
രാമപുരം: നാലമ്പല ദർശനത്തിന് എത്തുന്ന ഭക്തരെ കാത്തിരിക്കുന്നത് പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍.
മുന്നൊരുക്ക യോഗങ്ങള്‍ പലവട്ടം ചേർന്നു. പക്ഷേ, എം.എല്‍.എയുടെ അടക്കം വാക്കുകള്‍ക്ക് പുല്ലുവില.
റോഡിലെ കുഴികള്‍ മഴയില്‍ അടച്ചത് മുഴുവൻ പൊളിഞ്ഞ നിലയിലാണ്. റോഡ് വശത്തെ തടികള്‍ നീക്കുമെന്ന് പറഞ്ഞതും വെറുതെയായി.
ഇത്തവണ നാലമ്ബല ദർശന സീസണ് മുന്നേ മാണി സി. കാപ്പൻ എം.എല്‍.എ.യും പാലാ ആർ.ഡി.ഒ.യും ഉള്‍പ്പെടെയുള്ളവർ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും നാലമ്ബല ദർശന കമ്മറ്റി ഭാരവാഹികളുടെയും പഞ്ചായത്ത് അധികൃതരുടെയും യോഗം രാമപുരത്ത് വിളിച്ചു ചേർത്തിരുന്നു. ഭക്തർക്ക് സൗകര്യമൊരുക്കാൻ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങള്‍ അക്കമിട്ട് നിരത്തി. ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങളും നല്‍കി. എന്നാല്‍ എല്ലാം വെള്ളത്തില്‍വരച്ച വര പോലെയായി.
ഭക്തരെ വീഴ്ത്താൻ റോഡ് സൈഡില്‍ തടികള്‍
രാമപുരം – കൂത്താട്ടുകുളം റൂട്ടില്‍ അമനകര ഭരതസ്വാമി ക്ഷേത്രത്തിന് സമീപം മെയിൻ റോഡില്‍ നിരവധി തടികളാണ് കിടക്കുന്നത്. ഇത് നീക്കിയില്ല എന്ന് മാത്രമല്ല ഒന്ന് മാറ്റിയിടാൻ പോലും തയ്യാറായില്ല. റോഡിലെ കുഴിയടയ്ക്കലും ഇരുട്ടുകൊണ്ടുള്ള ഓട്ടയടയ്ക്കല്‍ മാത്രമായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിന് സമീപം പൂവക്കുളം റോഡ് ചേരുന്ന ഭാഗത്ത് റോഡില്‍ ഗർത്തങ്ങള്‍ രൂപപ്പെട്ടു. ആഴമുള്ള കുഴികളില്‍ ചെളിവെള്ളം കെട്ടിക്കിടക്കുകയാണ്. ഈ ഭാഗത്താണ് വാഹനങ്ങള്‍ പാർക്ക് ചെയ്യുന്നത്.
തിരക്കുമൂലം ഗതാഗതക്കുരുക്കുണ്ടാകുന്ന ഭാഗത്ത് റോഡിലെ കുഴികള്‍കൂടിയാകുമ്ബോള്‍ കുരുക്ക് മുറുകും. പിന്നെ പറഞ്ഞിട്ടെന്തുകാര്യം. അമനകരയില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ തെളിയാത്തതിനാല്‍ രാത്രികാലത്ത് ഇരുട്ടില്‍തപ്പി തടയേണ്ട സ്ഥിതിയാണ്.