
ഏഴുകോടി രൂപയുടെ നഷ്‌ടമുണ്ടാക്കിയ അരവണ കേസില്‍ വഴിത്തിരിവ്:കീടനാശിനി സാന്നിധ്യം കണ്ടെത്താനായില്ല, 6.65 ലക്ഷം ടണ്‍ നശിപ്പിക്കാന്‍തന്നെ ബോര്‍ഡ്
സ്വന്തം ലേഖകൻ
കൊച്ചി : ശബരിമലയിലെ അരവണ സാമ്ബിളുകളില്‍ ഭക്ഷ്യയോഗ്യമല്ലാത്തവ കണ്ടെത്താനായില്ലെന്ന ലാബ് റിപ്പോര്‍ട്ട് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി സുപ്രീംകോടതിക്കു കൈമാറി.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിട്ടും പരിശോധനാ റിപ്പോര്‍ട്ട് കൈമാറാന്‍ ഭക്ഷ്യസുരക്ഷാ അതോറിറ്റി കൂട്ടാക്കിയിരുന്നില്ല.ചേരുവയായ ഏലയ്‌ക്കയില്‍ കീടനാശിനിയുടെ അളവ് കൂടുതലാണെന്നു ചൂണ്ടിക്കാട്ടി 6.65 ലക്ഷം ടണ്‍ അരവണയുടെ വിതരണം ഹൈക്കോടതി തടഞ്ഞിരുന്നു.
തുടര്‍ന്ന്, സാമ്ബിള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. ഇതനുസരിച്ച്, കേന്ദ്രനിര്‍ദേശപ്രകാരം സംസ്‌ഥാന ഭക്ഷ്യസുരക്ഷാ അതോറിറ്റി 32 ബാച്ച് അരവണയില്‍ എട്ട് ബാച്ചില്‍നിന്നു നാല് ടിന്‍ വീതം 32 ടിന്‍ സാമ്ബിള്‍ തിരുവനന്തപുരത്തെ അനലറ്റിക്കല്‍ ലാബിലേക്കയച്ചു. എന്നാല്‍, ഒന്നിലും കീടനാശിനിയുടെയോ ഭക്ഷ്യയോഗ്യമല്ലാത്ത മറ്റ് വസ്‌തുക്കളുടെയോ സാന്നിധ്യം കണ്ടെത്താനായില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ ദേവസ്വം ബോര്‍ഡിന് ഏഴുകോടിയിലേറെ രൂപയുടെ നഷ്‌ടമുണ്ടാക്കിയ അരവണവിവാദം വഴിത്തിരിവിലെത്തി. ഹൈക്കോടതി പരിശോധന അനുവദിക്കാതിരുന്നതോടെ ബോര്‍ഡ് സുപ്രീം കോടതിയെ സമീപിച്ചു. ഫുഡ് സേഫ്‌റ്റി ആന്‍ഡ് സ്‌റ്റാന്‍ഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാനദണ്ഡപ്രകാരമാകണം പരിശോധനയെന്നും ഭക്ഷ്യസുരക്ഷാ അതോറിറ്റിക്കു പരിശോധന നടത്താമെന്നുമായിരുന്നു സുപ്രീം കോടതി നിര്‍ദേശം.
വിഷാംശം കണ്ടെത്താന്‍ കഴിയാതിരുന്നതോടെ രണ്ടാമതും സാമ്ബിളെടുക്കാന്‍ ഭക്ഷ്യസുരക്ഷാ അതോറിറ്റി കത്ത് നല്‍കിയെങ്കിലും ദേവസ്വം ബോര്‍ഡ് അനുവദിച്ചില്ല. സുപ്രീം കോടതിയുടെ അനുമതിയില്ലാതെ വീണ്ടും സാമ്ബിള്‍ നല്‍കാനാവില്ലെന്നായിരുന്നു ബോര്‍ഡ് നിലപാട്. ബോര്‍ഡിനുണ്ടായ നഷ്‌ടം പരാതിക്കാരനില്‍നിന്ന് ഈടാക്കണമെന്നും സുപ്രീം കോടതിയില്‍ ആവശ്യപ്പെടും. കേസ് രണ്ടാഴ്‌ചയ്‌ക്കുശേഷം കോടതി പരിഗണിക്കും.