
തിരുവനന്തപുരം: ‘ശബരിമലയിലെ അന്നദാന മെനുവിൽ അടിമുടി മാറ്റം വരുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ.മുൻപ് ഉച്ചയ്ക്ക് ശബരിമലയിലെ അന്നദാനത്തിന് പുലാവും സാമ്പാറുമായിരുന്നു എങ്കിൽ ഇനി മുതൽക്ക് പപ്പടവും പായസവുമെല്ലാമുള്ള ഉഗ്രൻ സദ്യ ആയിരിക്കും നൽകുമെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിക്കുന്നത്.യോഗത്തിനു പിന്നാലെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഈക്കാര്യം വ്യക്തമാക്കിയത് .
‘ശബരിമലയിലെ അന്നദാനത്തിൽ ഒരു നല്ല തീരുമാനം എടുത്തു. നേരത്തെ ഉണ്ടായിരുന്ന മെനുവിൽ ഉച്ചയ്ക്ക് പുലാവും സാമ്പാറുമായിരുന്നു. ഇത് മാറ്റി കേരളീയമായ സദ്യ കൊടുക്കണമെന്ന് തീരുമാനം എടുത്തിരിക്കുകയാണ്. വെറും സദ്യയല്ല. പപ്പടവും പായസവുമെല്ലാമുള്ള സദ്യ. കാരണം ഇത് ദേവസ്വം ബോർഡിന്റെ പണമല്ല. അയ്യപ്പൻമാർക്ക് നല്ല ഭക്ഷണം നൽകാൻ ഭക്തജനങ്ങൾ നൽകുന്ന പണമാണ്. ആ പണം ഉപയോഗിച്ച് ഏറ്റവും നല്ല സദ്യ അയ്യപ്പൻമാർക്ക് നൽകും. ഇന്ന് തീരുമാനം എടുത്തു. നാളെ അല്ലെങ്കിൽ മറ്റന്നാൾ അത് നടപ്പിൽ വരും. പന്തളത്തെ അന്നദാനവും മെച്ചപ്പെടുത്തും. ശബരിമല തീർത്ഥാടനം മെച്ചപ്പെടുത്താൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയാണ്. ഡിസംബർ 18-ാം തീയതി ഒരു യോഗം കൂടും’- കെ ജയകുമാർ വ്യക്തമാക്കി.


