
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളകേസിൽ മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ. കേസിലെ ഏഴാം പ്രതിയാണ് ബൈജു. തിരുവനന്തപുരത്തെ ഫ്ലാറ്റിൽ നിന്നാണ് ബൈജുവിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
2019ൽ വ്യാജ മഹസർ തയ്യാറാക്കുന്ന സമയത്തും പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പക്കൽ കൊടുത്തുവിടുമ്പോഴും തിരികെ സന്നിധാനത്തെത്തിക്കുമ്പോഴും ബൈജു ആയിരുന്നു തിരുവാഭരണ കമ്മിഷണർ.
കേസിൽ ബൈജുവിനും നിർണായക പങ്കുണ്ടെന്നതിന് വ്യക്തമായ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം അറസ്റ്റിലേക്ക് നീങ്ങിയതെന്നാണ് വിവരം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വർണപാളികൾ ശബരിമലയിൽ നിന്നും കൊണ്ടുപോകുമ്പോൾ ചുമതലയുണ്ടായിരുന്ന തിരുവാഭരണ കമ്മിഷണർ കെഎസ് ബൈജു അന്ന് സ്ഥലത്ത് ഉണ്ടായിരുന്നില്ല. അതിൽ ദുരൂഹതയുണ്ടെന്ന് ദേവസ്വം വിജിലൻസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
തൂക്കമുൾപ്പെടെ രേഖപ്പെടുത്തി കൃത്യമായ രേഖകൾ തയ്യാറാക്കേണ്ടിയിരുന്ന കെഎസ് ബൈജു ഗുരുതര വീഴ്ച വരുത്തിയതായായിരുന്നു കണ്ടെത്തൽ.
ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഇരുത്തി ബൈജുവിനെ ചോദ്യം ചെയ്യുകയും പിന്നീട് വെള്ളിയാഴ്ച റാന്നി കോടതിയിൽ ഹാജരാക്കുമെന്നുമാണ് ലഭിക്കുന്ന വിവരം. ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി.



