
പൂനെ: റോഡരികിലെ ചായക്കടയിൽ നിൽക്കുകയായിരുന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ പാഞ്ഞുകയറി. 12 പേർക്ക് പരിക്കേറ്റു. മദ്യലഹരിയിലായിരുന്ന കാർ ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകട കാരണമായത്. കേസെടുത്ത പൊലീസ് ഡ്രൈവറെയും വാഹനത്തിലുണ്ടായിരുന്ന മറ്റൊരാളെയും വാഹന ഉടമയെയും അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം വൈകുന്നേരം പൂനെയിലായിരുന്നു സംഭവം. മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മീഷന്റെ മത്സര പരീക്ഷ എഴുതുന്നതിനുള്ള കോച്ചിങ് ക്ലാസിലെ വിദ്യാർത്ഥികൾ കൂട്ടമായി നിന്ന് ചായ കുടിക്കുന്നതിനിടെയാണ് കാർ ഇടിച്ചുകയറിയത്. ഹ്യൂണ്ടായ് ഓറ കാർ നേരെ കുട്ടികൾക്കിടയിലേക്ക് ഇടിച്ചുകയറുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. പരിസരത്തുണ്ടായിരുന്നവർ ഓടിയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കാറിന് അടിയിൽ കുടുങ്ങിപ്പോയവരെ നാട്ടുകാർ പുറത്തെടുത്തു. വിദ്യാർത്ഥികളെ ആളുകൾ തന്നെ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് കാറിൽ നിന്ന് ഡ്രൈവറെയും ഒപ്പമുണ്ടായിരുന്ന ആളെയും പിടിച്ചിറക്കി മർദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. 12 പേർക്ക് പരിക്കേറ്റതിൽ നാല് പേരുടെ നില ഗുരുതരമാണ്. എല്ലുകൾക്ക് പൊട്ടലുള്ള നാല് പേരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. വാഹനം ഓടിച്ചിരുന്ന ജയ്റാം ശിവജി എന്ന 27കാരൻ മദ്യലഹരിയിലായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group