
സന്നിധാനത്ത് പുലി: ആകാശത്ത് വട്ടമിട്ട് പറന്ന് കൃഷ്ണപ്പരുന്ത്: നിറഞ്ഞൊഴുകി പമ്പ; ശബരിമലയിലെ സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധിക്കുന്നവർക്ക് ആവേശമായി അയ്യപ്പന്റെ അനുഗ്രഹ ലക്ഷണങ്ങൾ; ഭക്തിയിൽ നിറഞ്ഞാടി പ്രതിഷേധക്കൂട്ടായ്മകൾ
തേർഡ് ഐ ബ്യൂറോ
കോട്ടയം: സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ അയ്യപ്പഭക്തർക്ക് ആവേശമായി അയ്യപ്പന്റെ അനുഗ്രഹ വർഷ ലക്ഷണങ്ങൾ. പെരുമഴയിൽ നിറഞ്ഞൊഴുകിയ പമ്പയും, സന്നിധാനത്ത് പുലിയെത്തിയെന്ന വാർത്തയ്ക്കും പിന്നാലെ, അയ്യപ്പനു വേണ്ടി പ്രതിഷേധവുമായി ആളുകൾ തെരുവിലിറങ്ങിയ സ്ഥലങ്ങളിലെല്ലാം ആകാശത്ത് വട്ടമിട്ടു പറന്ന ശ്രീകൃഷ്ണപ്പരുന്തുമാണ് പ്രതിഷേധക്കാരുടെ ആവേശം ഇരട്ടിയാക്കിയത്.
സുപ്രീം കോടതി വിധി വന്ന ഒക്ടോബർ 28 കഴിഞ്ഞ രണ്ടു ദിവസത്തിനു ശേഷമാണ് പമ്പാനദി കരകവിഞ്ഞൊഴുകിയത്. പെരുമഴയിൽ പമ്പ കരകവിഞ്ഞതോടെ നിലവിൽ പമ്പയിൽ നടന്നിരുന്ന നിർമ്മാണ പ്രവർത്തനങ്ങളെല്ലാം തടസപ്പെട്ടിരുന്നു. അടുത്ത സീസണിനു മുന്നോടിയായി പമ്പയെ ഒരുക്കേണ്ട പ്രവർത്തനങ്ങളും ഈ പെരുമഴയിലും, പെരുവെള്ളത്തിലും ഒലിച്ചു പോകുകയും ചെയ്തു. ഇതോടെയാണ് വിശ്വാസികൾ അയ്യപ്പനിലുള്ള തങ്ങളുടെ അചഞ്ചലമായ ഭക്തിയിൽ ഒന്നുകൂടി ശക്തമായി അടിയുറച്ച് നിന്നത്. ദേവഹിതം പാലിക്കാതെ സ്ത്രീകളെ ശബരിമലയിലേയ്ക്ക് പ്രവേശിപ്പിക്കാനുള്ള നീക്കത്തെ അയ്യപ്പൻ തന്നെ ഇടപെട്ട് തടഞ്ഞതാണെന്നായിരുന്നു വിശ്വാസികളുടെ പ്രഖ്യാപനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനു പിന്നാലെയാണ് ഞായറാഴ്ച ശബരിമല സന്നിധാനത്ത് പുലിയിറങ്ങി എന്ന വാർത്ത പ്രചരിച്ചത്. സന്നിധാനത്ത് നടപ്പന്തലിനു സമീപം എത്തിയ പുലി അരമണിക്കൂറോളം, പതിനെട്ടാം പടിയുടെ പരിസരത്ത് കറങ്ങി നടന്നതായി ഗാർഡുമാർ പറയുന്നു. മാളികപ്പുറത്തിനു സമീപത്ത് വച്ച് ഇവിടെയുണ്ടായിരുന്ന പന്നികളെ പുലി ഭക്ഷണമാക്കുകയും ചെയ്തു. പന്നികളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ ദേവസ്വം ഗാർഡുമാരാണ് പന്നിയെ തിന്നുന്ന പുലിയെ കണ്ടെത്തിയത്. തുടർന്ന് ഇവർ പുലിയെ വിരട്ടിയോടിക്കുകയായിരുന്നു. സീസണിനു മുന്നോടിയായുള്ള ഒരുക്കൾ ഒരു വശത്ത് നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി സന്നിധാനത്ത് പുലിയെത്തിയത്. ഇത് വിശ്വാസികളുടെ വിശ്വാസം ഇരട്ടിയായി വർധിപ്പിച്ചിട്ടുണ്ട്.
ഇതിനിടെയാണ് കഴിഞ്ഞ ദിവസം പന്തളത്ത് നടന്ന വിശ്വാസ സംരക്ഷണ സമ്മേളനം മുതൽ ഇന്നലെ എരുമേലിയിൽ നടന്ന സംഗമത്തിൽ വരെ അനുഗ്രഹം ചൊരിഞ്ഞ് ആകാശത്ത് കൃഷ്ണപ്പരുന്ത് വട്ടമിട്ട് പറന്നത്. പന്തളത്തായിരുന്നു ആകാശത്ത് പ്രഭചൊരിഞ്ഞ് കൃഷ്ണപ്പരുന്ത് ആദ്യം എത്തിയത്. തുടർന്ന് ശനിയാഴ്ച ചങ്ങനാശേരിയിൽ നടന്ന പ്രതിഷേധം സംഗമത്തിൽ ആദ്യാവസാനം കൃഷ്ണപ്പരുന്തെത്തി. കോട്ടയത്ത് ഞായറാഴ്ച നടന്ന പ്രതിഷേധ പരിപാടിയിൽ ആവേശം നിറച്ച് കൃഷ്ണപ്പരുന്ത് പറന്നെത്തി. ആകാശത്ത് ചിറക് വിടർത്തി പറന്ന കൃഷ്ണപ്പരുന്തിനെ കണ്ട് ഭക്തർ ആവേശത്തോടെ ശരണം വിളി മുഴക്കി. പാലായിൽ പതിനായിരങ്ങൾ അണിനിരന്ന പ്രകടനം കൃത്യം സ്റ്റേഡിയം കോർണറിൽ എത്തിയപ്പോഴാണ് വിശ്വാസികളുടെ മനസുകളിൽ ആവേശം നിറച്ച് പരുന്ത് പറന്നുയർന്ന് ആകാശത്തെത്തിയത്. എരുമേലിയിൽ ധർമ്മശാസ്ത്രാ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച പ്രകടനം പേട്ട ജംഗ്ഷനിൽ എത്തും വരെ ആകാശത്ത് കൃഷ്ണപ്പരുന്തന്റെ സാന്നിധ്യമുണ്ടായിരുന്നു. ഇത്തരത്തിൽ അയ്യപ്പന്റെ ശക്തിയെയും, വിശ്വാസികളുടെ പ്രാർത്ഥനയെയും ഇരട്ടിയാക്കുന്ന തരത്തിലാണ് ഇവിടെ വിശ്വാസ ലക്ഷണങ്ങൾ പ്രകടമാകുന്നത്.
സർക്കാരിന്റെയും സുപ്രിം കോടതിയുടെയും തീരുമാങ്ങൾ മാറ്റാൻ അയ്യപ്പന് കഴിവുണ്ടെന്നു തന്നെയാണ് ഈ ലക്ഷണങ്ങൾ നൽകുന്ന സൂചനയെന്ന് വിശ്വാസികൾ ഒറ്റശ്വാസനത്തിൽ പറയുന്നു.