
രണ്ടാംദിനം എഐ ക്യാമറയില്‍ കുടുങ്ങിയത് 49317 പേര്‍; കൂടുതല്‍ തിരുവനന്തപുരത്ത്; കുറവ് ആലപ്പുഴയില്‍; സെര്‍വര്‍ തകരാർ മൂലം നിയമലംഘകര്‍ക്ക് നോട്ടീസ് അയക്കുന്നത് മുടങ്ങി
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറയില്‍ ഇന്ന് കുടുങ്ങിയത് 49317 നിയമ ലംഘനങ്ങള്‍.
ഇന്നലെ അര്‍ദ്ധരാത്രി 12 മണിമുതല്‍ വൈകീട്ട് 5 മണിവരെയുള്ള കണക്കാണിത്. ഏറ്റവും കൂടുതല്‍ നിയമലംഘനം തിരുവനന്തപുരം ജില്ലയിലാണ്. 8454 പേരാണ് നിയമം ലംഘിച്ചത്. ഏറ്റവും കുറവ് ആലപ്പുഴയിലാണ്, 1252 നിയമലംഘനങ്ങള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തെ ട്രാഫിക്ക് ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘകര്‍ക്ക് പിഴ ചുമത്താനായി നോട്ടീസ് അയക്കുന്നത് മുടങ്ങി. നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിവാഹൻ സോഫ്റ്റ്‍വെയറിലാണ് ആദ്യം വിവരം കൈമാറുന്നത്.
ഇവിടെ നിന്നാണ് വാഹന ഉടമയ്ക്ക് എസ്‌എംഎസ് അയക്കുന്നത്. ഇതിനു ശേഷമാണ് തപാല്‍ വഴി നോട്ടീസയക്കുന്നത്.
ഇന്നലെ ഉച്ചമുതലാണ് സെര്‍വര്‍ തകരാറിലായത്. നാഷണല്‍ ഇൻഫോമാറ്റിക് സെൻററിൻെറ കീഴിലുള്ള സോഫ്റ്റ്‍വെയറിലാണ് തകരാര്‍.
പരിഹരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് മോട്ടോര്‍വാഹന വകുപ്പ് പറയുന്നു. ഇന്ന് രാത്രിയോടെ സോഫ്റ്റ്‍വെയറിലെ പ്രശ്നങ്ങള്‍ പരിഹരിച്ചു കഴിഞ്ഞാല്‍ മുടങ്ങി കിടക്കുന്ന നോട്ടീസുകളും അയക്കാൻ കഴിയുമെന്നും മോട്ടോര്‍വാഹന വകുപ്പ് വിശദീകരിക്കുന്നു.