
സ്വന്തം ലേഖകൻ
പത്തനംതിട്ട: ശബരിമല സന്ദർശനം നടത്തി വിവാദനായികയായി മാറിയ ബിന്ദു അ്മ്മിണിയുടെ അമ്മ അമ്മിണിയെ ഹൃദയാഘാതത്തെ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി ബൈക്കിൽ വീട്ടിലെത്തിയ ആർ.എസ്.എസ ബിജെപി പ്രവർത്തകർ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് അമ്മയ്ക്കു ഹൃദയാഘാതം ഉണ്ടായത്.
കഴിഞ്ഞ ദിവസം വൈകിട്ട് ചെങ്ങന്നൂരിൽ ട്രെയിൻ ഇറങ്ങിയ ബിന്ദു ബസ് മാർഗം പത്തനംതിട്ടയിലേക്ക് തിരിച്ചുവെന്നറിഞ്ഞ പൊലീസ് വൻ സുരക്ഷാ സന്നാഹമായിരുന്നു ഒരുക്കിയത്. എന്നാൽ, ബിന്ദു അമ്മിണി പോയത് ജനറൽ ആശുപത്രിയിലേക്കായിരുന്നു. മാതാവ് പ്രമാടം സ്വദേശി അമ്മിണി ഹാർട്ട് അറ്റാക്ക് വന്ന് ജനറൽ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. അമ്മയുടെ അസുഖ വിവരം അറിഞ്ഞായിരുന്നു ബിന്ദുവിന്റെ വരവ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആശുപത്രിയിൽ എത്തി അമ്മയെ സന്ദർശിച്ച ശേഷം ബിന്ദു ചെയ്തത് ബിജെപിക്കെതിരേ ആഞ്ഞടിക്കുകയായിരുന്നു. ബൈക്കിലെത്തിയ മൂന്നംഗം സംഘം ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് മാതാവിന് അസുഖം വന്നതെന്നും ആർഎസ്എസുകാരാണ് ഭീഷണി മുഴക്കിയതെന്നും ബിന്ദു അമ്മിണി ആരോപിച്ചു. അതേ സമയം, ഈ ആരോപണം ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ നിഷേധിക്കുകയാണ്.
പുതുവൽസര ദിനത്തിൽ പുലർച്ചെ കടുത്ത നെഞ്ചുവേദനയെ തുടർന്നാണ് അമ്മിണിയെ ജനറൽ ആശുപത്രി കാർഡിയോളജി വിഭാഗത്തിൽ എത്തിച്ചത്. ആൻജിയോഗ്രാം ചെയ്തപ്പോൾ ഹൃദയത്തിൽ രണ്ടു തടസം കണ്ടെത്തി. ഇതേ തുടർന്ന് ഇവർ ഐസിയുവിൽ ചികിൽസയിലാണ്. തന്നെ ആരെങ്കിലും ഭീഷണിപ്പെടുത്തിയതായി ഇവർ പറഞ്ഞിരുന്നില്ലെന്ന് ഡോക്ടർമാർ പറയുന്നു. രണ്ടു ദിവസം ആശുപത്രിയിൽ അമ്മയ്ക്കൊപ്പം നിൽക്കാനാണ് ബിന്ദുവിന്റെ തീരുമാനം. ഇതാണ് ശരിക്കും പൊലീസിനെ വെട്ടിലാക്കിയിരിക്കുന്നത്.
അതേസമയം, ബിന്ദു വന്നത് അറിഞ്ഞ് സംഘപരിവാർ സംഘടനകൾ ആശുപത്രിയിൽ നിരീക്ഷണം കർശനമാക്കിയിരിക്കുകയാണ്. മഫ്തിയിൽ പൊലീസുകാരെയും ഇവിടെ നിയോഗിച്ചിട്ടുണ്ട്. ബിന്ദു ഇവിടം വിട്ടു പോകും വരെ മഫ്തി പൊലീസ് സുരക്ഷയൊരുക്കും. ബിന്ദു വന്നത് അമ്മയെ കാണാനാണെന്ന വാർത്ത പൊലീസിന് ആശ്വാസം പകരുന്നുണ്ട്.