സ്വര്‍ണം തട്ടിയെടുക്കാന്‍ ഉദ്യോഗസ്‌ഥര്‍ ശ്രമിച്ചെന്ന്‌ റിമാന്‍ഡ്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. താന്‍ സ്‌പോണ്‍സര്‍ഷിപ്‌ ഏറ്റെടുത്ത്‌ സന്നിധാനത്ത്‌ എത്തിയപ്പോള്‍ മുതല്‍ സ്വര്‍ണക്കൊള്ളയുടെ ആസൂത്രണം തുടങ്ങിയെന്നും ഉദ്യോഗസ്‌ഥര്‍ക്കടക്കം അതില്‍ പങ്കുണ്ടെന്നുമാണ്‌ പോറ്റിയുടെ മൊഴി. മുരാരി ബാബുവിനു പിന്നില്‍ പല ഉന്നതരുമുള്ളതായി എസ്‌.ഐ.ടി. സംശയിക്കുന്നു.