
പത്തനംതിട്ട : ശബരിമലയിൽ തീർഥാടകർക്ക് അന്നദാനത്തിന്റെ ഭാഗമായി വിഭവസമൃദ്ധമായ കേരള സദ്യ വിളമ്പിത്തുടങ്ങി. പരിപ്പ്, സാമ്പാർ, രസം, അവിയല്‍, അച്ചാര്‍, തോരന്‍, പപ്പടം, പായസം എന്നീ വിഭവങ്ങളോടെയാണ് സദ്യ വിളമ്പിയത്. അവിയലും തോരനും എന്നത് ഓരോ ദിവസവും മാറും. മോര്, രസം അല്ലെങ്കില്‍ പുളിശേരി ഏതെങ്കിലും ഒരു വിഭവമായിരിക്കും വിളമ്പുക. ഓരോ ദിവസവും ഓരോ തരം പായസവും ഉണ്ടാകും.
ഉച്ചയ്ക്ക് 12 ന് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഒ ജി ബിജു നിലവിളക്ക് കൊളുത്തി സദ്യ അയ്യപ്പന് സമര്‍പ്പിച്ചു. തുടര്‍ന്ന് അന്നദാനത്തിനായി കാത്തുനിന്ന ഭക്തര്‍ക്ക് സദ്യ വിളമ്പി. സ്റ്റീല്‍ പ്ലേറ്റും സ്റ്റീല്‍ ഗ്ലാസുമാണ് സദ്യക്ക് ഉപയോഗിക്കുന്നത്.
ഇനിയുള്ള ദിവസങ്ങളില്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ് കേരളീയ സദ്യ നൽകുക. സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിലെ താമസം മൂലമാണ് സദ്യ വൈകിയതെന്നും അന്നദാനപ്രഭുവായ അയ്യപ്പൻ്റെ അനുഗഹത്താല്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും സദ്യ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും എക്‌സിക്യൂട്ടീവ് ഓഫീസര്‍ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളീയ സംസ്‌കാരത്തിൻ്റെ ഭാഗമായ സദ്യയുടെ രുചി കേരളത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് കൂടി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേവസ്വം ബോർഡ് ഭക്തര്‍ക്ക് സദ്യ നല്‍കാനുള്ള തീരുമാനമെടുത്തത്. ഓരോ ദിവസവും ഉച്ചയ്ക്ക് അയ്യായിരം പേർക്കുള്ള അന്നദാനമാണ് ശബരിമലയിൽ ഒരുക്കുന്നത്.



