
കോട്ടയം: വേദഗിരി-മുണ്ടുവേലിപ്പടി റോഡിൻ്റെ മോശമായ അവസ്ഥ തുടർക്കഥയാവുകയാണ്. ഈയൊരു സാഹചര്യത്തിൽ അധികാരികളോട് നാട്ടുകാർക്ക് ഒരൊറ്റ ചോദ്യമേ ചോദിക്കാനുള്ളൂ… ദേവഗിരി മുണ്ടുവേലിപ്പടി റോഡ് എന്ന് നന്നാക്കും?.
ഈ ഒരു അവസ്ഥ മാറാനായി നാട്ടുകാർ നാളുകളായി കാത്തിരിക്കുകയാണ്. പ്രധാനമന്ത്രി ഗ്രാമീൺ സഡക്ക് യോജനയുടെ ഭാഗമായി പദ്ധതി അംഗീകരിക്കപ്പെട്ടെങ്കിലും, നവീകരണ പ്രവർത്തനങ്ങൾ ഇതുവരെ നടപ്പാക്കപ്പെട്ടിട്ടില്ല. ടാറിംഗ് ഉൾപ്പെടെയുള്ള അടിസ്ഥാനപരമായ കാര്യങ്ങളും, റോഡിന്റെ ഇരുവശങ്ങളിലുണ്ടാകേണ്ട കോൺക്രീറ്റ് പണികളും ഇതുവരെ ആരംഭിച്ചിട്ടില്ല. തുടര്‍ച്ചയായ മഴയെത്തുടർന്ന് റോഡിൽ കുഴികളും വെള്ളക്കെട്ടുകളും രൂപപ്പെട്ടതോടെ ഗതാഗതവും തടസ്സപ്പെടുന്നു.
മുണ്ടുവേലിപ്പടിയിലെയും വേദഗിരിയിലെയും റോഡ് നവീകരണവുമായി ബന്ധപ്പെട്ട് അധികാരികള്‍ രണ്ട് ബോര്‍ഡുകള്‍ സ്ഥാപിച്ചെങ്കിലും, പിന്നീട് ഈ വഴിക്ക് തിരിഞ്ഞ് നോക്കിട്ടില്ല. സ്ഥിതിഗതികള്‍ ഭേദമാക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തദ്ദേശവാസികളില്‍ നിന്ന് ഒപ്പുശേഖരിച്ചു, എം.പി, എം.എല്‍.എ, മന്ത്രിമാര്‍ക്ക് നിവേദനവും നല്‍കി. എന്നിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈയൊരു സാഹചര്യത്തിൽ, റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുണ്ടുവേലിപ്പടി വേദഗിരി ഭാഗത്ത് ആം ആദ്മിയുടെ നേതൃത്വത്തില്‍ നാളെ രാവിലെ 11 ന് ജനകീയ ഉപരോധ സമരം നടത്തും. ഏറ്റുമാനൂർ നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് കുര്യൻ പ്ലാംപറമ്ബില്‍ ഉദ്ഘാടനം ചെയ്യും. അതിരുമ്ബുഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജോയി ചാക്കോ മുട്ടത്തുവയല്‍ അദ്ധ്യക്ഷത വഹിക്കും.