
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയ്ക്ക് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ആവശ്യമുള്ളപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥർക്കുമുന്നില്‍ ഹാജരാകണമെന്നും നിർദ്ദേശമുണ്ട്.
ജസ്റ്റിസ് ദീപാങ്കർ ദത്ത അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നേരത്തെ സുപ്രീം കോടതി ജയശ്രീയുടെ ഹർജി പരിഗണിച്ചപ്പോള്‍ അറസ്റ്റ് തടഞ്ഞിരുന്നു. ജയശ്രീയ്ക്ക് ജാമ്യത്തിന് അർഹതയുണ്ടെന്നാണ് അഭിഭാഷകൻ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാലിതിന് അർഹതയില്ലെന്ന് സംസ്ഥാന സർക്കാർ വാദിച്ചിരുന്നു.
ശബരിമല സ്വർണക്കൊള്ള കേസില്‍ ഉയരുന്ന ആരോപണങ്ങള്‍ക്കെതിരെ ജയശ്രീ സുപ്രീം കോടതിയില്‍ പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു. ദ്വാരപാലക ശില്പ പാളികള്‍ സന്നിധാനത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി നല്‍കിയിട്ടില്ലെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. തിരുവാഭരണം കമ്മീഷണറുടെ സാന്നിദ്ധ്യത്തിലും മേല്‍നോട്ടത്തിലും പണികള്‍ നടത്തുന്നതിനാണ് അനുമതി നല്‍കിയതെന്നും ജയശ്രീ വ്യക്തമാക്കിയിരുന്നു.
ദേവസ്വം ബോർഡിന്റെ മിനിറ്റ്സില്‍ തിരുത്ത് വരുത്തിയിട്ടില്ലെന്നും, ബോർഡ് എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും ജയശ്രീ വിശദീകരിക്കുന്നു. നടപടികള്‍ എല്ലാം ബോർഡ് തീരുമാനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. താൻ ജീവിതത്തില്‍ ഒരിക്കല്‍ പോലും ശബരിമലയില്‍ പോയിട്ടില്ലെന്നും അവർ സത്യവാങ്മൂലത്തില്‍ കൂട്ടിച്ചേർത്തിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group

