
കോട്ടയം: ആന്ധ്രാപ്രദേശിൽ നിന്നും ശബരിമല ദർശനത്തിനു വന്ന തീർത്ഥാടകൻ ട്രെയിനിൽ നിന്നും താഴെ വീണ് ഗുരുതരമായി പരിക്കേറ്റു. തീർത്ഥാടകൻ അടിച്ചിറ ഭാഗത്ത് വച്ച് ട്രെയിനിൽ നിന്നും താഴെ വീണത് കണ്ട് യാത്രക്കാരിലൊരാൾ ഉടൻ പോലീസിൽ വിവരമറിയിച്ചു.
ഇതേതുടർന്ന് സ്റ്റേഷൻ ഹൗസ് ഓഫീസറായ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത്. ടി. ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ നിന്നും ഗവർണറുടെ സന്ദർശനത്തിനോടനുബന്ധിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ അഭിലാഷ്, എഎസ്ഐ പദ്മകുമാർ, എസ് സി പി ഒ ദിലീപ് വർമ്മ, സിപിഒമാരായ കിരൺകുമാർ, മനീഷ്, ശ്രീനിഷ് തങ്കപ്പൻ, രതീഷ് ആർ, ഷമീം, സിആർവി ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ രാജേഷ് , സിപിഒ ജസ്റ്റിൻ എന്നിവരുൾപ്പടെയുള്ള പോലീസ് ഉദ്യോഗസ്ഥരുമായി സ്ഥലത്തെത്തി റയിൽവേ ട്രാക്കുകളിലും സമീപത്തെ കുറ്റിക്കാടുകളും മറ്റും പരിശോധന നടത്തി.
തിരച്ചിലിനിടെ ട്രയിനുകൾ ട്രാക്കിലൂടെ വന്നെങ്കിലും പ്രതീക്ഷ കൈവിടാതെ വീണ്ടും തിരച്ചിൽ നടത്തുകയായിരുന്നു. തിരച്ചിലിനിടെ അടിച്ചിറ റയിൽവേ ഗേറ്റിൽ നിന്നും 400 മീറ്ററോളം ദൂരെ ഇരു റയിൽവേ ട്രാക്കുകൾക്കും നടുവിലായി ഇയാളെ കണ്ടത്തുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തലയിൽ നിന്നും രക്തസ്രാവം വന്ന് അവശനിലയിലായിരുന്നയാളെ അവിടെ നിന്നും സ്ട്രച്ചറിൽ എടുത്ത് അടിച്ചിറ റയിൽവേ ഗേറ്റിനു സമീപം വരെ എത്തിച്ച് അടിയന്തിരമായി 108 ആംബുലൻസിന്റെ സഹായത്തോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ആന്ധ്രാപ്രദേശിലെ കരിംനഗറിലുള്ള ലക്ഷ്മൺ എന്നയാൾക്കാണ് പരിക്കേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.