ഭർത്താവ് വിടപറയുമ്പോൾ താങ്ങായത് മകൻ; പതിമൂന്ന് വര്‍ഷങ്ങൾക്ക് ശേഷം അച്ഛന് പിന്നാലെ മകനും; കടുത്തുരുത്തി സ്വദേശിനി അനിലയ്ക്ക് റോഡില്‍ നഷ്ടമായത് ഭര്‍ത്താവിനെയും മകനെയും: ജസ്‌വിന്റെ മരണം നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍

Spread the love

സ്വന്തം ലേഖിക

കോട്ടയം: അനിലയ്ക്ക് റോഡില്‍ നഷ്ടപ്പെട്ടത് സ്വന്തം ഭര്‍ത്താവിനെയും നൊന്തുപെറ്റ മകനെയും.

കടുത്തുരുത്തി മൂര്‍ത്തിക്കല്‍ വീട്ടില്‍ അനിലയ്ക്ക് വാഹനാപകടത്തിലാണ് സ്വന്തം ഭർത്താവിനെയും മകനെയും നഷ്ടമായത്. ചിങ്ങവനം പന്നിമറ്റത്ത് കഴിഞ്ഞ ദിവസം നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തിലാണ് ജസ്വിന്‍ ജോസ് (28) മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

13 വര്‍ഷങ്ങള്‍ക്കു മുന്‍പ് കടുത്തുരുത്തി മുട്ടുചിറയ്ക്കു സമീപം കാര്‍ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിലാണ് ജസ്വിന്റെ പിതാവ് മൂര്‍ത്തിങ്കല്‍ ജോസ് മരിച്ചത്. ആ അപകടം ഉണ്ടാക്കിയ ആഘാതത്തില്‍ നിന്നും പുറത്ത് കടക്കും മുന്നേയാണ് ജസ്വിനേയും മരണം കൊണ്ടുപോയത്.

പരുത്തുംപാറയിലെ ബന്ധുവീട്ടില്‍ പോകുന്നതിനിടെ പന്നിമറ്റം റെയില്‍വേ മേല്‍പാലത്തിനു സമീപമായിരുന്നു അപകടം. കൂടെ യാത്ര ചെയ്ത പാക്കില്‍ സ്വദേശിയായ പുത്തന്‍പറമ്പില്‍ അജിത്ത് പി.രാജേന്ദ്രനും സാരമായ പരുക്കേറ്റു.

ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡിലേക്കു തെറിച്ചു വീഴുകയായിരുന്നു.
പട്രോളിങ്ങിനിടെ ചിങ്ങവനം പൊലീസ് അപകടം കണ്ട് ഇരുവരെയും ജനറല്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജസ്വിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ജലസേചന വകുപ്പില്‍ ജോലി ചെയ്യുന്ന സമയത്തായിരുന്നു പിതാവ് ജോസിന്റെ മരണം. പിതാവിന്റെ ജോലി ആശ്രിത നിയമനമായി മകന്‍ ജസ്വിന് ലഭിച്ചു.

കടുത്തുരുത്തിയിലെ ഓഫിസില്‍ ക്ലാര്‍ക്കായി ജോലി ചെയ്തു വരികയാണു ജസ്വിന്റെ വിയോഗം. ജനുവരിയില്‍ വിവാഹം തീരുമാനിച്ചിരുന്നു.
അമ്മ അനില ജോസ് കടുത്തുരുത്തി ഗവ: ഹൈസ്‌കൂളിലെ പ്രധാനധ്യാപികയാണ്. സഹോദരങ്ങള്‍: ജോയല്‍, ജേക്കബ്. സംസ്‌കാരം തിങ്കളാഴ്ച 3.30ന് കടുത്തുരുത്തി ഫൊറോന പള്ളിയില്‍ (വലിയ പള്ളി).