
ശബരിമല: മണ്ഡല മകരവിളക്ക് സീസണിൽമാത്രം ദേവസ്വം ബോർഡ് കെഎസ്ഇബിക്ക് അടയ്ക്കുന്നത് മൂന്നരക്കോടിയിലേറെ രൂപയാണ്.
ശബരിമലയിൽ സോളാർ പദ്ധതിയിലൂടെ രണ്ട് മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള പദ്ധതിക്കാണ് മെല്ലെപ്പോക്ക് വിനയായത്. പദ്ധതിക്ക് ഫെഡറൽ ബാങ്ക് സ്‌പോൺസർഷിപ്പ് ഏറ്റെടുക്കാൻ സന്നദ്ധമായി എത്തിയതോടെ ദേവസ്വം ബോർഡിന് ചെലവൊന്നുമില്ലായിരുന്നു.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സോളാർ പദ്ധതി നടപ്പാക്കിയ സിയാൽ ഇതിനുള്ള സാങ്കേതിക സഹായം വാഗ്ദാനംചെയ്തിരുന്നു. വിദഗ്ധൻ ശബരിമലയിൽ എത്തി വിശദമായ പഠനം നടത്തി അനുകൂലമായ റിപ്പോർട്ടും സമർപ്പിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശബരിമലയിൽ സോളാറിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയിൽ ആവശ്യം കവിഞ്ഞ് അധികം വരുന്നത് കെഎസ്ഇബിക്ക് നൽകി വരുമാനം നേടാനും സാധ്യതയുണ്ടായിരുന്നു. ഇതിനൊപ്പം തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലും സോളാർ വൈദ്യുതി പദ്ധതി നടപ്പാക്കാൻ ആലോചനയുണ്ടായിരുന്നു.
പദ്ധതി നടപ്പാക്കാൻ ദേവസ്വം, വൈദ്യുതിവകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ഉപസമിതിയും രൂപവത്കരിച്ചിരുന്നു. അന്നദാന മണ്ഡപം, പിൽഗ്രിം സെന്റർ, വലിയ നടപ്പന്തൽ എന്നിവയ്ക്ക് മുകളിൽ സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉത്പാദനത്തിനായിരുന്നു ആലോചന.
എന്നാൽ കാലപ്പഴക്കമുള്ള വൈദ്യുതി ലൈൻ മാറ്റിയാലേ സോളാർ പദ്ധതി നടപ്പാക്കാനാവൂ എന്ന് കെഎസ്ഇബി അറിയിച്ചതോടെയാണ് പ്രതിസന്ധി ഉണ്ടായതെന്ന് ദേവസ്വം ബോർഡ് പറയുന്നു. പമ്പയിൽനിന്ന് സന്നിധാനത്തേക്ക് 4.5 കിലോമീറ്റർ ദൂരം ബദൽലൈൻ വേണമെന്ന കെഎസ്ഇബിയുടെ ആവശ്യം സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കട്ടി ബോർഡ് നിരസിച്ചു. ഏതെങ്കിലും കേന്ദ്രപദ്ധതിയിൽപ്പെടുത്തി മൂഴിയാറിൽനിന്നുള്ള 66 കെവി ലൈൻ 110 ആയി ഉയർത്തി ഇത് പരിഹരിക്കാൻ കെഎസ്ഇബി ഇപ്പോൾ ആലോചിക്കുന്നുണ്ട്.



