
കൊച്ചി : ശബരിമല സ്വർണക്കൊള്ള കേസിൽ മൂന്നു പേർ കൂടി പ്രതികളാകുമെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. ദ്വാരപാലക പാളി കേസിൽ രണ്ടുപേരും കട്ടിളപ്പാളി കേസിൽ ഒരാളെയും പ്രതി ചേർക്കുമെന്ന് എസ്.ഐ.ടി കോടതിയിൽ വ്യക്തമാക്കി.
ആകെ നാലുപേരുടെ പങ്കാളിത്തത്തിൽ കൂടുതഷ പരിശോധന നടത്തിയെന്നും കുറ്റകൃത്യത്തിൽ മൂന്നുപേരുടെ പങ്കാളിത്തം സ്ഥിരീകരിച്ചതായും എസ്.ഐ.ടി വിശദമാക്കി.
അതേസമയം ശബരിമല സ്വർണപാളിയിലെ സാമ്പിളുകൾ വീണ്ടും ശേഖരിച്ച് പരിശോധന നടത്താൻ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിർദേശം നൽകി. വിഎസ്.എസ്.സിയിലായിരുന്നു സാമ്പിളുകൾ ആദ്യം പരിശോധനയ്ക്കായി അയച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മറ്റൊരു ഏജൻസിയിൽ കൂടി പരിശോധന നടത്തണമെന്ന് എസ്‌ഐടി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതാണ് ഇപ്പോൾ ഹൈക്കോടതി അംഗീകരിച്ചിരിക്കുന്നത്. പാളികൾ ഏതെങ്കിലും തരത്തിൽ മാറിയോ, എത്രമാത്രം സ്വർണം ഇപ്പോൾ പാളിയിലുണ്ട് എന്നിവയാണ് പരിശോധിക്കുന്നത്.
അടച്ചിട്ട മുറിയിലാണ് കേസിന്റെ വാദം നടന്നത്. കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് കോടതി ചില നിർദേശങ്ങളും നൽകിയിട്ടുണ്ടെന്നാണ് വിവരം. ഇന്ന് ചില സാക്ഷികളെ കോടതി വിസ്തരിച്ചു. ശബരിമലയിലെ കൊടിമരത്തിലും പ്രത്യേക അന്വേഷണം നടത്തും. കേസിൽ ഇടക്കാല ഉത്തരവാണ് കോടതി പറഞ്ഞത്.
ഫെബ്രുവരി 19ന് വീണ്ടും കേസ് പരിഗണിക്കും.ഹൈക്കോടതിയിൽ അന്വേഷണ പുരോഗതി റിപ്പോർട്ടും എസ്‌ഐടി നൽകിയിരുന്നു.
റിപ്പോർട്ട് പരിശോധിച്ച കോടതി ചില സംശയങ്ങൾ ഉന്നയിച്ചിരുന്നു. ഇതിൽ വ്യക്തത വരുത്തുന്നതിനായി വി,എസ്.എസ്.സിക്ക് കഴിയാതെ വന്ന സാഹചര്യത്തിലാണ് പാളികളുടെ സാമ്പിളുകൾ വീണ്ടും പരിശോധന നടത്താൻ തീരുമാനിച്ചത്.
സ്വർണം പൊതിഞ്ഞ ചെമ്പുപാളികൾ മൊത്തത്തിൽ കടത്തി പുതിയ പാളികൾ സ്ഥാപിച്ചതാണോ എന്നതിലാണ് വിഎസ്എസ്.സിയുടെ റിപ്പോർട്ടിൽ ആശയക്കുഴപ്പമുണ്ടായത്. കൃത്യമായ ഉത്തരം വിഎസ്എസ്സിയുടെ റിപ്പോർട്ടിലുമില്ല.
1998ൽ മെർക്കുറി ഉപയോഗിച്ചാണ് യുബി ഗ്രൂപ്പ് ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളി സ്വർണം പൊതിഞ്ഞത്. എന്നാൽ ചില പാളികളിൽ മാത്രം മെർക്കുറിയുടെ അംശം തീരെ കാണുന്നില്ലെന്നാണ് പരിശോധനാ റിപ്പോർട്ട്. മാസപൂജയ്ക്കായി അടുത്ത ആഴ്ച നട തുറന്നശേഷം സാമ്പിൾ ശേഖരിക്കാനാണ് തീരുമാനമെന്നാണ് വിവരം.



