
ബംഗളൂരു: ഐപിഎല്‍ കിരീടം സ്വന്തമാക്കിയ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11പേർ മരിച്ച സംഭവത്തില്‍ നാലുപേർ അറസ്റ്റില്‍.
ആർസിബി മാർക്കറ്റിംഗ് ഉദ്യോഗസ്ഥൻ നിഖില്‍ സൊസലെയും ഇവന്റ് മാനേജ്മെന്റ് കമ്ബനിയായ ഡിഎൻഎ എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിലെ അംഗങ്ങളായ സുനില്‍ മാത്യു, കിരണ്‍, സുമന്ത് എന്നിവരുമാണ് പിടിയിലായത്.
ഇന്ന് രാവിലെ 6.30ഓടെ മുംബയിലേക്ക് പോകാനായി ബംഗളൂരുവിലെ കെമ്ബഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് നിഖില്‍ അറസ്റ്റിലായത്. ആർസിബിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും കൈകാര്യം ചെയ്തിരുന്നത് നിഖിലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊലപാതകത്തിന് തുല്യമായ നരഹത്യ ഉള്‍പ്പെടെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
ആർസിബി ടീമിന്റെയും ഡിഎൻഎ എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെയും കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്റെയും (കെഎസ്സിഎ) പ്രതിനിധികളെ അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അക്ഷയ്യുടെ നേതൃത്വത്തില്‍ സെൻട്രല്‍ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോള്‍ നാലുപേർ പിടിയിലായിരിക്കുന്നത്. ഇവരെ ഇന്നുതന്നെ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് കൈമാറാനാണ് സാദ്ധ്യത.
കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്റെ സെക്രട്ടറി ശങ്കർ, ട്രഷറർ ജയറാം എന്നിവർ ഒളിവിലാണ്. അവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ബുധനാഴ്ച ഐപിഎല്‍ 2025 ഫൈനലില്‍ കിരീടം നേടിയ ആർസിബി കളിക്കാർക്കുള്ള അനുമോദന ചടങ്ങില്‍ പങ്കെടുക്കാനാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് വലിയൊരു ജനക്കൂട്ടം തടിച്ചുകൂടിയത്. ആരാധകരുടെ തിക്കിലും തിരക്കിലുംപെട്ട് ആറ് വയസുകാരി ഉള്‍പ്പെടെ 11 പേരാണ് മരിച്ചത്. അമ്ബതിലേറെ പേർക്ക് പരിക്കേറ്റിരുന്നു. 40,000 പേർക്ക് പ്രവേശിക്കാൻ സാധിക്കുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നില്‍ രണ്ട് ലക്ഷത്തോളം പേരാണ് തടിച്ചുകൂടിയത്.
ആർസിബി ടീം സ്റ്റേഡിയത്തില്‍ പ്രവേശിക്കുമെന്ന് കരുതിയ ഗേറ്റ് നമ്ബർ മൂന്നിന് മുന്നിലാണ് വൈകിട്ട് തിക്കും തിരക്കുമുണ്ടായത്. വൻ ആളപായമുണ്ടായെന്ന് ബോദ്ധ്യപ്പെട്ടിട്ടും സ്റ്റേഡിയത്തിനുള്ളില്‍ ടീമിനുള്ള സ്വീകരണം തുടർന്നു. മന്ത്രിമാർ ഉള്‍പ്പെടെ പരിപാടിയില്‍ പങ്കെടുത്തു. കർണാടക ക്രിക്കറ്റ് അസോസിയേഷനും കർണാടക സർക്കാരുമാണ് സ്വീകരണം ഒരുക്കിയത്. പൊലീസിന്റെ സുരക്ഷാ മുന്നറിയിപ്പ് മറികടന്നാണ് പരിപാടി നടത്തിയതെന്ന് റിപ്പോർട്ടുണ്ട്.