
സ്വന്തം ലേഖകൻ
ഉടുമ്പന്‍ചോല: ആഡംബര ജീവിതത്തിനായി സ്‌പെയര്‍പാര്‍ട്‌സ് കട കുത്തി തുറന്ന് പണം മോഷ്ടിച്ച നാലു യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു.ഇടുക്കി ഉടുമ്പന്‍ ചോലയിലാണ് സംഭവം.
ഉടുമ്പന്‍ചോല സ്വദേശികളായ സൂര്യ (19), ഗോകുലം കൃഷ്ണന്‍ (20), കഞ്ഞിക്കാലയം കോളനി അങ്കാളിശ്വരന്‍ (21), മേട്ടകില്‍ അരുണ്‍കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ചയാണ് സ്‌പെയര്‍പാര്‍ട്‌സ് കടയുടെ പിന്‍വശത്തെ വാതില്‍ തകര്‍ത്ത് പ്രതികള്‍ മോഷണം നടത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കടയ്ക്ക് അകത്ത് കയറിയ പ്രതികള്‍, മേശയില്‍ സൂക്ഷിച്ചിരുന്ന അയ്യായിരത്തിലധികം രൂപയാണ് അപഹരിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ പൊലീസ് നായ പ്രതികളുടെ വീട്ടിലെത്തിയതോടെയാണ് അറസ്റ്റ് ചെയ്തത്. രണ്ടാം പ്രതി ഗോകുലിന്റെ വീട്ടില്‍ നിന്നും 4500 രൂപയും ഒന്നാം പ്രതി സൂര്യയുടെ വീട്ടില്‍ നിന്നും 610 രൂപയും ഉള്‍പ്പെടെ 5110 രൂപയും കണ്ടെടുത്തു.
കടയ്ക്ക് സമീപത്തുള്ള സിസിടിവികളില്‍ നിന്നും പൊലീസിന് കള്ളന്മാരെക്കുറിച്ചുള്ള സൂചന ലഭിച്ചിരുന്നു. ഒടുവില്‍ പൊലീസ് നായയായ ജെനിയെത്തി പ്രതികള്‍ ഇവരാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. മോഷണം നടന്ന് രണ്ടാം ദിവസമാണ് ജില്ലാ ഡോഗ് സ്ക്വാഡിലെ ട്രാക്കര്‍ ഡോഗായ ജെനി സ്ഥലത്തെത്തുന്നത്. കടയില്‍ നിന്നും മണം പിടിച്ച് പുറത്തിറങ്ങിയ ജെനി രണ്ട് പ്രതികളുടെയും വീടുകളിലേക്കും പ്രതിയുടെ കൂട്ടുകാരന്റെ ഇറച്ചിക്കോഴി കടയിലേക്കും ഓടിക്കയറി.
കടയില്‍ നിന്നും 50 മീറ്റര്‍ മാറിയാണ് ഒന്നാം പ്രതി സൂര്യയുടെയും, ഗോകുലിന്റെയും വീട്. ഇവിടെ മണം പിടിച്ചെത്തിയ ജെനി പിന്നീട് പ്രതികളുടെ സുഹൃത്ത് നടത്തുന്ന ഇറച്ചിക്കോഴി കടയിലും എത്തി. ജെനി വീടിനുള്ളില്‍ കയറി ഇരുന്നതോടെ മോഷ്ടാക്കള്‍ ഇവര്‍ തന്നെയെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു. പിന്നാലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുച്ചി നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഉടുമ്പന്‍ചോല എസ്‌എച്ച്‌ഒ അബ്ദുല്‍ ഖനിയുടെ നേതൃത്വത്തില്‍ എസ്‌ഐ ഷാജി എബ്രാഹം ഷിബു മോഹന്‍, സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.