play-sharp-fill
ശബരിമലയിൽ സ്ത്രീകളെ കയറ്റാൻ സർക്കാരിനു വേണ്ടിയെത്തിയതിന് വമ്പൻ ഫീസ് ആവശ്യപ്പെട്ട് കോട്ടിട്ട വക്കീലൻമാർ: സന്നിധാനത്തെ വരുമാനം കുറഞ്ഞെന്നും, ഫീസ് കുറയ്ക്കണമെന്നും ദേവസ്വം ബോർഡ്; ശബരിമയിൽ തൊട്ടതെല്ലാം തിരിച്ചു കുത്തുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ അന്തംവിട്ട് സർക്കാരും ദേവസ്വം ബോർഡും

ശബരിമലയിൽ സ്ത്രീകളെ കയറ്റാൻ സർക്കാരിനു വേണ്ടിയെത്തിയതിന് വമ്പൻ ഫീസ് ആവശ്യപ്പെട്ട് കോട്ടിട്ട വക്കീലൻമാർ: സന്നിധാനത്തെ വരുമാനം കുറഞ്ഞെന്നും, ഫീസ് കുറയ്ക്കണമെന്നും ദേവസ്വം ബോർഡ്; ശബരിമയിൽ തൊട്ടതെല്ലാം തിരിച്ചു കുത്തുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ അന്തംവിട്ട് സർക്കാരും ദേവസ്വം ബോർഡും

സ്വന്തം ലേഖകൻ
ന്യൂഡൽഹി: വിശ്വസിച്ചാലും ഇല്ലെങ്കിലും ശരി, ശബരിമലയിൽ തൊട്ടതോടെ സർക്കാരിന്റെ കഷ്ടകാലം കടിഞ്ഞാൺ പൊട്ടിച്ച് കുതിക്കുകയാണ്. തിരഞ്ഞെടുപ്പിൽ തോറ്റു. പിന്നാലെ സ്ത്രീ വിഷയത്തിൽ അടിയും തിരിച്ചടിയും പിന്നാലെ വന്നുകൊണ്ടിരിക്കുന്നു. ഒടുവിൽ സർക്കാരിനു വേണ്ടി ഹൈക്കോടതിയിൽ ഹാജരായ അഭിഭാഷകന്റെ പണം നൽകാൻ കാശില്ലാതെ കൈകാലിട്ടടിക്കുകയാണ് ഇപ്പോൾ സംസ്ഥാന സർക്കാർ.
ശബരിമല സ്ത്രീപ്രവേശന കേസ് സുപ്രീം കോടതിയിൽ വാദിച്ചതിന് 62 ലക്ഷം രൂപ നൽകണമെന്നാണ് ഇപ്പോൾ സുപ്രീം കോടതി അഭിഭാഷകനും കോൺഗ്രസ് നേതാവുമായ അഭിഷേക് മനു സിങ്വി ആവശ്യപ്പെട്ടിരിക്കുന്നത്.  എന്നാൽ, ഇത്രയും ഭീമമായ തുക നൽകാനാവില്ലെന്നും, കേസ് വാദിച്ചു കഴിഞ്ഞ സ്ഥിതിക്ക് ഫീസിൽ ഇളവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് സിങ്വിയെ സമീപിക്കാനാണ് സംസ്ഥാന ദേവസ്വം ബോർഡ് ആലോച്ചിക്കുന്നത്. ആചാരങ്ങൾ സംരക്ഷിക്കണമെന്ന് കാണിച്ച് ബോർഡ് എടുത്ത നിലപാട് കോടതിയിൽ പരാജയപ്പെട്ടിരുന്നു.
അതേസമയം ബോർഡിന്റെ അനുവാദമില്ലാതെയാണ് സിങ്വിയെ കേസ് ഏൽപ്പിച്ചതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ ചൂണ്ടിക്കാണിച്ചു. മുതിർന്ന അഭിഭാഷകരായ മോഹൻ പരാശരനെയോ, ഗോപാൽ സുബ്രഹ്മണ്യത്തെയോ കേസ് ഏൽപ്പിക്കണം എന്നതായിരുന്നു ബോർഡ് കൈകൊണ്ട തീരുമാനം. എന്നാൽ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് നിയമിച്ച അഭിഭാഷക, ബോർഡിന്റെ അനുമതിയില്ലാതെ കേസ് സിങ്വിയെ ഏൽപ്പിക്കുകയായിരുന്നു. പത്മകുമാർ വ്യക്തമാക്കി. ശബരിമലയുടെ വരുമാനം കുറഞ്ഞെന്ന് കാണിച്ചാണ് അഭിഷേക് മനു സിങ്വിയോട് ഇളവ് ചോദിക്കാൻ ദേവസ്വം ബോർഡ് ഒരുങ്ങുന്നത്.
എന്നാൽ, വിഷയത്തിൽ സർക്കാരോ ദേവസ്വം മന്ത്രിയോ ഇതുവരെയും അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല. ശബരിമലയിൽ കേസ് വാദിച്ച് പരാജയപ്പെട്ടതിന് സിങ് വിയ്ക്ക് ഇത്രയും തുക കൊടുക്കണോ എന്നതാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.