
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയില്‍ അവസാനഘട്ട അന്വേഷണത്തിനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം. യഥാർത്ഥ ഞാണ്ടിമുതല്‍ എവിടെയാണെന്ന അന്വേഷണമാണ് നടക്കുന്നത്.
എന്നാല്‍ ഈ ചോദ്യത്തിന് അറസ്റ്റിലായ ഗോവർധൻ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഗോവർധനെയും പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയില്‍ വാങ്ങാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. ഇതിനായി നാളെ കോടതിയില്‍ അപേക്ഷ നല്‍കും. സ്മാർട്ട് ക്രിയേഷനില്‍ വേർതിരിച്ചെടുത്ത സ്വർണം ആർക്ക് വിറ്റെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. സ്വർണം കൈമാറിയ ഇടനിലക്കാരൻ കല്‍പേഷിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന.
തമിഴ്നാട്ടില്‍ വൻരാഷ്ട്രീയ ബന്ധമുള്ള ദിണ്ഡിഗല്ലിലെ ഡയമണ്ട് മണിയുടെ (ഡി-മണി) കൂട്ടാളി ശ്രീകൃഷ്ണന്റെ ഫോണിലേക്ക് മുഖ്യപ്രതി ഉണ്ണികൃഷ്ണൻപോറ്റി വിളിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. മറ്റുള്ളവരുടെ പേരിലെടുത്ത് മണി ഉപയോഗിക്കുന്ന മൂന്ന് സിംകാർഡുകളിലൂടെ നടത്തിയ കോള്‍ വിവരങ്ങള്‍ പരിശോധിക്കുകയാണ്. രാഷ്ട്രീയസ്വാധീനമുള്ള വമ്ബന്മാരുടെ ബിനാമിയാണ് മണിയെന്നും സംശയിക്കുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വർണപ്പാളികള്‍ സ്മാർട്ട് ക്രിയേഷൻസിലെത്തിച്ചാണ് പോറ്റിയും സംഘവും ഉരുക്കിമാറ്റിയതെന്നാണ് ഇതുവരെയുള്ള കണ്ടെത്തല്‍. എന്നാല്‍ ദിണ്ഡിഗല്‍ സംഘം പാളികള്‍ അപ്പാടെ മാറ്റിയിട്ടുണ്ടോയെന്നും വിഗ്രഹങ്ങള്‍ കടത്തിയോയെന്നുമാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. വിരുദുനഗർ സ്വദേശിയായ ശ്രീകൃഷ്ണന് വിഗ്രഹങ്ങളും പഴയ പാത്രങ്ങളും പുരാവസ്തുക്കളും വില്‍ക്കുന്ന ബിസിനസാണ്. ശ്രീകൃഷ്ണനെ അറിയില്ലെന്ന് മണി മൊഴിനല്‍കിയതായാണ് അറിയുന്നത്.
അതേസമയം, സ്വർണക്കൊള്ളയെക്കുറിച്ച് ഒന്നുമറിയില്ലെന്നും അന്വേഷണ സംഘം വേട്ടയാടുകയാണന്നും ഇന്നലെ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ മണി കരഞ്ഞുപറഞ്ഞു. കേരളത്തില്‍ ബിസിനസില്ല. പോറ്റിയെ അറിയില്ല. അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കി. ദിണ്ഡിഗലിലെ ചെറിയ ബിസിനസേയുള്ളൂ. അന്വേഷണവുമായി സഹകരിക്കും. ശബരിമലയില്‍ വന്നിട്ടില്ല. സുഹൃത്തായ ബാലമുരുകന്റെ സിം ഉപയോഗിച്ചത് മാത്രമാണ് തെറ്റ്. സ്വർണക്കൊള്ളയെക്കുറിച്ച് ടിവിയില്‍ കണ്ട അറിവേയുള്ളൂ. ഒരുതെറ്റും ചെയ്തിട്ടില്ല. സാധാരണക്കാരനാണ്. സ്വർണബിസിനസില്ല. ഗ്രാമവാസിയാണ്. നിരപരാധിയാണ്. വേട്ടയാടരുതെന്നൊക്കെയാണ് മണി മാദ്ധ്യമങ്ങളോട് പറഞ്ഞത്.




