റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ഏഴ് ദിവസം സൗജന്യ ചികിത്സ; മരണം സംഭവിച്ചാല്‍ കുടുംബത്തിന് ധനസഹായം, പദ്ധതി വ്യാപിപ്പിക്കാൻ കേന്ദ്രം

Spread the love

ന്യൂഡല്‍ഹി: റോഡപകടങ്ങളില്‍പ്പെടുന്നവർക്ക് സൗജന്യവും പണരഹിതവുമായ ചികിത്സ നല്‍കുന്ന പ്രധാനമന്ത്രിയുടെ പദ്ധതിയായ പിഎം ഭാരത് (റോഡ് അപകട ഇരകളുടെ ആശുപത്രിവാസവും ഉറപ്പായ ചികിത്സയും) കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും.

video
play-sharp-fill

ഈ പദ്ധതി പ്രകാരം മോട്ടോർ വാഹനം മൂലമുണ്ടാകുന്ന റോഡപകടത്തിന് ഇരയായ ഏതൊരു വ്യക്തിക്കും അപകട തീയതി മുതല്‍ 7 ദിവസത്തെ പരമാവധി പരിധിയില്‍ 1.5 ലക്ഷം രൂപ വരെ ചികിത്സാ പരിരക്ഷ ലഭിക്കും. മരിച്ചയാളുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗതാഗത മന്ത്രിമാരുടെ വാർഷിക യോഗത്തിന് ശേഷമാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്.

നിലവില്‍ റോഡ് അപകടത്തില്‍പ്പെട്ടവർക്ക് പണരഹിത ചികിത്സ (Cashless Treatment of Road Accident Victims) എന്ന പേരില്‍ ആറ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയിട്ടുണ്ട്. ഈ പദ്ധതിയിലൂടെ അപകടങ്ങളില്‍പ്പെട്ടവർക്ക് പരമാവധി ഏഴു ദിവസത്തെ സൗജന്യ ചികിത്സ ലഭ്യമാക്കും. നേരത്തെ ചണ്ഡീഗഢ്, അസം, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹരിയാന, പുതുച്ചേരി എന്നിവിടങ്ങളില്‍ പണരഹിത ചികിത്സ പദ്ധതി വിജയകരമായി നടപ്പിലാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡ് ഗതാഗത മന്ത്രാലയം കഴിഞ്ഞ വർഷം മേയില്‍ ഈ പദ്ധതി വിജ്ഞാപനം ചെയ്തിരുന്നു. ജൂണില്‍ പദ്ധതിയുടെ മാർഗനിർദേശങ്ങള്‍ പുറത്തിറക്കി. അപകടങ്ങളുടെ വിവരങ്ങള്‍ ഡിജിറ്റലായി രേഖപ്പെടുത്തുന്ന സംവിധാനവും നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ ഇടപാട് കൈകാര്യം ചെയ്യുന്ന സംവിധാനവും ആശുപത്രികളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ചികിത്സ, പണം കൈമാറല്‍, ക്ലെയിം സമർപ്പിക്കല്‍ എന്നിവയെല്ലാം ഈ സംവിധാനം വഴിയാണ് നടക്കുന്നത്.

 

അപകടം വരുത്തിയ വാഹനം ഇൻഷുർ ചെയ്തിട്ടുണ്ടെങ്കില്‍, ഇൻഷുറൻസ് കമ്ബനികളില്‍ നിന്നുള്ള സംഭാവനകളിലൂടെയും, ഇൻഷുർ ചെയ്യാത്ത കേസുകളില്‍ ബഡ്ജറ്റ് പിന്തുണയിലൂടെയും ഈ പദ്ധതിക്കുള്ള പണം കണ്ടെത്തുന്നു. ഈ പണം മോട്ടോർ വെഹിക്കിള്‍ ആക്സിഡൻ്റ് ഫണ്ട് (Motor Vehicle Accident Fund (MVAF) വഴിയാണ് ആശുപത്രികള്‍ക്ക് നല്‍കുന്നത്. പദ്ധതി പ്രകാരം അപകടത്തില്‍പ്പെട്ടവർക്ക് ജീവന് ഭീഷണിയല്ലാത്ത കേസുകളില്‍ 24 മണിക്കൂറും, ജീവന് ഭീഷണിയുള്ള കേസുകളില്‍ 48 മണിക്കൂറും നിശ്ചിത ആശുപത്രികളില്‍ പ്രാഥമിക ചികിത്സ നല്‍കും. ഇതിനായി പോലീസ് സഹായം ആവശ്യമായി വരും. ഈ പദ്ധതിക്ക് കേന്ദ്ര – സംസ്ഥാന തലങ്ങളിലുള്ള മറ്റ് പദ്ധതികളെക്കാള്‍ മുൻഗണനയുണ്ട്.

 

അപകടം സംഭവിച്ച ശേഷമുള്ള ആദ്യത്തെ ഒരു മണിക്കൂറിനുള്ളില്‍ നല്‍കുന്ന അടിയന്തര വൈദ്യസഹായം ശക്തിപ്പെടുത്താനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഈ സമയത്തിനുള്ളില്‍ ചികിത്സ നല്‍കിയാല്‍ മരണ സാധ്യത ഗണ്യമായി കുറയ്ക്കാൻ സാധിക്കും. അപകടസ്ഥലത്തുനിന്ന് എത്രയും പെട്ടെന്ന് അടുത്തുള്ള ആശുപത്രിയിലെത്തിക്കാൻ 112 സംവിധാനവുമായി സംയോജിപ്പിച്ചിട്ടുണ്ട്. ഇത് അടുത്തുള്ള ആംബുലൻസ് വേഗത്തില്‍ എത്തിക്കാനും അപകടത്തെക്കുറിച്ച്‌ പോലീസിന് ഉടൻ വിവരം നല്‍കാനും സഹായിക്കും. ജില്ലാ പോലീസ് ഉദ്യോഗസ്ഥർക്കും കളക്ടർമാർക്കും അപകടത്തെക്കുറിച്ച്‌ എസ്‌എംഎസ് അലേർട്ടുകള്‍ ലഭിക്കും. ഇത് സമയബന്ധിതമായ നടപടികള്‍ക്ക് സഹായിക്കും.

 

നിർദിഷ്ട ആശുപത്രികളില്‍ മാത്രമല്ല ഏത് ആശുപത്രികളിലും അപകടത്തില്‍പ്പെട്ടവർക്ക് പ്രാഥമിക ചികിത്സ നല്‍കേണ്ടതാണ്. നിയമ കമ്മീഷന്റെ കണക്കനുസരിച്ച്‌ റോഡ് അപകടങ്ങളില്‍ പെട്ടവർക്ക് വേഗത്തില്‍ വൈദ്യസഹായം നല്‍കിയാല്‍ 50 ശതമാനം ജീവൻ രക്ഷിക്കാൻ സാധിക്കും. 2024 ല്‍ മാത്രം ഏകദേശം 1.8 ലക്ഷം പേർ റോഡ് അപകടങ്ങളില്‍ മരിച്ചു. ഈ പദ്ധതിയിലൂടെ ഇത്തരം മരണങ്ങള്‍ കുറയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.