play-sharp-fill
ബൈക്കിൽ എത്തി മാല പൊട്ടിച്ചു; പോലീസ് വരുമോയെന്നറിയാൻ കാത്തുനിന്നു, ശേഷം മടക്കം; ഒടുവിൽ മാസങ്ങൾക്ക് ശേഷം പ്രതി പിടിയിൽ

ബൈക്കിൽ എത്തി മാല പൊട്ടിച്ചു; പോലീസ് വരുമോയെന്നറിയാൻ കാത്തുനിന്നു, ശേഷം മടക്കം; ഒടുവിൽ മാസങ്ങൾക്ക് ശേഷം പ്രതി പിടിയിൽ

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ ബൈക്കിലൈത്തി മാല പൊട്ടിച്ച കേസിലെ ഒന്നാം പ്രതി പിടിയില്‍. പാലാ സ്വദേശി അഭിലാഷിനെയാണ് (52) തൃശൂര്‍ റൂറല്‍ എസ്.പി.

നവനീത് ശര്‍മയുടെ നിര്‍ദേശപ്രകാരം ഇരിങ്ങാലക്കുട എസ്.ഐ. എം. അജാസുദ്ദീര്‍ അറസ്റ്റു ചെയ്തത്. ഈ കേസിലെ രണ്ടാം പ്രതി അങ്കമാലി മറ്റൂര്‍ സ്വദേശി വാഴേലിപറമ്ബില്‍ വീട്ടില്‍ കിഷോര്‍ (40) നേരത്തെ പിടിയിലായിരുന്നു.


ഇക്കഴിഞ്ഞ ജനുവരി 20ന് രാവിലെ 11 മണിയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിന് തെക്കുവശം താമസിക്കുന്ന മാരാത്ത് കലവാണി വീട്ടില്‍ ഗീതയുടെ (57) ആറ് പവന്‍ തൂക്കം വരുന്ന സ്വര്‍ണ മാലയാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞത്. വീട്ടില്‍നിന്ന് അയല്‍വാസിയായ സ്ത്രീയോടൊപ്പം ഉണ്ണായിവാരിയര്‍ സ്മാരക നിലയം റോഡിലൂടെ അമ്ബലത്തിലേക്ക് നടന്നുപോകുമ്ബോഴാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമയം അതുവഴി ബൈക്കില്‍ വന്ന കിഷോറും അഭിലാഷും സ്ത്രീകളെ കണ്ടതോടെ കുറച്ചുദൂരം മുന്നോട്ടുപോയി തിരിച്ചെത്തി മാല പൊട്ടിച്ചെടുത്തു കടക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ പോലീസ് സംഘത്തിന് അന്നു രാത്രി തന്നെ പ്രതികളെക്കുറിച്ച്‌ സൂചന ലഭിച്ചിരുന്നു. തലേദിവസം അങ്കമാലിയില്‍നിന്ന് മോഷ്ടിച്ച ബൈക്കിലാണ് ഇവര്‍ മാല പൊട്ടിക്കാന്‍ ഇറങ്ങിയത്.

ഇരിങ്ങാലക്കുട, ഗുരുവായൂര്‍ ഭാഗത്ത് കറങ്ങിയ ശേഷം 20ന് രാവിലെ ഇരിങ്ങാലക്കുടയില്‍ ചുറ്റിക്കറങ്ങുന്നതിനിടെയാണ് മാല മോഷണം നടത്തിയത്. സംഭവശേഷം രാത്രി അങ്കമാലിയില്‍ തിരിച്ചെത്തിയ കിഷോറും അഭിലാഷും പോലീസ് തങ്ങളെ തേടി എത്തുമോ എന്നറിയാന്‍ ഏറെ നേരം ടൗണില്‍ തന്നെ കഴിച്ചുകൂട്ടി. അർദ്ധരാത്രിയോടെയാണ് കിഷോറിന്റെ വീട്ടിലെത്തിയത്. പിറ്റേന്ന് തന്ത്രപൂര്‍വം സ്വര്‍ണ മാല വില്‍പ്പന നടത്തി കിട്ടിയ പണം ഇരുവരും പങ്കിട്ടെടുത്ത് പിരിയുകയായിരുന്നു. ഇതിനിടെ രണ്ടു ദിവസത്തിനുള്ളില്‍ ബൈക്ക് മോഷ്ടിച്ച കേസില്‍ കിഷോര്‍ അങ്കമാലി പോലീസിന്റെ പിടിയിലായി.

കിഷോറിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്‌തെങ്കിലും അഭിലാഷിനെ പഴിചാരുകയായിരുന്നു. കിഷോര്‍ പിടിയിലായതറിഞ്ഞതോടെ നാടുവിട്ട അഭിലാഷിനെ തേടി ഒളിവില്‍ പോയ സ്ഥലങ്ങളില്‍ പോലീസ് സംഘം അന്വേഷിച്ചെത്തിയിരുന്നു. പോലീസ് പിടിക്കുമെന്ന് ഭയന്ന ഇയാള്‍ പഴനി, മധുര, ട്രിച്ചി എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു.

ഇതിനിടെ എറണാകുളത്തെത്തിയ അഭിലാഷിനെ കഴിഞ്ഞയാഴ്ച തൃപ്പൂണിത്തുറയില്‍നിന്ന് ഒരു മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ ഹില്‍പാലസ് പോലീസ് അറസ്റ്റു ചെയ്തു. ഈ കേസില്‍ ജയിലിലായിരുന്ന ഇയാളെ ഇരിങ്ങാലക്കുട പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെ ഇരിങ്ങാലക്കുടയിലെ മാല മോഷണക്കേസിലും കുറ്റസമ്മതം നടത്തുകയായിരുന്നു. രണ്ടാം പ്രതി കിഷോറിന്റെ നേതൃത്വത്തിലായിരുന്നു സ്വര്‍ണം മഞ്ഞപ്രയിലെ ജൂവലറിയില്‍ വില്‍പ്പന നടത്തിയത്. വീടു പണിക്കെന്ന ആവശ്യം പറഞ്ഞാണ് മോഷണമുതല്‍ വില്‍പ്പന നടത്തിയത്.

ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. എം.സി. കുഞ്ഞിമോയിന്‍കുട്ടിയുടെ നേതൃത്വത്തില്‍ എസ്.ഐ. എം. അജാസുദ്ദീന്‍, കെ.ആര്‍. സുധാകരന്‍, സീനിയര്‍ സി.പി.ഒമാരായ ഇ.എസ്. ജീവന്‍, എം.ആര്‍. രഞ്ജിത്ത്, രാഹുല്‍ അമ്ബാടന്‍, കെ.എസ്. ഉമേഷ്, എം.സി. ജിനേഷ്, ഷിജിന്‍ നാഥ്, ജിഷ ജോയി എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഇരിങ്ങാലക്കുട മുന്‍ ഇന്‍സ്‌പെക്ടര്‍ അനീഷ് കരീം, എസ്.ഐ. എം.എസ്. ഷാജന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസിന്റെ ആദ്യഘട്ട അന്വേഷണം.