ആറു കഴിഞ്ഞും ആർ.ടി ഓഫിസ് തുറക്കും അഴിമതിക്കാർക്കു വേണ്ടി: ഏജന്റുമാർ വാഴുന്ന ആർ.ടി ഓഫിസ് ഇടനാഴികൾ; ആർ.ടി ഓഫിസിലെ അഴിമതി തടയാൻ എൻജിഒ യൂണിയൻ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ആറു കഴിഞ്ഞും ആർ.ടി ഓഫിസുകൾ തുറക്കും. അഴിമതിക്കാർക്ക് വേണ്ടി. ആർ.ടി ഓഫിസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരാണ് ആറു മണിയ്ക്കു ശേഷവും ആർ.ടി ഓഫിസിനെ ഏജന്റുമാരുടെ താവളമാക്കാൻ ഓഫിസ് തുറന്നു വയ്ക്കുന്നത്. ആർടി ഓഫിസിലെ അഴിമതി സംബന്ധിച്ചു തേർഡ് ഐ ന്യൂസ് നടത്തിയ അന്വേഷണത്തിൽ പുറത്തു വന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ എൻ.ജിഒ യൂണിയൻ അഴിമതിയ്‌ക്കെതിരെ ആർടിഓഫിസിൽ പ്രതിരോധം തീർക്കാനും തീരുമാനിച്ചിട്ടുണ്ട്.
എൻജിഒ യൂണിയൻ സിവിൽ സ്‌റ്റേഷൻ ഏരിയ കമ്മിറ്റിയാണ് തേർഡ് ഐ ന്യൂസ് ലൈവിന്റെ വാർത്തകളെ തുടർന്ന് അഴിമതിയ്‌ക്കെതിരെ പ്രതിരോധ മതിൽ തീർക്കുന്നത്. അഴിതിയിൽ ആർ.ടി ഓഫിസ് മുങ്ങിക്കുളിച്ചതായി കണ്ടെത്തിയ പശ്ചാത്തലത്തിൽ ആർ.ടി ഓഫിസിനു നിരീക്ഷണം ഏർപ്പെടുത്താനാണ് എൻജിഒ യൂണിയൻ തീരുമാനിച്ചിരിക്കുന്നത്. യൂണിയൻ പ്രവർത്തകർ കഴിഞ്ഞ ദിവസം ആർ.ടി ഓഫിസിൽ ഇതു സംബന്ധിച്ചു വിശദീകരണം നടത്തിയിരുന്നു.
ആർടി ഓഫിസ് മാത്രമല്ല, മറ്റെല്ലാ ഓഫിസുകളിലെയും അഴിമതിയ്‌ക്കെതിരായ പ്രവർത്തനം നടത്തുന്നതിനാണ് ഇപ്പോൾ എൻജിഒ യൂണിയൻ തീരുമാനിച്ചിരിക്കുന്നത്. സിവിൽ സ്‌റ്റേഷൻ വളപ്പിലെ ഏതെങ്കിലും ഓഫിസിൽ നിന്നും സേവനങ്ങൾ ലഭിക്കുന്നത് ഏതെങ്കിലും രീതിയിലുള്ള കാല താമസം ഉണ്ടായാൽ എൻജിഒ യൂണിയന്റെ ഹെൽപ് ഡെസ്‌കുമായി ബന്ധപ്പെടാവുന്നതാണെന്ന് പ്രവർത്തകർ അറിയിച്ചു. ഇതൂകൂടാതെയാണ് കളക്ടറേറ്റ് വളപ്പിൽ അഴിതമിയ്‌ക്കെതിരെ പ്രചാരണം നടത്താനും യൂണിയൻ തീരുമാനിച്ചിട്ടുണ്ട്.
ഇതിനിടെയാണ് ആർ.ടി ഓഫിസിൽ ജോലി സമയത്തിനു ശേഷമുള്ള അനധികൃത പ്രവർത്തനത്തെപ്പറ്റിയുള്ള വാർത്ത പുറത്തു വന്നിരിക്കുന്നത്. ആർ.ടി ഓഫിസിൽ വൈകിട്ട് അഞ്ചിനു ശേഷം നടക്കുന്ന ഏജന്റുമാരുടെ അഴിമതി ഇടപാടുകളാണെന്ന് നേരത്തെ തന്നെ വാർത്ത പുറത്തു വന്നിരുന്നു. സിവിൽ സ്റ്റേഷൻ വളപ്പിൽ ഏറ്റവും അവസാനം അടച്ചു പൂട്ടുന്ന ഓഫിസുകളിൽ ഒന്നും ആർ.ടി ഓഫിസ് തന്നെയാണ്. മാറി മാറിയെത്തിയ ആർ.ടിഓമാർ പല തവണ വിചാരിച്ചിട്ടും ഇതുവരെയും വൈകിട്ട് അഞ്ചിനു ശേഷമുള്ള ആർ.ടി ഓഫിസിന്റെ പ്രവർത്തനം നിയന്ത്രിക്കാൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ ഈ അഞ്ചിനു ശേഷമുള്ള അനധികൃത പ്രവർത്തനം അവസാനിപ്പിക്കാൻ ഇടപെടുമെന്നാണ് എൻജിഒ യൂണിയൻ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് എത്രത്തോളം ഫലപ്രദമായി നടപ്പിലാകുമെന്നാണ് ഉറ്റു നോക്കുന്നത്.