
തിരുവനന്തപുരം: ശബരിമല കൊടിമര പുനഃപ്രതിഷ്ഠയ്ക്കായി സ്വർണം സ്വീകരിച്ച നടപടിയിൽ മുൻ അഡ്വക്കേറ്റ് കമ്മീഷണർ എഎസ്പി കുറുപ്പ് ഗുരുതര ചട്ടലംഘനം നടത്തിയതായി ദേവസ്വം വിജിലൻസ് റിപ്പോർട്ട്. ഭക്തരുടെ പേര് രേഖപ്പെടുത്താതെയാണ് സ്വർണം സ്വീകരിച്ചതെന്ന് കണ്ടെത്തി. സംഭവത്തിൽ അന്വേഷണം നടത്താൻ വിജിലൻസിന്റെ അഞ്ചംഗ പ്രത്യേക സംഘത്തെ നിയോഗിച്ചു.
2016–2017 കാലയളവിൽ കൊടിമര നിർമ്മാണത്തിനായി സ്വർണം സ്വീകരിക്കേണ്ടത് എക്സിക്യൂട്ടീവ് ഓഫീസറായിരിക്കെ, അത് നേരിട്ട് സ്വീകരിച്ചത് കുറുപ്പാണെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്വർണം രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും, സംഭാവന നൽകിയവരുടെ പേരുകൾക്ക് പകരം ‘ഒരു ഭക്തൻ’ എന്ന പരാമർശം മാത്രമാണ് പല രേഖകളിലുമുള്ളതെന്നും ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ശബരിമല കൊടിമരം പുനർനിർമ്മിക്കാൻ സ്പോൺസർഷിപ്പ് ഏറ്റെടുത്തവരിൽ ഉണ്ണികൃഷ്ണൻ പോറ്റിയും ഉൾപ്പെട്ടിരുന്നുവെന്ന് രേഖകൾ വ്യക്തമാക്കുന്നു. പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ട് വിജിലൻസ് മേധാവി ദേവസ്വം സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്. രേഖകൾ ലഭിച്ചാൽ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കാനാണ് തീരുമാനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group


