
പത്തനംതിട്ട: തനിക്ക് വീണ്ടും ശബരിമലയില്‍ കയറാൻ പിണറായി സർക്കാർ സൗകര്യം ഒരുക്കി നല്‍കണമെന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി.
മുഖ്യമന്ത്രിയ്‌ക്കുള്ള തുറന്ന കത്തിലാണ് പുതിയ ആവശ്യം ഉന്നയിച്ചിരിക്കുന്നത് . ഫേസ്ബുക്കിലാണ് ഇത് പങ്ക് വച്ചിരിക്കുന്നത് .
തന്നെ അയ്യപ്പ സംഗമത്തില്‍ സ്ത്രീപക്ഷ പ്രതിനിധിയായി പങ്കെടുപ്പിക്കണമെന്നും സംസ്ഥാന സർക്കാർ സുരക്ഷ നല്‍കിയതു കൊണ്ടാണ് തനിക്ക് ശബരിമലയില്‍ കയറാൻ പറ്റിയതെന്നും ബിന്ദു അമ്മിണി പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത്
വിഷയം :കേരള ഗവണ്മെന്റ് 2025 സെപ്റ്റംബർ 20 നു പമ്ബാ തീരത്ത് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാൻ അനുവദിക്കണം എന്ന അപേക്ഷ
ബഹു: ശ്രീ പിണറായി വിജയൻ
കേരളാ മുഖ്യമന്ത്രി.
സർ,
അങ്ങയുടെ ഗവണ്മെന്റ്, ആഗോള അയ്യപ്പ സംഗമം നടത്തുവാനിരിക്കുന്ന വാർത്ത പത്രമാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞു..
സുപ്രീം കോടതിയുടെ ഐതിഹാസികമായ, ശബരിമല സ്ത്രീ പ്രവേശന വിധിയെത്തുടർന്ന് അവിടെ ദർശനം നടത്താൻ കഴിഞ്ഞ അപൂർവം ഭാഗ്യവതികളില്‍ ഒരാള്‍ ആണ് ഈ ഞാനും. എന്നെപ്പോലെ, ശബരിമല ദർശനം നടത്താനാഗ്രഹിക്കുന്ന ആയിരക്കണക്കിന് യുവതികള്‍, കേരളത്തിനകത്തും, പുറത്തുമുണ്ട്.
സുപ്രീം കോടതി വിധിയെ തുടർന്ന് മഹാരാഷ്‌ട്രയിലെ ശനി ക്ഷേത്ത്തിലും സ്ത്രീ പ്രവേശനം നടക്കുകയുണ്ടായി. ആ സംസ്ഥാനത്തെ സർക്കാർ അതിനു വേണ്ട എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തുകയും ആയിരക്കണക്കിന് സ്ത്രീകള്‍ അവിടെ ദർശനം നടത്തിക്കഴിഞ്ഞിട്ടുമുണ്ട്.
നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ തമിഴനാട് ചരിത്രപരമായ മാറ്റം ആണ് നടത്തിക്കൊണ്ടിരിക്കുന്നത്.
നൂറ്റാണ്ടുകള്‍ ആയി ദളിതർക്ക് പ്രവേശനം നിഷേധിച്ചിരുന്ന പല ക്ഷേത്രങ്ങളും പടിപടി ആയി തുറന്നു കൊടുക്കുകയും ഭരണഘടനാ വിഭാവനം ചെയ്യുന്ന തുല്യത നടപ്പാക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു.
“സ്ത്രീ വിരുദ്ധവും, ഭരണഘടനാ വിരുദ്ധവും” എന്ന് ബഹുമാനപ്പെട്ട സുപ്രീം കോടതി കണ്ടെത്തിയ ഒരു അനാചാരത്തിന്റെ പേരിലാണ്, യുവതികള്‍ക്ക് അവിടെ ദർശനം നിഷേധിക്കപ്പെട്ടിരുന്നത് എന്ന് താങ്കള്‍ക്കറിയാമല്ലോ. അങ്ങയുടെ ഗവണ്മെന്റ് സുപ്രീം കോടതി വിധി നടപ്പാക്കാൻ ശ്രമിച്ചത് കൊണ്ടും , സുരക്ഷ ഒരുക്കിയത് കൊണ്ടുമാണ് അന്നെനിക്ക് ദർശനം നടത്താൻ കഴിഞ്ഞത്.
ഭരണഘടനാ മൂല്യങ്ങള്‍ ഉയർത്തി പിടിച്ചു കൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ന്യായം നടപ്പാക്കാൻ കേരള ഗവണ്മെന്റ് തയ്യാറായി എങ്കിലും പിന്നീട് ആ വിധി നടപ്പാക്കുന്നതില്‍ ഗവണ്മെന്റ് പരാജയപ്പെടുകയാണ് ഉണ്ടായത്.
സ്ത്രീ സമത്വവും സ്ത്രീ സുരക്ഷയും ഉയർത്തപ്പിടിക്കുന്നുഎന്നു അവകാശപ്പെടുന്ന കേരള ഗവണ്മെന്റ് സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കാൻ ജാഗ്രത കാണിക്കും എന്നാണ് പുരോഗമന കേരളം പ്രതീക്ഷിക്കുന്നത്.
കേരള ഗവണ്മെന്റ് ഇപ്പോള്‍ 2025 സെപ്റ്റംബർ 20 നു പമ്ബയില്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ അയ്യപ്പ ഭക്തയും സുപ്രീം കോടതി ഉത്തരവിലൂടെ ശബരിമല പ്രവേശനം നടത്തിയവരില്‍ ഒരാളും ആയ എന്നെ പങ്കെടുക്കാൻ അനുവദിക്കണം എന്ന് അപേക്ഷിക്കുന്നു. അയ്യപ്പ സംഗമം നടക്കുന്ന പമ്ബയില്‍ സംഗമത്തില്‍ പങ്കെടുക്കുന്ന മറ്റുള്ളവർക്കൊപ്പം വേദി പങ്കിട്ടു സ്ത്രീപക്ഷത്തു നിന്നു എന്റെ നിലപാട് വ്യക്തമാക്കാൻ എനിക്ക് പ്രതിനിധി ആയി അവസരം അനുവദിച്ചു തരണം.
പമ്ബാ നദിയുടെ തീരത്താണ് സംഗമം സംഘടിപ്പിക്കുന്നത്. അവിടെ നിലവില്‍ സ്ത്രീകള്‍ കച്ചവടവും മറ്റും നടത്തി വരുന്നുണ്ട്. പമ്ബാ നദിക്കരയില്‍ നടത്താനിരിക്കുന്ന സംഗമത്തില്‍ പോലും പത്തിനും അമ്ബതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ പ്രതിനിധികള്‍ ആയി പങ്കെടുപ്പിക്കാൻ ഗവണ്മെന്റ് തയാറല്ല എന്നത് വലിയ ദുഖകരവും സ്ത്രീ എന്ന നിലയില്‍ എന്റെ ആത്മാഭിമാനത്തെ വ്രണ പ്പെടുത്തുന്നതും ആണ്.
തുടർന്നും, എനിക്കും, ശബരിമലയില്‍ ദർശനം നടത്താൻ ആഗ്രഹിക്കുന്ന മറ്റെല്ലാ സ്ത്രീകള്‍ക്കും കേരളാ ഗവണ്മെന്റ് സുരക്ഷ യും, മറ്റെല്ലാ ക്രമീകരണവും ചെയ്തു തരണമെന്ന് അപേക്ഷിക്കുന്നു..
രാജ്യത്ത്, സാമൂഹ്യ നീതിയിലും, സാർവ്വത്രിക വിദ്യാഭ്യാസത്തിലും, പൗരാവകാശ സംരക്ഷണത്തിലുമൊക്കെ എന്നും മുൻപന്തിയിലുള്ള കേരളം, സ്ത്രീ ശാക്തീകരണത്തിലും, രാജ്യത്തിന് മുഴുവൻ മാതൃകയാക്കാൻ, അങ്ങയുടെ നേതൃത്വം കാരണമാകട്ടെ എന്ന് ആശംസിക്കുന്നു.