
ശബരിമല മണ്ഡലകാലത്തിന് സമാപനം കുറിച്ച് മണ്ഡലപൂജ 27ന്; തങ്കഅങ്കിയും വഹിച്ചുള്ള ഘോഷയാത്ര നാളെ പമ്പയിലെത്തും
ശബരിമല; മണ്ഡലകാലത്തിന് സമാപനം കുറിച്ച് 27ന് മണ്ഡലപൂജ. തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യ കാർമികത്വത്തിലായിരിക്കും പൂജ നടക്കുക. മണ്ഡല പൂജയ്ക്കുള്ള ഒരുക്കങ്ങൾ ശബരിമലയിൽ പൂർത്തിയായി വരുന്നു.
അയ്യപ്പ വിഗ്രഹത്തിൽ ചാർത്താൻ തങ്കഅങ്കിയും വഹിച്ചുള്ള ഘോഷയാത്ര നാളെ പമ്പയിൽ എത്തും. പകൽ രണ്ടിന് എത്തുന്ന ഘോഷയാത്രയെ ദേവസ്വം അധികൃതർ സ്വീകരിച്ച് പമ്പാ ഗണപതി കോവിലിലേക്ക് ആനയിക്കും.
വൈകിട്ട് മൂന്നുവരെ തീർഥാടകർക്ക് തങ്കഅങ്കി ദർശിക്കാം. 3.15ന് പമ്പയിൽനിന്ന് പുറപ്പെട്ട് വൈകിട്ട് 5.30ന് ശരംകുത്തിയിലെത്തുന്ന ഘോഷയാത്രയെ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ എച്ച് കൃഷ്ണകുമാർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പി എസ് ശാന്തകുമാർ, എഇഒ രവികുമാർ തുടങ്ങിയവർ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകിട്ട് 6.15ന് പതിനെട്ടാംപടിക്കുമുകളിൽ കൊടിമരച്ചുവട്ടിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ ഉൾപ്പടെയുള്ളവർ സ്വീകരിക്കും. സോപനത്ത് തന്ത്രി കണ്ഠര് രാജീവര് തങ്കഅങ്കി ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തും.
26ന് രാത്രി 9.30ന് അത്താഴപൂജയ്ക്കുശേഷം 11.20ന് ഹരിവരാസനംപാടി നടയടയ്ക്കും. 27ന് പുലർച്ചെ മൂന്നിന് നടതുറക്കും. മണ്ഡലപൂജയ്ക്കുശേഷം നടയടച്ച് വൈകിട്ട് വീണ്ടും തുറക്കും. മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിന് തുറക്കും. ജനുവരി 14നാണ് മകരവിളക്ക്.