പള്ളി വക സ്ഥലത്ത് സ്ഥാപിച്ചിരുന്ന രൂപക്കൂടിന്റെ ചില്ല് തകര്‍ത്ത സംഭവത്തില്‍ സ്ഥലവാസിയായ ഗൃഹനാഥനെ പൊലീസ് അറസ്റ്റ് ചെയ്തു: വർഗീയ കലാപത്തിന് ചിലർ ശ്രമിച്ചതായി സംശയം

Spread the love

തൃശൂര്‍: വടക്കാഞ്ചേരി മുണ്ടത്തിക്കോട് സെന്ററില്‍ ക്രിസ്തുരാജ് പള്ളി വക സ്ഥലത്ത് സ്ഥാപിച്ചിരുന്ന രൂപക്കൂടിന്റെ ചില്ല് തകര്‍ത്ത സംഭവത്തില്‍ സ്ഥലവാസിയായ ഗൃഹനാഥനെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

സ്ഥലത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. മൂന്നുദിവസം മുമ്പാണ് രൂപക്കൂടിന്റെ ചില്ല് തകര്‍ത്ത് അകത്ത് സ്ഥാപിച്ചിരുന്ന ക്രിസ്തുരാജിന്റെ രൂപം ഇളക്കിമാറ്റിയ നിലയില്‍ കണ്ടെത്തിയത്. രൂപം ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കൃത്യത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന രൂപക്കൂടിന്റെ മുന്നിലെ വീട്ടുടമസ്ഥനെയും മകനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മകനെ സംഭവത്തില്‍ പങ്കില്ലെന്ന് കണ്ട് പൊലീസ് ചോദ്യംചെയ്ത് വിട്ടയച്ചു. പിതാവ് ഷാജി (53) യെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

തിങ്കളാഴ്ച രാത്രി പന്ത്രണ്ടിനാണ് രൂപക്കടിനുനേരേ അക്രമം നടന്നത്. സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ മൊത്തം മൂന്നുപേര്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഷാജിയുടെ വീടിന് മുന്നിലാണ് രൂപക്കൂട് സ്ഥാപിച്ചിട്ടുള്ളത്. ഇത് ഇവിടെനിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പരാതിയുമായി മുന്നോട്ടുവന്നിരുന്നു. പ്രതിയായ ഷാജിയും പരാതി നല്‍കിയിരുന്നു. മുമ്പ് ഇതിനു മുന്നില്‍ ബോര്‍ഡുകളും വച്ചിരുന്നു.നാട്ടുകാരുടെ പേരിലാണ് രൂപക്കൂട് മാറ്റണമെന്നാവശ്യപ്പെട്ടുള്ള ബോര്‍ഡ് സ്ഥാപിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം വിഷയം ഹിന്ദു- ക്രിസ്ത്യന്‍ പ്രശ്‌നമായി മാറി മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചുവെന്നുള്ള ക്രൈം ആകട് 153 വകുപ്പ് അടക്കമുള്ളവ ചേര്‍ത്താണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ആരോ ബോധപൂര്‍വം വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ വേണ്ടി ഉണ്ടാക്കിയതാണെന്നും സംശയം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അന്വേഷണം ഷാജിയില്‍ കേന്ദ്രീകരിച്ചാണ് നീങ്ങുന്നത്. ഇയാള്‍ കുറ്റം ഇതുവരെ സമ്മതിച്ചിട്ടില്ല.

നേരത്തെ രൂപക്കൂട് മാറ്റണമെന്നാവശ്യപ്പെട്ട് ചില ഹിന്ദു സംഘടനകള്‍ രംഗത്തുവന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. പിടിയിലായ വീട്ടുടുമയ്ക്ക് ഹിന്ദു സംഘടനകളുമായി ബന്ധവുമുണ്ട്.

സംഭവത്തിന് ശേഷം അക്രമം കാട്ടിയവര്‍ ഈ വീടിന്റെ ഗേറ്റുകള്‍ കടന്ന് പോകുന്നത് സി.സി.ടിവിയില്‍ പോലീസ് കണ്ടെത്തിയിരുന്നു. ഒപ്പമുള്ള കൂട്ടുപ്രതികളെ കുറിച്ച് ഷാജി പോലീസിനോട് പറയുന്നില്ല. വിശ്വാസികളും നാട്ടുകാരും പങ്കെടുത്ത വന്‍ പ്രതിഷേധ റാലിയും പ്രതിഷേധ പൊതുയോഗവും നടത്തിയിരുന്നു.

പൊതുയോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ , പ്രതിപക്ഷ കക്ഷികളും സി.പി.എം, ബി.ജെ.പി. പ്രതിനിധികളും പങ്കെടുത്തിരുന്നു. തകര്‍ക്കപ്പെട്ട രൂപക്കൂടിന് സമീപം ഒരു എസ്.ഐയടക്കം പത്തോളം പൊലീസുകാര്‍ കാവല്‍ നില്‍ക്കുന്നുണ്ട്. പ്രതികളെ സഹായിക്കാന്‍ കൂട്ടുനിന്ന വ്യക്തിയാണ് ഷാജി എന്ന് സൂചന പോലീസിന് ലഭിച്ചിരുന്നു.