
ന്യൂഡൽഹി:ശബരിമല യുവതീപ്രവേശന ഹർജികൾ തിങ്കളാഴ്ച പരിഗണിക്കാൻ സുപ്രീംകോടതി. ശബരിമലയിലേക്ക് യുവതികൾക്ക് പ്രവേശനം അനുവദിക്കുന്ന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജികൾ കോടതി ലിസ്റ്റ് ചെയ്തു തുടങ്ങിയിരിക്കുകയാണ്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. 2019ലാണ് യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയം അവസാനമായി സുപ്രീംകോടതി പരിഗണിച്ചത്. ആറ് വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ കേസ് വീണ്ടും പരിഗണനയ്ക്ക് വരുന്നത്.
ഒമ്പതംഗ ബെഞ്ച് കേസിൽ എന്ന് മുതൽ വാദം തുടങ്ങുമെന്ന കാര്യം തിങ്കളാഴ്ച സുപ്രീംകോടതിയിൽ അറിയിക്കും.2019ൽ കേസ് ഒമ്പതംഗ ബെഞ്ച് പരിഗണിച്ചപ്പോൾ ഉണ്ടായിരുന്ന ജഡ്ജിമാരിൽ അവശേഷിക്കുന്ന ഏകയാളാണ് ഇന്നത്തെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഹർജികളിൽ വാദം നടക്കുമോയെന്നത് ശ്രദ്ധേയമാണ്. ഹർജികൾ പരിഗണിക്കുമ്പോൾ സംസ്ഥാന സർക്കാരിന് തങ്ങളുടെ നിലപാട് അറിയിക്കേണ്ടി വരും. നേരത്തെ യുവതീപ്രവേശനത്തിന് അനുകൂലമായാണ് സംസ്ഥാന സർക്കാർ നിലപാടെടുത്തത്.
2018 സെപ്തംബർ 28നാണ് ശബരിമല യുവതീപ്രവേശനം അനുവദിച്ചുള്ള ചരിത്രവിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്. പിന്നീട് വിഷയം പരിഗണിച്ച അഞ്ചംഗ ബെഞ്ച് ഹർജികൾ വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു.



